Sunday, 8 November 2009

കവാഫി-തൃഷ്ണകൾ


പ്രായമാകാതെ മരിച്ചവരുടെ സുന്ദരദേഹങ്ങൾ
തലയ്ക്കൽ റോസാപ്പൂക്കളും
കാൽക്കൽ മുല്ലപ്പൂക്കളുമായി
ഗംഭീരമായ ശവകുടീരങ്ങളിൽ
കണ്ണീരോടെ അവർ അടക്കം ചെയ്തു-
ഫലം കാണാതെപോയ തൃഷ്ണകളും അതേവിധം.
ഐന്ദ്രിയാഹ്ലാദത്തിന്റെ ഒരു രാവോ
തെളിഞ്ഞൊരു പ്രഭാതമോ
കണ്ടെത്താനവയ്ക്കായില്ല.

(1904)

Saturday, 7 November 2009

ബോദ്‌ലെയെർ-കൊലക്കയർ

manet-cherries-1859

                                               BOY WITH CHERRIES-MANET-1859
(എഡ്വേർഡ്‌ മാനെയ്ക്ക്‌ )


"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്‌. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്‌, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത്‌ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത്‌ മാതൃസ്നേഹമൊന്നു മാത്രം. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കൽപ്പിക്കുക എന്നാൽ അത്‌ ചൂടില്ലാത്ത തീയിനെ മനസ്സിൽ കാണുന്നതുപോലെ അത്ര ദുഷ്കരമത്രെ. അങ്ങനെ വരുമ്പോൾ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ടുള്ള ഒരമ്മയുടെ സകല ചെയ്തികളെയും വാക്കുകളെയും മാതൃസ്നേഹത്തിൽ ആരോപിക്കുന്നതും തികച്ചും സാധുവല്ലേ? എന്നാൽ ഈ കഥയൊന്നു കേട്ടുനോക്കൂ; എല്ലാ മിഥ്യകളിലും വച്ച്‌ ഏറ്റവും സ്വാഭാവികമായ മിഥ്യ എന്റെ മനസ്സിനെ കുഴക്കിയ കഥയാണിത്‌.

"ചിത്രരചന തൊഴിലായ സ്ഥിതിയ്ക്ക്‌ വഴിയിൽ കാണുന്ന മുഖങ്ങളെയും അവയിലെ ഭാവങ്ങളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്‌. അന്യരെ അപേക്ഷിച്ച്‌ ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സചേതനവും സാർത്ഥകവുമാക്കുന്ന ഈയൊരു സിദ്ധിയിൽ നിന്ന് ഞങ്ങൾ ചിത്രകാരന്മാർ ആർജ്ജിക്കുന്ന ആനന്ദം എന്തുമാത്രമാണെന്നു നിങ്ങൾക്കറിയുമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാൻ താമസിക്കുന്ന സ്ഥലത്ത്‌(അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ പുല്ലു വളർന്ന വിശാലമായ മുറ്റങ്ങളുണ്ട്‌) ഞാൻ പലപ്പോഴും ഒരു ബാലനെ കണ്ടുമുട്ടാറുണ്ട്‌; മറ്റെന്തിനെക്കാളുമുപരി അവന്റെ മുഖത്തെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ ഭാവമാണ്‌ എന്നെ ആകർഷിച്ചത്‌. പലതവണ ഞാൻ അവനെ ഒരു മോഡലായി ഉപയോഗിച്ചു; ചിലപ്പോൾ ഒരു കൊച്ചുജിപ്സിയായി,ചിലപ്പോൾ ഒരു മാലാഖയായി, മറ്റു ചിലപ്പോൾ ഒരു ക്യൂപ്പിഡായി ഞാനവനെ രൂപാന്തരപ്പെടുത്തി. ഒരു നാടോടിയുടെ വയലിനും മുൾക്കിരീടവും കുരിശ്ശിൽ തറച്ച ആണികളും ഇറോസിന്റെ ശലാകയും ഞാനവനെക്കൊണ്ടു ചുമപ്പിച്ചു. എന്തിനു പറയുന്നു, ആ കുറുമ്പന്റെ വികൃതികളിൽ അത്രയ്ക്കാകഷ്ടനായിപ്പോയ ഞാൻ സാധുക്കളായ അവന്റെ അച്ഛനമ്മമാരോട്‌ അവനെ എനിക്കു വിട്ടുതരാൻ ഇരന്നു; അവനുടുക്കാനുള്ളതു കൊടുക്കാമെന്നും എല്ലാമാസവും ചെറിയൊരു തുക നൽകാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക,എന്റെ കൈയാളായി നിൽക്കുക എന്നതല്ലാതെ മറ്റു ഭാരിച്ച ജോലികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കില്ലയെന്നും ഞാനവർക്ക്‌ ഉറപ്പും കൊടുത്തു. ഒന്നു വൃത്തിയാക്കിയെടുത്തപ്പോൾ അവൻ സുന്ദരനായി; തന്റെ മാതാപിതാക്കളോടൊപ്പമുള്ള ചെറ്റക്കുടിലിലെ ജീവിതം വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള വാസം അവനു സ്വർഗ്ഗസമാനമായി തോന്നിയിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അവൻ ചിലനേരം തന്റെ പ്രായത്തിനു നിരക്കാത്ത ഒരുതരം വിഷാദഭാവം പ്രകടമാക്കിയിരുന്നു; ഒപ്പം പഞ്ചസാരയോടും മദ്യത്തോടും അതിരുകടന്ന ഒരു ഭ്രമവും അവൻ കാണിച്ചിരുന്നു. പലതവണ വിലക്കിയിട്ടും വീണ്ടും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിയെ വീട്ടിലേക്കയയ്ക്കുമെന്നു പറഞ്ഞ്‌ അവനെയൊന്നു ഭീഷണിപ്പെടുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അതു കഴിഞ്ഞ്‌ ഞാൻ പുറത്തേക്കു പോയി; ചില ജോലികളുണ്ടായതു കാരണം ദിവസങ്ങൾ കഴിഞ്ഞാണു ഞാൻ പിന്നെ വീട്ടിലെത്തുന്നത്‌.

“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച കുസൃതിക്കാരനായ എന്റെ ജീവിതപങ്കാളി സ്റ്റോർമുറിയുടെ വാതിലിൽ തൂങ്ങിനിൽക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടാകുന്ന ഭീതിയും ഞെട്ടലും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ടനിലയിലായിരുന്നു; അവൻ കാലുകൊണ്ടു തട്ടിയെറിഞ്ഞിരിക്കാവുന്ന ഒരു കസേര തൊട്ടടുത്ത്‌ വീണുകിടപ്പുണ്ട്‌; തല പിരിഞ്ഞ്‌ ഒരു ചുമലിലേക്കു വീണുകിടക്കുന്നു; വീർത്ത മുഖവും തുറിച്ച കണ്ണുകളിലെ നോട്ടവും കണ്ടാൽ അവനു ജീവനുണ്ടെന്ന് ആദ്യമൊന്നു തോന്നിപ്പോകും. അവനെ താഴത്തിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ശരീരം മരവിച്ചുകഴിഞ്ഞിരുന്നു; അവനെ മുറിച്ചു താഴത്തേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ കൊണ്ട്‌ കയറു മുറിക്കുമ്പോൾ മറ്റേ കൈ കൊണ്ട്‌ ഞാൻ അവനെ താങ്ങിപ്പിടിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞില്ല. ആ പിശാച്‌ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച നേർത്ത ചരട്‌ അവന്റെ കഴുത്തിൽ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌; കഴുത്തു സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊങ്ങിയ മാംസപാളികൾക്കിടയിലൂടെ ഒരു കത്രിക കടത്തിയാലേ പറ്റൂ.

“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ നിലവിളിച്ചിരുന്നുവെന്ന കാര്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയൽക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരുത്തന്റെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട്‌-അതിന്റെ കാരണമൊന്നും എനിക്കറിയില്ല-ശരിക്കും നീതി പുലർത്തുക തന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ എത്തിച്ചേർന്നു; കുട്ടി മരിച്ചിട്ട്‌ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെതു. പിന്നീട്‌ ശവസംസ്കാരത്തിനു വേണ്ടി അവന്റെ വസ്ത്രങ്ങൾ മാറ്റാൻ നോക്കുമ്പോൾ ജഡം അത്ര മരവിച്ചതു കാരണം അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു; ഒടുവിൽ കീറിമുറിച്ചാണ്‌ തുണികൾ മാറ്റിയത്‌.

“പൊലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്റ്റർ ഏറുകണ്ണിട്ട്‌ എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞതിതാണ്‌:'ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ!' കുറ്റവാളികളെന്നോ നിരപരാധികളെന്നോ നോക്കാതെ സർവ്വരിലും ഭയം ജനിപ്പിക്കാനുള്ള കട്ടപിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിനു പിന്നിലെന്നതിൽ സംശയമില്ല.

“പരമപ്രധാനമായ ഒരു ദൗത്യം അവശേഷിച്ചു: അവന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കുക. അതോർത്തപ്പോൾത്തന്നെ ഞാൻ കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ എന്നെ അങ്ങോട്ടു കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം കണ്ടെത്തി. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി, അമ്മ നിർവ്വികാരയായിരുന്നു; അവരുടെ കൺകോണുകളിൽ ഒരു നീർത്തുള്ളി പോലും പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിനു കാരണം അവരനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദദുഃഖങ്ങളായിരിക്കുമെന്ന ചൊല്ലും ഞാനപ്പോൾ ഓർത്തു. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ച പോലെയോ സ്വപ്നം കാണുന്നപോലെയോ അയാൾ പറഞ്ഞതിതാണ്‌:'ഇങ്ങനെയായത്‌ ഒരു വിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല.'

“ഈ നേരമായപ്പോൾ ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു. വേലക്കാരിയുടെ സഹായത്തോടെ ഞാൻ അവസാനത്തെ ഒരുക്കങ്ങൾ നടത്തുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോവിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും അന്തിമവും വിഷാദപൂർണ്ണവുമായ ഈയൊരു സമാശ്വാസം അവർക്കു നിഷേധിക്കാനും സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. അതു കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞു തൂങ്ങിച്ചത്ത സ്ഥലം കാട്ടിക്കൊടുക്കണമെന്നായി അവർ. 'അയ്യോ, അമ്മേ!' ഞാൻ പറഞ്ഞു; 'നിങ്ങൾക്കതു താങ്ങാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.' പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ സ്റ്റോർമുറിയുടെ ആ കെട്ട വാതിലിലേക്കു പോയി; ആണി അതിൽത്തന്നെയുണ്ടെന്നതും ചരടിന്റെ നീണ്ടൊരു കഷണം അതിൽ തൂങ്ങിക്കിടക്കുന്നതും അറപ്പും ഭീതിയും കോപവും സമ്മിശ്രമായ ഒരു വികാരത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ കുതിച്ചുചെന്ന് ആ പാതകത്തിന്റെ അവസാനത്തെ ശേഷിപ്പുകളെ പറിച്ചെടുത്ത്‌ ജനാലയിലൂടെ പുറത്തു കളയാനോങ്ങിയപ്പോൾ ആ സാധുസ്ത്രീ എന്റെ കൈയ്ക്കു കടന്നുപിടിച്ച്‌ എതിർക്കാനാവാത്തൊരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:'അയ്യോ സാറേ,അതെനിക്കു തരണേ!' ശോകം കൊണ്ടു ഭ്രാന്തു പിടിച്ച ആ സ്ത്രീ തന്റെ മകൻ ചാവാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാനതിനെ വ്യാഖാനിച്ചു; ഭീതിദവും അനർഘവുമായ ഒരു തിരുശേഷിപ്പായി അതിനെ സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും കയറും എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചു.

“അവസാനം എല്ലാമൊന്നു കഴിഞ്ഞുകിട്ടി. സ്വന്തം ജോലിയിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു-എന്റെ മനസ്സിന്റെ മൂലകളിൽ നിന്നു മാറാതെ നിൽക്കുകയും തുറിച്ച നോട്ടം കൊണ്ട്‌ എന്നെ തളർത്തുകയും ചെയ്യുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തെക്കാൾ ഊർജ്ജസ്വലമായി പണിയെടുക്കുക തന്നെ വേണം. അടുത്ത ദിവസം പക്ഷേ, ഒരുകൂട്ടം കത്തുകൾ എന്റെ പേരിൽ വന്നു. ചിലത്‌ ഞാൻ താമസിക്കുന്ന കെട്ടിടത്തിൽത്തന്നെയുള്ളവരിൽ നിന്നായിരുന്നു; ചിലത്‌ തൊട്ടടുത്ത വീടുകളിൽ നിന്നും; താഴത്തെ നിലയിൽ നിന്ന് ഒരെണ്ണം; രണ്ടാമത്തെ നിലയിൽ നിന്ന് ഒരെണ്ണം; മൂന്നാമത്തെ നിലയിൽ നിന്ന് മറ്റൊരെണ്ണം അങ്ങനെയങ്ങനെ; അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ടുള്ള തമാശരൂപത്തിലായിരുന്നു ചില കത്തുകൾ; ചിലതാകട്ടെ, നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞവയുമായിരുന്നു; എല്ലാ കത്തുകളുടെയും ഉള്ളടക്കം ഇതാണ്‌:മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു കഷണം അവർക്കു വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതലെന്ന കാര്യം പറയേണ്ടിയിരിക്കുന്നു; അതേ സമയം എല്ലാവരും സമൂഹത്തിന്റെ താഴ്‌ന്ന പടിയിൽപ്പെട്ടവരായിരുന്നില്ല എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.

“അപ്പോഴാണ്‌ എനിക്കു തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്‌; ആ അമ്മ എന്നിൽ നിന്ന് ആ ചരടു തട്ടിയെടുക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും ഏതുതരം കച്ചവടം നടത്തിയിട്ടാണ്‌ അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.”

----------------------------------------------------------------------------------------------------------------------------------------

ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ്‌ ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ഡർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്‌; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച്‌ തൂങ്ങിച്ചാവുകയും ചെയ്തു.

മാനെ

Friday, 6 November 2009

കവാഫി-ഒരു വൃദ്ധൻ


Cavafy3

ഇരമ്പുന്ന കാപ്പിക്കടയുടെ മൂലയ്ക്ക്‌
മേശയ്ക്കു മേൽ തലചായ്ച്ച്‌
മുന്നിലൊരു പത്രക്കടലാസ്സുമായി
കൂട്ടിനാരുമില്ലാതെ ഒരു കിഴവൻ.

വാർദ്ധക്യത്തിന്റെ നികൃഷ്ടമായ വൈരസ്യത്തോടെ
അയാൾ ഓർക്കുകയാണ്‌:
തനിക്കു ചന്തവും ബലവും വാക്കിനൂറ്റവുമുണ്ടായിരുന്നപ്പോൾ
ജീവിതസുഖമെന്തെന്ന് താനറിഞ്ഞേയില്ലല്ലോ.

തനിക്കിപ്പോൾ പ്രായമേറിയെന്ന് അയാൾക്കു ബോധമുണ്ട്‌:
അയാളതറിയുന്നുണ്ട്‌, കാണുന്നുമുണ്ട്‌.
എന്നാലും ഇന്നലെ വരെ താൻ ചെറുപ്പമായിരുന്ന പോലെ;
എത്ര ഹ്രസ്വമായൊരു കാലം, എത്ര ഹ്രസ്വം.

വിധി തന്നെ കബളിപ്പിച്ചുവല്ലോയെന്നോർക്കുകയാണയാൾ;
താനവളെ എന്തുമാത്രം വിശ്വസിച്ചു-എന്തൊരു വിഡ്ഢിത്തം!-
"നാളെയാകട്ടെ. ഇഷ്ടംപോലെ സമയമുണ്ടല്ലോ."
ആ നുണച്ചി പറയുകയായിരുന്നു.

സ്വയം തടയിട്ട വികാരങ്ങൾ;
കുരുതി കൊടുത്ത സന്തോഷങ്ങൾ.
നഷ്ടമായ ഓരോ അവസരവും
അയാളുടെ മൂഢമായ കരുതലിനെ കൊഞ്ഞനം കുത്തുകയാണ്‌.

പക്ഷേ അത്രയധികം ചിന്തയും ഓർമ്മയുമായപ്പോൾ
കിഴവനു തല തിരിയുകയാണ്‌.
മേശയ്ക്കു മേൽ തല ചായ്ച്ച്‌
അയാൾ ഉറക്കമാവുന്നു.
(1897

Thursday, 5 November 2009

ബോദ്‌ലെയെർ-കാട്ടുപെണ്ണും കാമുകിയും

image
"എന്റെ പൊന്നേ, നീയെന്നെ വല്ലാതങ്ങു മുഷിപ്പിക്കുന്നു; ഒരു കണക്കുമില്ല, കരുണയുമില്ല നിന്റെയീ പരാതിപറച്ചിലിന്‌. നീ നെടുവീർപ്പിടുന്നതു കേട്ടാൽ ഉതിർമണി പെറുക്കി ജീവിക്കുന്ന അറുപതുകാരിപെണ്ണുങ്ങളെക്കാൾ,അതുമല്ലെങ്കിൽ മദ്യശാലകൾക്കു മുന്നിൽ ഉച്ഛിഷ്ടത്തിനു വേണ്ടി കാത്തുനിൽക്കുന്ന പിച്ചക്കാരികിഴവികളേക്കാൾ കഷ്ടപ്പാടാണു നിനക്കെന്ന് ആരും കരുതിപ്പോകും.

"നിന്റെ നെടുവീർപ്പുകളിൽ പശ്ചാത്താപമെങ്കിലുമുണ്ടായിരുന്നെങ്കിൽ അതിനൊരന്തസ്സുണ്ടായേനെ; പക്ഷേ ഞാനതിൽ സുഖജീവിതത്തിന്റെ ചെടിപ്പും ആലസ്യത്തിന്റെ ക്ഷീണവും മാത്രമേ കാണുന്നുള്ളു. അതിനും പുറമെയാണ്‌ നിന്റെയീ ഒടുങ്ങാത്ത കൊഞ്ചൽ:'എന്നെ നല്ലോണം സ്നേഹിക്കണേ! ഇല്ലെങ്കിൽ ഞാനിപ്പം ചാവും! എന്നെ ഇങ്ങനെ തടവ്‌! അങ്ങനെ തലോട്‌!' വാ, നിന്റെ രോഗത്തിനുള്ള ചികിത്സ കിട്ടുമോയെന്ന് ഞാനൊന്നു നോക്കട്ടെ; അക്കാണുന്ന ഉത്സവപ്പറമ്പിൽ ചെന്ന് രണ്ടു സൗ കൊടുത്താൽ അതിനൊരു വഴി കാണുമെന്ന് എനിക്കു തോന്നുന്നു.

"ആ കാണുന്ന കനത്ത ഇരുമ്പുകൂട്‌ നീ ശരിക്കൊന്നു നോക്കിയാട്ടെ; അതിനുള്ളിൽ കാണാം, നരകത്തീയിൽ വീണ ഒരാത്മാവിനെപ്പോലെ നിലവിളിക്കുന്ന, പ്രവാസം കൊണ്ടു വെറിപിടിച്ച ഒരു ഒറാങ്ങ്‌ഒട്ടാങ്ങിനെപ്പോലെ അഴികൾ പിടിച്ചു കുലുക്കുന്ന, ചിലനേരം ഒരു കടുവയുടെ വട്ടം ചുറ്റിയുള്ള നടത്തയും മറ്റു ചിലപ്പോൾ ധ്രുവക്കരടിയുടെ വേയ്ച്ചുനടപ്പും ഒന്നാന്തരമായി അനുകരിക്കുന്ന, രൂപം കണ്ടാൽ നിന്നെ ചെറുതായൊന്നോർമ്മിപ്പിക്കുന്ന രോമാവൃതമായ ഒരു സത്വം.

"എന്റെ മാലാഖ എന്നു പൊതുവെ വിളിക്കപ്പെടുന്ന ജന്തുക്കളിൽപ്പെട്ട ഒരു സത്വമാണത്‌!-എന്നു പറഞ്ഞാൽ ഒരു *സ്ത്രീ. അവളോടൊപ്പം കാണുന്ന മറ്റേ സത്വം,കൈയിൽ ഒരു മുട്ടൻവടിയുമായി ഒച്ചവയ്ക്കുന്നവൻ,ഒരു ഭർത്താവുമാണ്‌. തന്റെ ധർമ്മപത്നിയെ ഒരു കാട്ടുമൃഗത്തെപ്പോലെ ചങ്ങലയ്ക്കിട്ട്‌ ഉത്സവപ്പറമ്പുകളിൽ കൊണ്ടുപോയി പ്രദർശിപ്പിക്കുകയാണവൻ; അധികാരികളുടെ സമ്മതത്തോടെയാണെന്നു പറയേണ്ടല്ലോ.

"സൂക്ഷിച്ചുനോക്ക്‌! എന്താർത്തിയോടെയാണ്‌(അതഭിനയമാകണമെന്നുമില്ല) തന്റെ സൂക്ഷിപ്പുകാരൻ ഇട്ടുകൊടുക്കുന്ന ജീവനുള്ള മുയലുകളെയും പനട്ടുന്ന കോഴികളെയും അവൾ കടിച്ചുകീറുന്നത്‌. 'മതിമതി' അവൻ പറയുകയാണ്‌ 'എല്ലാം കൂടി ഒറ്റയടിയ്ക്കങ്ങു തീർക്കാതെ.' ആ സദുപദേശം കൊടുത്തിട്ട്‌ അവൻ അവളുടെ വായിൽ നിന്ന് ഇരകളെ നിർദ്ദയമായി വലിച്ചുപറിച്ചെടുക്കുകയാണ്‌; കുടൽമാലകളുടെ തുണ്ടങ്ങൾ ആ ഘോരമൃഗത്തിന്റെ-എന്നു പറഞ്ഞാൽ ആ സ്ത്രീയുടെ-പല്ലുകളിൽ കുരുങ്ങിക്കിടക്കുന്നുണ്ട്‌.

"നോക്ക്‌! അവളെ അടക്കാൻ ആ വടി കൊണ്ട്‌ ആഞ്ഞൊരടി!-തട്ടിമാറ്റിയ തീറ്റയ്ക്കു നേർക്ക്‌ ആർത്തിപെരുത്ത കണ്ണുകൾ ചാണ്ടുകയാണവൾ. ദൈവമേ! കോമാളികളുടെ കൈയിലെ പൊള്ളവടിയൊന്നുമല്ല അത്‌. വെയ്പ്പുമുടിയ്ക്കുള്ളിലൂടെ പച്ചമാംസത്തിൽ പ്രഹരം വന്നുപതിക്കുന്നത്‌ നീ കേൾക്കുന്നില്ലേ? അവളുടെ നിലവിളി കുറേക്കൂടി സ്വാഭാവികമാണിപ്പോൾ. ഇരുമ്പു കാച്ചിയതിൽ കൂടം കൊണ്ടടിച്ചാലെന്നപോലെ രോഷം കൊണ്ടു തിളങ്ങുകയാണവൾ.

"ആദാമിന്റെയും ഹവ്വയുടെയും രണ്ടു സന്തതികളുടെ ദാമ്പത്യമര്യാദകളാണു നാം കണ്ടത്‌. എന്റെ ദൈവമേ! നിന്റെ കരസൃഷ്ടികളാണിവയും. ഈ സ്ത്രീ യഥാർത്ഥമായും ദുരിതം തിന്നുകയാണ്‌; അതേസമയം പ്രശസ്തിയുടെ ഇക്കിളിയുണ്ടാക്കുന്ന സന്തോഷം അവൾക്കജ്ഞാതമാകണമെന്നുമില്ല. ഇതിലും നികൃഷ്ടവും വഴിയടഞ്ഞതുമായ ദുരിതങ്ങൾ വേറെയുണ്ട്‌, അപരിഹാര്യമായവ. പക്ഷേ താനെടുത്തെറിയപ്പെട്ട ഈ ലോകത്ത്‌ ഇതല്ലാതെ മറ്റൊരു ഭാഗധേയത്തിനർഹയാണ്‌ സ്ത്രീയെന്ന ചിന്ത അവളുടെ മനസ്സിലൂടെ കടന്നുപോയിട്ടുതന്നെയില്ല.

"ഇനി നമ്മുടെ കാര്യം, എന്റെ തങ്കക്കുടമേ! നരകങ്ങൾ കൊണ്ടു നിറഞ്ഞ ഈ ലോകത്തെ വച്ചുനോക്കുമ്പോൾ സ്വന്തം ചർമ്മം പോലെ മൃദുവായ വിരിപ്പുകളിൽ മാത്രം ചാഞ്ഞുകിടക്കുന്ന, നിന്റെ ഹിതങ്ങളറിയുന്ന പരിചാരിക ഉരുട്ടിത്തരുന്നതു മാത്രം കഴിക്കുന്ന നിന്റെയീ ഓമനനരകത്തെ ഞാൻ എങ്ങനെ കാണണമെന്നാണു നീ വിചാരിക്കുന്നത്‌?

"പരിമളം പൂശിയ നിന്റെ മാറത്തുരുണ്ടുകൂടുന്ന ദീർഘനിശ്വാസങ്ങളെ ഞാനെങ്ങനെ കാണണം, എന്റെ ശൃംഗാരക്കുഴമ്പേ? പുസ്തകങ്ങളിൽ നിന്നു പഠിച്ച ഈ ഭാവപ്രകടനങ്ങൾ, കാണുന്നവനിൽ സഹതാപമല്ലാതെ മറ്റൊരു വികാരം ഉദ്ദീപിപ്പിക്കാൻ കണക്കു കൂട്ടിക്കൊണ്ടുള്ള ഈ തോരാത്ത വിഷാദം? സത്യമാണ്‌, യഥാർത്ഥദുരിതമെന്താണെന്ന് നിന്നെ പഠിപ്പിക്കണമെന്ന് ചിലനേരം എനിക്കു തോന്നിപ്പോകാറുണ്ട്‌.

"എന്റെ ദേവീ, ചെളിയിൽ കാലു ചവിട്ടി,തനിക്കൊരു രാജാവിനെ അയച്ചുതരാൻ അർത്ഥിക്കുന്നപോലെ നനവാർന്ന കണ്ണുകൾ ആകാശത്തേക്കുയർത്തി നിൽക്കുന്ന നിന്നെ കണ്ടാൽ ആരും പറഞ്ഞുപോകും, ഇതാ ഒരു കൊച്ചുതവള ആദർശത്തെ തേടുന്നു*. നിന്റെ ഇപ്പോഴത്തെ രാജാവിനെ(അതു ഞാനാണെന്ന് നിനക്കു നന്നായിട്ടറിയാവുന്നതുമാണ്‌)നിനക്കവജ്ഞയാണെങ്കിൽ ഇനി വരാൻ പോകുന്നവനെ സൂക്ഷിക്കുക; അവൻ നിന്നെ കൊത്തിയെടുക്കും. വെട്ടിവിഴുങ്ങും, സൗകര്യംപോലെ കൊല്ലുകയും ചെയ്യും.

"കവിയാണെങ്കിലും നീ കരുതുന്നപോലെ അത്ര പൊട്ടയൊന്നുമല്ല ഞാൻ. ഈ ചിണുങ്ങലും കൊഞ്ചലും കൊണ്ട്‌ ഇനിയുമെന്നെ ഈറപിടിപ്പിക്കാനാണു നിന്റെ ഭാവമെങ്കിൽ ആ കാട്ടുപെണ്ണിനെപ്പോലെ നിന്നെ ഞാൻ കൈകാര്യം ചെയ്തുകളയും, അതുമല്ലെങ്കിൽ ഒരൊഴിഞ്ഞ കുപ്പി പോലെ ജനാലയിലൂടെയെടുത്ത്‌ നിന്നെ പുറത്തേക്കെറിയും."

--------------------------------------------------------------------------------------------------------------------------------------------

* പത്തൊമ്പതാം നൂറ്റാണ്ടിൽ മേളകളിലെ ഒരാകർഷണവസ്തുവായിരുന്നു കൂട്ടിലടച്ച കാട്ടുപെണ്ണ്‌
* ബോദ്‌ലെയർ സൂചിപ്പിക്കുന്ന ഈസോപ്പുകഥ ഇതാണ്‌-

തവളകൾക്ക്‌ രാജാവിനെ വേണം

തവളകൾ ആരെയും കൂട്ടാക്കാതെ തോന്നുംപടി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ കുത്തഴിഞ്ഞ ആ ജീവിതം അവർക്കുതന്നെ മടുത്തു. അവർ കൂടിയാലോചിട്ട്‌ തങ്ങൾക്കൊരു രാജാവിനെ അയച്ചുതരാൻ ദൈവത്തോടപേക്ഷിച്ചു. തലക്കുമേൽ ഒരാളുണ്ടായാൽ തങ്ങളുടെ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയുമൊക്കെയുണ്ടാവുമെന്നും തങ്ങൾ ഉത്തരവാദിത്തബോധമുള്ളവരായി മാറുമെന്നും അവർ വാദിച്ചു. ഇവർ എന്തു വിഡ്ഢികളാണ്‌ എന്നോർത്ത്‌ ചിരിച്ചുപോയ ദൈവം ഒരു മരമുട്ടിയെടുത്ത്‌ കുളത്തിലേക്കിട്ടുകൊടുത്തു. 'ഇതാ, നിങ്ങളുടെ രാജാവ്‌!' മരമുട്ടി വെള്ളത്തിൽ വീണ ഒച്ച കേട്ടു പേടിച്ചുപോയ തവളകൾ നേരേ ഊളിയിട്ട്‌ ചെളിയിൽപ്പോയി പുതഞ്ഞുകിടന്നു. മരമുട്ടി അനക്കമറ്റു കിടക്കുകയായിരുന്നെങ്കിലും അതിനോടടുക്കാൻ ആർക്കും ധൈര്യം വന്നില്ല. അൽപം കഴിഞ്ഞപ്പോൾ ഒരു ധൈര്യശാലി തല പൊന്തിച്ച്‌ ദൂരെ മാറിനിന്ന്‌ തങ്ങളുടെ രാജാവിനെ വീക്ഷിച്ചു. മരമുട്ടി ഇളക്കമൊന്നുമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ മറ്റു ചിലരും പൊങ്ങിവന്ന്‌ അതിനു ചുറ്റും കൂട്ടം കൂടാൻ തുടങ്ങി. എന്തിനു പറയുന്നു, ഈ രാജാവിനെ പേടിക്കാനൊന്നുമില്ലെന്നു മനസ്സിലായ തവളകൾ ഒടുവിൽ അതിനു മുകളിൽ കയറി തുള്ളിച്ചാടാനും പരമമായ പുച്ഛത്തോടെ അതിനെ തട്ടിക്കളിക്കാനും തുടങ്ങി. ഇത്ര മെരുങ്ങിയ ഒരു രാജാവിനെ തങ്ങൾക്കു വേണ്ടെന്നു പറഞ്ഞ്‌ വീണ്ടും ദൈവത്തിനു നിവേദനം പോയി. ഉശിരുള്ള ഒരു രാജാവിനെയാണ്‌ തങ്ങൾക്കു വേണ്ടത്‌. എങ്കിൽ അങ്ങനെയായിക്കോട്ടെ. ഇത്തവണ ദൈവം ഒരു കൊക്കിനെയാണയച്ചത്‌. വന്നപാടെ അവൻ തവളകളെ ഒന്നൊന്നായി കൊത്തിവിഴുങ്ങാനും തുടങ്ങി.

മാറ്റത്തിനാഗ്രഹിക്കുമ്പോൾ അതു നല്ലതിനാണെന്നുകൂടി ഉറപ്പാക്കുക.

Tuesday, 3 November 2009

കവാഫി-നിങ്ങളാലാവുംവിധം

 Cavafy1
നിങ്ങളാശിച്ചവിധം ജീവിതം കരുപ്പിടിപ്പിക്കാനായില്ലെങ്കിൽ വേണ്ട,
നിങ്ങളാലാവുംവിധം ഇത്രയെങ്കിലും ചെയ്തുകൂടേ?-
അനാവശ്യമായ ലോകസമ്പർക്കം കൊണ്ട്‌
അനാവശ്യമായ പറച്ചിലും പ്രവൃത്തിയും കൊണ്ട്‌
അതിനെ ഹീനമാക്കാതിരിക്കാൻ നിങ്ങൾക്കു ശ്രമിക്കാം.

പോകുന്നിടത്തൊക്കെ കൂടെക്കൊണ്ടുനടന്നും
അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചും
ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും നാളുനാളായുള്ള പൊള്ളത്തരങ്ങളിൽ
കൊണ്ടുചെന്നു പ്രദർശിപ്പിച്ചും
ഒടുവിൽ തന്റേതല്ലാത്ത ഒരു ജീവിതം
തന്നെ തൂങ്ങിനടക്കുന്നതുപോലെ
നിങ്ങൾക്കതിനെ മടുക്കും-
സ്വന്തം ജീവിതത്തെ അങ്ങനെ ഹീനമാക്കാതിരിക്കാൻ ശ്രമിക്കരുതോ?
(1913)

 

More on Cavafy

Monday, 2 November 2009

കവാഫി (1863-1933)-മതിലുകൾ

Cavafy1900

ഒരു പരിഗണനയുമില്ലാതെ,ഒരു കരുണയുമില്ലാതെ,ഒരു നാണക്കേടുമില്ലാതെ
എനിക്കു ചുറ്റും കനത്തുയർന്ന ഒരു മതിൽ കെട്ടിക്കഴിഞ്ഞുവല്ലോ അവർ.
ഞാനിന്നിവിടെയിരുന്നുരുകുകയാണ്‌:
എന്റെ മനസ്സിൽ മറ്റൊന്നുമില്ല;
പുറത്തെന്തൊക്കെ ചെയ്യാനുണ്ടായിരുന്നതാണെനിക്ക്‌.
അവർ മതിലു കെട്ടിപ്പൊക്കുമ്പോൾ
ഞാനെന്തേ അതു ശ്രദ്ധിച്ചില്ല?
അതിനു ഞാനൊന്നും കേട്ടിരുന്നില്ലല്ലോ
പണിക്കാരുടെ ശബ്ദവും ഞാൻ കേട്ടില്ല.
എന്റെ കണ്ണിലും കാതിലും പെടാതെ
അവരെന്നെ പുറംലോകത്തു നിന്ന് കൊട്ടിയടച്ചുകളഞ്ഞു.
(1896)

 

More of Cavafy

Sunday, 1 November 2009

ബോദ്‌ലെയെർ-ഒരു വീരമൃത്യു

 Stanczyk_Matejko
ഫാൻസിയൂൾ കഴിവുറ്റ ഒരു വിദൂഷകനായിരുന്നു; ഒരു കണക്കിൽ രാജാവിന്റെ തോഴനെന്നും പറയാം. പക്ഷേ തൊഴിലു കൊണ്ട്‌ ഹാസ്യത്തിൽ തളച്ചിടപ്പെട്ടവർക്ക്‌ ഗൗരവപ്പെട്ട വിഷയങ്ങളോട്‌ അപകടകരമായ ഒരാകർഷണമാണ്‌; ദേശാഭിമാനം,സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ആശയങ്ങൾ ഒരു നടന്റെ മനസ്സിൽ പിടിമുറുക്കിയെന്നത്‌ ഒരുവേള വിചിത്രമായി തോന്നാമെങ്കിലും അസംതൃപ്തരായ ചില പ്രഭുക്കന്മാർ ചേർന്നു നടത്തിയ ഒരു ഗൂഢാലോചനയിൽ ഫാൻസിയൂളും ഒരുനാൾ പങ്കാളിയായി.

രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കാനും സമൂഹത്തെ അതിന്റെ അഭിപ്രായം കൂടി അറിയാനൊന്നും നിൽക്കാതെ മാറ്റിപ്പണിയാനും തുനിഞ്ഞിറങ്ങുന്ന പൊറുതികെട്ട മനുഷ്യരെ അധികാരികൾക്ക്‌ ഒറ്റിക്കൊടുക്കാൻ സന്നദ്ധരായ മര്യാദക്കാർ ഏതു നാട്ടിലുമുണ്ടാവുമല്ലോ. ഗൂഢാലോചനയിൽ പങ്കാളികളായ പ്രഭുക്കന്മാർ,ഒപ്പം ഫാൻസിയൂളും, പിടിയിലായി; എല്ലാവരെയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.

വിപ്ലവകാരികളുടെ കൂട്ടത്തിൽ തന്റെ പ്രിയപ്പെട്ട നടനെയും കണ്ടപ്പോൾ രാജാവിനു മനോവിഷമമുണ്ടായി എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. മറ്റു രാജാക്കന്മാരെക്കാൾ മോശക്കാരനോ ഭേദപ്പെട്ടവനോ ആയിരുന്നില്ല ഇദ്ദേഹം; അതേസമയം അമിതമായ ഒരുതരം വൈകാരികത പലപ്പോഴും അയാളെ തന്റെ ഗണത്തിൽപ്പെട്ട മറ്റുള്ളവരേക്കാളും ക്രൂരനും മർദ്ദകനുമാക്കി മാറ്റിയിരുന്നു. കലോപാസകനും ഒരു യഥാർത്ഥ ആസ്വാദകനുമായ ഇദ്ദേഹത്തിന്‌ ആനന്ദങ്ങൾ അനുഭവിച്ചു തൃപ്തി വരിക എന്നതുണ്ടായിട്ടില്ല. മനുഷ്യൻ,നന്മതിന്മകൾ എന്നിവയൊന്നും അയാളുടെ താൽപര്യങ്ങളിൽപ്പെട്ട വിഷയങ്ങളായിരുന്നില്ല. ആ നിലയ്ക്ക്‌ ഒരു യഥാർത്ഥകലാകാരൻ തന്നെയായിരുന്നു അയാൾ. അയാളെ ഭീഷണിപ്പെടുത്തിയ ഏകശത്രു മടുപ്പായിരുന്നു. നിഷ്ഠുരനായ ആ ലോകമർദ്ദകനിൽ നിന്നു രക്ഷപ്പെടാനോ അവനെ പരാജയപ്പെടുത്താനോ അയാൾ സ്വീകരിച്ച ചില വിചിത്രമാർഗ്ഗങ്ങൾ നിർദ്ദയനായ ഒരു ചരിത്രകാരനിൽ നിന്ന് രാക്ഷസൻ എന്ന വിശേഷണം അയാൾക്കു നേടിക്കൊടുക്കാൻ പോരുന്നതായിരുന്നു. ആനന്ദമോ അതിന്റെ പേലവരൂപങ്ങളിലൊന്നായ നടുക്കമോ ജനിപ്പിക്കുന്നതല്ലാത്ത എന്തെങ്കിലുമൊന്നെഴുതാൻ അയാളുടെ അധികാരപരിധിയിൽപ്പെട്ട നാടുകളിൽ അനുവാദമുണ്ടായിരുന്നെങ്കിലത്തെ കാര്യമാണു ഞാൻ പറയുന്നത്‌. തന്റെ പ്രതിഭയ്ക്കു പൂർണ്ണമായി വ്യാപരിക്കാൻ മതിയായ വിശാലമായ ഒരരങ്ങു കിട്ടിയില്ല എന്നതാണ്‌ ഈ രാജാവിനു പറ്റിയ വലിയ ദൗർഭാഗ്യം. അതിരുകൾ ഇടുങ്ങിപ്പോവുക കാരണം ശ്വാസംമുട്ടി കഴിയേണ്ടിവരികയും സ്വന്തം പേരും പരിശ്രമങ്ങളും വരുംനൂറ്റാണ്ടുകളെ കേൾപ്പിക്കാനാവാതെ വരികയും ചെയ്യേണ്ടിവരുന്ന യുവനീറോമാർ ചിലരുണ്ട്‌. തന്റെ സിദ്ധികൾക്കു കിടനിൽക്കുന്ന ഭൗതികസാഹചര്യം ഈ രാജാവിനു കിട്ടിയില്ല; ദൈവനിശ്ചയം അങ്ങനെയായിപ്പോയി.

എല്ലാ ഗൂഢാലോചനക്കാർക്കും രാജാവു മാപ്പു കൊടുക്കാനുദ്ദേശിക്കുന്നതായി പെട്ടെന്നൊരു ശ്രുതി പരന്നു; ഫാൻസിയൂൾ തന്റെ ഏറ്റവും പ്രഗത്ഭവും പ്രശസ്തവുമായ ഒരു വേഷമിടുന്ന ഒരു നാടകം നടക്കാൻ പോകുന്നു എന്ന പ്രഖ്യാപനത്തിൽ നിന്നായിരുന്നു ആ ശ്രുതിയുടെ ഉൽപത്തി; ശിക്ഷിക്കപ്പെട്ട പ്രഭുക്കന്മാരും അതിൽ പങ്കെടുക്കുന്നുണ്ടത്രെ; വഞ്ചനയ്ക്കിരയായ ഒരു രാജാവിന്റെ മഹാമനസ്കതയുടെ വ്യക്തമായ ലക്ഷണമാണതെന്ന് ചില സരളബുദ്ധികൾ പറഞ്ഞുനടക്കുകയും ചെയ്തു.

പ്രകൃതം കൊണ്ടും സ്വേച്ഛ കൊണ്ടും കിറുക്കനായ ഒരു മനുഷ്യനിൽ നിന്ന് എന്തും പ്രതീക്ഷിക്കാം, നന്മയും അനുകമ്പയും പോലും; നിനച്ചിരിക്കാത്ത ചില ആനന്ദങ്ങൾ അതിൽ നിന്നു കിട്ടുമെന്ന് അയാൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. പക്ഷേ വിലക്ഷണവും രോഗാതുരവുമായ ആ ആത്മാവിന്റെ ആഴങ്ങളിലേക്ക്‌ അൽപ്പം കൂടി വെളിച്ചം കിട്ടിയിട്ടുള്ള എന്നെപ്പോലെ ചിലർക്ക്‌ അതിനെക്കാളും സംഭവ്യമായിത്തോന്നിയത്‌ മരണത്തിനു വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ അഭിനയസിദ്ധിയ്ക്കെന്തു സംഭവിക്കുന്നു എന്നറിയാനുള്ള രാജാവിന്റെ കൗതുകമാണ്‌ അതിനു പിന്നിലെന്നായിരുന്നു. തികച്ചും മാരകമായ താൽപര്യങ്ങളുള്ള ഒരു ശരീരശാസ്ത്രപരീക്ഷണം നടത്താൻ, ഒരു കലാകാരന്റെ പ്രകൃത്യായുള്ള കഴിവുകൾ താനെത്തിപ്പെട്ടിരിക്കുന്ന അസാധാരാണമായ സന്ദർഭത്തിനനുസരിച്ച്‌ എങ്ങനെ വ്യതിയാനപ്പെടുന്നുവെന്നറിയാൻ അയാൾ ആ അവസരം ഉപയോഗപ്പെടുത്തുകയാണ്‌. അതിനപ്പുറം മാപ്പുകൊടുക്കാൻ ആലോചിച്ചെടുത്ത ഒരു തീരുമാനം അയാളുടെയുള്ളിലുണ്ടായിരുന്നോ? ഇനിയും തീർപ്പുണ്ടാകാത്ത ഒരു തർക്കവിഷയമാണത്‌.

ഒടുവിൽ അ മഹനീയദിനം വന്നുചേർന്നു; ആ ചെറിയ രാജസദസ്സ്‌ അതിന്റെ എല്ലാ പകിട്ടുകളും എടുത്തണിഞ്ഞു. പരിമിതമായ വരുമാനം മാത്രമുള്ള ചെറിയൊരു രാഷ്ട്രത്തിലെ വരേണ്യവർഗം ഭവ്യമായൊരു സന്ദർഭത്തിൽ നടത്തുന്ന ആഡംബരപ്രദർശനം കണ്ടാലേ നിങ്ങൾക്കു ബോധ്യം വരൂ. ഇവിടെയാകട്ടെ, രണ്ടുരീതിയിലാണ്‌ ആ മുഹൂർത്തം ഭവ്യമായത്‌: ഒന്നാമത്‌ അത്ഭുതകരമായ ആ ആഡംബരം കൊണ്ടുതന്നെ; രണ്ടാമത്‌, അതിനോടു ബന്ധപ്പെട്ട ധാർമികവും നിഗൂഢവുമായ പരിഗണനകൾ കൊണ്ടും.

ഫാൻസിയൂൾ തന്റെ വൈഭവം പൂർണ്ണമായും പ്രകടമാക്കിയിരുന്നത്‌ സംഭാഷണം തന്നെയില്ലാത്ത, അഥവാ ഉണ്ടെങ്കിൽത്തന്നെ പരിമിതമായ വേഷങ്ങളിലായിരുന്നു: ജീവിതത്തിന്റെ നിഗൂഢതയെ പ്രതീകങ്ങളിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആ മാന്ത്രികനാടകങ്ങളിൽ പലപ്പോഴും കാണാവുന്ന വേഷങ്ങൾ. ചുറുചുറുക്കോടെ, ആത്മവിശ്വാസത്തോടെ അയാൾ രംഗപ്രവേശം ചെയ്യുന്നതു കണ്ടപ്പോൾ അനുകമ്പയും മാപ്പും പ്രതീക്ഷിക്കാമെന്ന സദസ്സിന്റെ വിശ്വാസത്തിന്‌ ആക്കം കൂടുകയും ചെയ്തു.

'ഇതാ ഒരു മികച്ച നടൻ' എന്ന് ഒരു നടനെക്കുറിച്ചു പറയുമ്പോൾ അയാളുടെ വേഷത്തിനടിയിൽ നിന്ന് ആ നടനെ കണ്ടെടുക്കാമെന്ന ഒരു സൂത്രവാക്യമാണ്‌ നാം പ്രയോഗിക്കുന്നത്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ അയാളുടെ വൈദഗ്ധ്യം,ശ്രമം,ഇച്ഛാശക്തി ഇതൊക്കെ പ്രകടമാണെന്നർത്ഥം. പൗരാണികകാലത്തെ മഹത്തായ പ്രതിമാശിൽപ്പങ്ങൾക്ക്‌,സചേതനവും ഓജസ്സുറ്റതും നടക്കുന്നതും കാണുന്നതുമായ ആ അത്ഭുതങ്ങൾക്ക്‌, സൗന്ദര്യത്തെക്കുറിച്ചു സാമാന്യമായിട്ടുള്ള അവ്യക്തധാരണയുമായുള്ള വ്യതിരിക്തത താൻ ചെയ്യുന്ന വേഷത്തിന്റെ കാര്യത്തിൽ കൈവരിക്കാൻ ഒരു നടനു കഴിഞ്ഞാൽ അപൂർവ്വവും നവ്യവുമായ ഒരനുഭവമായിരിക്കും അതെന്നതിൽ സംശയിക്കാനില്ല. അന്നു രാത്രിയിലെ ഫാൻസിയൂൾ ഒരാദർശത്തിന്റെ തികവുറ്റ ആവിഷ്കാരമായിരുന്നു; സജീവമെന്നോ സാധ്യമെന്നോ യഥാർത്ഥമെന്നോ നിങ്ങൾക്കു സംശയിക്കാനാവാത്ത ഒരാദർശം.വിദൂഷകൻ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്തു,ചിരിക്കുകയും കരയുകയും ഞെളിപിരികൊള്ളുകയും ചെയ്തു; ആ സമയത്തൊക്കെ അയാളുടെ തലയ്ക്കു ചുറ്റും ഒരു പരിവേഷമുണ്ടായിരുന്നു; ആരുടെയും ദൃഷ്ടിയിൽപ്പെടാത്ത, ഞാൻ മാത്രം കണ്ട ഒരു പരിവേഷം; കലയുടെ രശ്മികളും ഒരു രക്തസാക്ഷിയുടെ യശസ്സും വിചിത്രമായി ഒന്നിക്കുന്ന ഒരു പരിവേഷം. തന്റെ അതിരുകടന്ന വികടത്തരങ്ങളെപ്പോലും ഫാൻസിയൂൾ, ഏതൊരു വരദാനം കൊണ്ടെന്നാർക്കറിയാം,ദിവ്യവും അലൗകികവുമാക്കിത്തീർത്തു. അവിസ്മരണീയമായ ആ രാത്രിയെക്കുറിച്ചു നിങ്ങളോടു വിവരിക്കാൻ ശ്രമിക്കുമ്പോൾ എന്റെ തൂലിക വിറകൊള്ളുന്നു, മങ്ങാത്തൊരു വികാരത്തിന്റെ കണ്ണീർ എന്റെ കണ്ണുകളിൽ ഉറപൊട്ടുകയും ചെയ്യുന്നു. നമ്മെ കാത്തിരിക്കുന്ന ആ ഗർത്തത്തെക്കുറിച്ചുള്ള നമ്മുടെ ഭീതികൾ മൂടിവയ്ക്കാൻ മറ്റെന്തിനെക്കാളും കഴിയുക കലയുടെ ലഹരിയ്ക്കാണെന്ന യാഥാർത്ഥ്യത്തിന്‌ ഖണ്ഡിതവും അനിഷേധ്യവുമായ തെളിവു നൽകുകയായിരുന്നു ഫാൻസിയൂൾ. ഒരു പ്രതിഭാശാലിക്ക്‌ ശവക്കുഴിയുടെ വക്കിൽ നിന്നുകൊണ്ട്‌ ഹാസ്യനാടകം നടിക്കാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു അയാൾ; ശവക്കുഴി, നാശം എന്നീ വകയ്ക്കൊന്നിനുമിടമില്ലാത്ത ഒരു സ്വർഗ്ഗത്തിൽ സ്വയം ലയിച്ചുചേരുന്ന ഒരാൾ അനുഭവിക്കുന്ന ആനന്ദം അയാളുടെ കാഴ്ചയിൽ നിന്ന് ശവക്കുഴിയെ മറച്ചുകളയുകയാണ്‌.

എല്ലാം ചെടിച്ചതും ചപലവുമായ ജനം കലാകാരന്റെ സർവ്വാതിശായിയായ കോയ്മയ്ക്കധീനമായിക്കഴിഞ്ഞു. മരണം,വിലാപം,അന്ത്യവിധി എന്നിവയൊന്നും ആരുടെയും ചിന്തയിലുണ്ടായില്ല. കലയുടെ ജീവിക്കുന്ന ഒരു പ്രകൃഷ്ടമാതൃകയ്ക്കു നൽകാനാവുന്ന ആനന്ദങ്ങൾക്ക്‌ സർവ്വരും സ്വയം വിട്ടുകൊടുക്കുകയായിരുന്നു. ആഹ്ലാദത്തിന്റെയും ആരാധനയുടെയും വിസ്ഫോടനങ്ങൾ പലതവണ ഇടിമുഴക്കത്തിന്റെ ഊറ്റത്തോടെ കൊട്ടാരത്തിന്റെ മച്ചുകൾ പിടിച്ചുലച്ചു. ആ ലഹരിക്കടിപ്പെട്ട രാജാവും സദസ്യരുടെ കരഘോഷത്തിൽ പങ്കു ചേർന്നു.

പക്ഷേ അയാളുടെ ആഹ്ലാദത്തിൽ മറ്റെന്തോ കൂടി കലർന്നിട്ടുണ്ടെന്ന് ഒരു സൂക്ഷ്മദൃക്കിനു കണ്ടെത്താമായിരുന്നു. തന്റെ ഏകശാസനത്തിനു ഭീഷണിയുണ്ടായതായി അയാൾക്കു തോന്നിയോ? മനുഷ്യരുടെ ഹൃദയങ്ങളിൽ ഭീതി നിറയ്ക്കാനും അവരുടെ മനസ്സുകളെ ജഡമാക്കാനുമുള്ള തന്റെ വൈഭവത്തിന്‌ അപകർഷം പറ്റിയെന്നോ? തന്റെ മോഹങ്ങൾ നടക്കാതെപോകുമെന്നും പദ്ധതികൾ പിശകിയെന്നും അയാൾക്കു തോന്നലുണ്ടായിക്കാണുമോ? ഈവിധചിന്തകളാണ്‌ -തീർത്തും ന്യായീകരിക്കാവുന്നതല്ലെങ്കിൽക്കൂടി ഒരു ന്യായീകരണവുമില്ലെന്നു തള്ളിക്കളയാനുമാവാത്ത ചിന്തകൾ- രാജാവിന്റെ മുഖം നിരീക്ഷിച്ചപ്പോൾ എന്റെ മനസ്സിൽക്കൂടി കടന്നുപോയത്‌; മഞ്ഞിന്മേൽ മഞ്ഞു വീഴുന്നതുപോലെ ആ മുഖത്തിനു സ്വാഭാവികമായിട്ടുണ്ടായിരുന്ന വിളർച്ചയിൽ പുതിയൊരു വിളർച്ച വന്നു നിറയുകയായിരുന്നു. മരണത്തെ കണക്കിനു കളിയാക്കുന്ന ആ വിചിത്രവിദൂഷകനെ, തന്റെ പഴയ തോഴനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്ന് പുറമേ തോന്നുമെങ്കിലും അയാളുടെ ചുണ്ടുകൾ അധികമധികം ഉള്ളിലേക്കു വലിയുകയായിരുന്നു, ഉള്ളിൽ കത്തുന്ന അസൂയയുടെയും വിദ്വേഷത്തിന്റെയും തീനാളങ്ങൾ ആ കണ്ണുകളെ തിളക്കുകയായിരുന്നു. ഒരു പ്രത്യേകനിമിഷത്തിൽ അയാൾ കുനിഞ്ഞ്‌ തന്റെയടുത്തു നിന്നിരുന്ന ഒരു പരിചാരകബാലന്റെ ചെകിട്ടിൽ എന്തോ മന്ത്രിക്കുന്നതു ഞാൻ കണ്ടു. സുന്ദരനായ ആ കുട്ടിയുടെ കുസൃതി നിറഞ്ഞ മുഖം ഒരു പുഞ്ചിരി കൊണ്ട്‌ പ്രകാശമാനമായി; എന്നിട്ടവൻ എന്തോ കാര്യം സാധിക്കാനുണ്ടെന്നപോലെ അവിടെ നിന്നിറങ്ങിപ്പോയി.

ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തീക്ഷ്ണവും ദീർഘവുമായ ഒരു ചൂളംവിളി ഹൃദയങ്ങളെയും കാതുകളെയും ഒരേസമയം തുളച്ചുകീറിക്കൊണ്ട്‌ അനർഘമായൊരു മുഹൂർത്തത്തിലെത്തിനിന്ന ഫാൻസിയൂളിനെ തടസ്സപ്പെടുത്തി. അപ്രതീക്ഷിതമായ ആ നിരാകരണം പുറപ്പെട്ട ദിക്കിൽ നിന്ന് ഒരു കുട്ടി ചിരിയമർത്തിക്കൊണ്ട്‌ പുറത്തേക്കോടുന്നതും കണ്ടു.

സ്വപ്നം ഞെട്ടിയ ഫാൻസിയൂൾ ആ ആഘാതത്തിൽ കണ്ണുകൾ കൂട്ടിയടച്ചു, പിന്നെ വല്ലാതെ വലിച്ചുതുറന്നു; ശ്വാസം മുട്ടുന്നപോലെ അയാൾ വായ പിളർന്നു; വേയ്ച്ചുകൊണ്ട്‌ ഒരു ചുവട്‌ അയാൾ മുന്നോട്ടു വച്ചു, പിന്നെ ഒരു ചുവട്‌ പിന്നിലേക്കു മാറി; എന്നിട്ട്‌ അയാൾ അരങ്ങിൽ മരിച്ചുവീണു.

വാളു പോലെ തീക്ഷ്ണമായ ആ ചൂളംവിളി ആരാച്ചാരെ പരാജയപ്പെടുത്തുകയായിരുന്നോ? തന്റെ സൂത്രത്തിന്റെ നരഹത്യാവൈഭവം രാജാവു മുൻകൂട്ടി കണ്ടിരിക്കുമോ? അങ്ങനെ സംശയിക്കാൻ അനുവാദമുണ്ട്‌. തന്റെ തോഴനും കിടയറ്റവനുമായ ഫാൻസിയൂളിനെയോർത്ത്‌ രാജാവിനു നഷ്ടബോധം തോന്നിയോ? അങ്ങനെ വിശ്വസിക്കുന്നതിൽ ഔദാര്യമുണ്ട്‌,ന്യ്യായവുമുണ്ട്‌.

അപരാധികളായ പ്രഭുക്കന്മാർ തങ്ങളുടെ അവസാനത്തെ ഹാസ്യനാടകവും കണ്ടുകഴിഞ്ഞു. അതേരാത്രി തന്നെ അവർ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റപ്പെടുകയും ചെയ്തു.

അതിൽപ്പിന്നെ എത്രയോ നടന്മാർ, തങ്ങളുടെ ജന്മദേശങ്ങളിൽ അർഹമായ മതിപ്പു ലഭിച്ചവർ, ***എന്ന ഈ രാജാവിന്റെ സദസ്സിൽ തങ്ങളുടെ പ്രകടനം അവതരിപ്പിച്ചിരിക്കുന്നു; പക്ഷേ ഫാൻസിയൂളിന്റെ അത്ഭുതസിദ്ധികളെ ഓർമ്മപ്പെടുത്താൻ അവരിൽ ഒരാൾക്കു പോലും സാധ്യമായിട്ടില്ല; അത്രയും പ്രീതി പിടിച്ചുപറ്റാനും ഒരാൾക്കും കഴിഞ്ഞിട്ടില്ല.

Friday, 30 October 2009

റിയുച്ചി തമുര(1923-1998)


നേർത്ത വരമ്പ്‌

നിന്നിൽത്തന്നെ അടങ്ങിയവൾ നീ
നിന്റെ കണ്ണുകളിൽ
(കണ്ണീരു ഞാനതിൽ കണ്ടിട്ടേയില്ലല്ലോ)
കടുപ്പം വച്ചൊരു ശോകം മങ്ങിക്കത്തുന്നു
എനിക്കതിഷ്ടവുമാണ്‌

കാഴ്ച കെട്ട നിന്റെ ഭാവനയിൽ
വേട്ടയ്ക്കുള്ള കാടാണീ ലോകം
നീ മഞ്ഞുകാലത്തെ നായാടിയും
ഒരേയൊരു ഹൃദയത്തെ വീഴ്ത്താൻ
ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണു നീ

വാക്കുകളെ നിനക്കു വിശ്വാസമല്ല
സകലഹൃദയങ്ങളെയും കൊലചെയ്ത നിന്റെ കാൽപ്പാടുകളിൽ
ഭയത്തിനുള്ള ഒരാസക്തി ഞാൻ കാണുന്നു
എനിക്കതു താങ്ങാനാവുന്നില്ല

നീ നടക്കുന്ന നേർത്ത വരമ്പിൽ
മഞ്ഞിൽപ്പോലും ചോരയുടെ മണം പറ്റിപ്പിടിച്ചിരിക്കുന്നു
എത്രയകലെപ്പോയാലും
എനിക്കതറിയാം

നീ കാഞ്ചി വലിക്കുന്നു!
നിന്റെ വാക്കുകൾക്കിടയിൽക്കിടന്ന്
ഞാൻ പിടഞ്ഞു ചാവുന്നു.

 

1999

ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
നിർണ്ണയിച്ചെഴുതുന്നുണ്ടു ഞാൻ

ഇന്നത്തെ പണി കഴിഞ്ഞു
ഇനി
ഞാനുറങ്ങാൻ പോകുന്നു

Thursday, 29 October 2009

റിയുച്ചി തമുരാ(1923-1998)-അദൃശ്യവൃക്ഷം

മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്‌
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്‌
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന്‌ ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്‌
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്‌
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്‌
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ്‌ ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്‌
ഒരദൃശ്യപക്ഷിയാണ്‌
ഒരദൃശ്യമൃഗമാണ്‌
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു
*

Wednesday, 28 October 2009

റിയുച്ചി തമുരാ(1923-1998)-കവിതകൾ


കറുപ്പ്‌

ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തൂടെ പാഞ്ഞുപോകുന്നുണ്ട്‌
മെലിഞ്ഞൊരു വിദ്വാൻ
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ

ഗ്രാമം വിട്ടുപായുകയാണയാളെന്നു തോന്നുന്നു.

 

വീട്ടിലേക്കുള്ള വഴി

 

ഞാനെന്തിനു ഭാഷ പഠിക്കാൻ പോയി?
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്ത
വാക്കുകളില്ലാത്ത ഒരു ലോകത്തായിരുന്നെങ്കിൽ
ഞാൻ ഗുണം പിടിച്ചേനെ.

സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതു നിന്റെ പാട്‌
നിശ്ശബ്ദമായ വാക്കുകൾ നിങ്ങളുടെ ചോര വീഴ്ത്തുന്നുവെങ്കിൽ
അതു നിന്റെ പാട്‌.
നിന്റെ ആർദ്രനേത്രങ്ങളിലെ കണ്ണീരും
മിണ്ടാത്ത നാവിൽ നിന്നിറ്റുന്ന നോവും
വെറുതേയൊന്നു നോക്കി ഞാൻ എന്റെ പാട്ടിനു പോയേനെ
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നെങ്കിൽ.

ഒരു പഴത്തിന്റെ കാമ്പു പോലെ
നിന്റെ കണ്ണീരിനുള്ളിൽ അർത്ഥമടങ്ങിയിരുപ്പുണ്ടോ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
അന്തിവെളിച്ചത്തിന്റെ മാറ്റൊലി?
ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
ജാപ്പനീസ്ഭാഷയും ഒരു വിദേശഭാഷയുടെ കോണും മൂലയും
അറിയാമെന്നതു കൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചലനായി വന്നു ഞാൻ നിൽക്കുന്നു
നിന്റെ ചോരയിലേക്ക്‌ ഏകനായി ഞാൻ കടന്നുവരുന്നു.