1
മുളയിലയിൽ അട പൊതിയുമ്പോൾ
ഒരു വിരൽ കൊണ്ടവൾ
മുടിയൊതുക്കി.
2
പുറത്തു വന്നിതു കാണൂ-
ഇല്ലായ്മകൾക്കിടയിൽ വിടരും
പൂക്കളുടെ നേര്!
3
കേട്ടതാണ്,കണ്ടതല്ല-
കമേലിയാച്ചെടി ചാഞ്ഞപ്പോൾ
മഴവെള്ളം ഒലിച്ചിറങ്ങി.
4
ഒരു ചീവീടിന്റെ തൊണ്ട്-
പാടി പ്രാണൻ കളഞ്ഞവൻ!
5
സന്ധ്യയ്ക്കു ധ്യാനിക്കുമ്പോൾ
കണ്ട വെളിച്ചം-
നിലാവോ, അതോ...?
6
പൂക്കളെക്കാണാൻ
വീടുവിട്ടിറങ്ങുന്നു
തൊണ്ണൂറ്റൊമ്പതിനായിരം
മനുഷ്യമുഖങ്ങൾ.
(ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവിൽ 99000 വീടുകളുണ്ടെന്ന് ഒരു ചൊല്ലുണ്ട്. ചെറിമരങ്ങൾ പൂത്തുനിൽക്കുന്നതു കാണാൻ പോവുക അന്നെന്ന പോലെ ഇന്നും ജപ്പാൻകാർ വളരെ കാര്യമായിട്ടെടുക്കുന്ന ഒരു ചടങ്ങാണ്. അതേസമയം പ്രകൃതിയുടെ ഭംഗി അവ കണ്ടുനിൽക്കുന്ന ഒരു മനുഷ്യമുഖത്തിനുമില്ലെന്നും ബഷോ പിന്നീടു പറയുന്നുണ്ട്)
7
വഴിയമ്പലത്തിലേക്കു
വഴികാട്ടി
ചന്ദ്രനാണു വഴിപോക്കാ!
(ചന്ദ്രൻ വഴികാട്ടിയോ വഴിവിളക്കോ ആകാം; കാര്യങ്ങൾ നടക്കുന്നത് ഭൂമിയിലല്ല, ആകാശത്തുമാവാം. )
8
ഇല കൊഴിഞ്ഞ ചെറിമരം
പല്ലുപോയ കിഴവിയെപ്പോലെ-
ചെറുപ്പത്തെയോർത്തിട്ടാ-
ണതിൽ പൂക്കൾ വിരിയുന്നു.
9
കുനിഞ്ഞും കൊഴിഞ്ഞും
ലോകമാകെ കീഴ്മേൽ മറിഞ്ഞും-
മഞ്ഞു പെയ്യുന്ന മുളങ്കാവ്.
(സ്നേഹിതന്റെ കുഞ്ഞു മരിച്ചതറിഞ്ഞപ്പോൾ എഴുതിയത്. 'മഞ്ഞു പെയ്യുന്ന മുളങ്കാവ്' എന്നപേരിൽ ഒരു നോ നാടകവുമുണ്ട്; കുഞ്ഞു മരിച്ച അമ്മയുടെ ദുഃഖമാണു പ്രമേയം.)
10
മുഖംമൂടി തനിയേ
പനനാർമുടി
കോതുന്നു.
(നാടകത്തിനുപയോഗിക്കുന്ന മുഖാവരണത്തിന്റെ മുടി കാറ്റത്തിളകുന്നു. )
11
പൂമൊട്ടുകൾ വിടരാതെ
കവിതക്കെട്ടു
തുറക്കാനോ?
(വിടരാത്ത പൂമൊട്ടുകൾ പോലെ സാധ്യതകൾ നിറഞ്ഞതാണ് തന്റെയുള്ളിലെ കവിതകളും.)
12
വരവുണ്ടു വേനൽക്കാലം-
കാറ്റിന്റെ വായ മൂടൂ:
പൂമൊട്ടുകൾ കൊഴിയരുത്.
13
ഉള്ളിൽക്കടന്നവരറിഞ്ഞില്ല-
അമ്പലമുറ്റത്തൊരു
ചെറി പൂത്തു.
(മതത്തിന്റെ കെട്ടുകൾക്കുള്ളിൽ പെട്ടുപോയവർ അതിനെക്കാൾ മഹത്തായ ആദ്ധ്യാത്മികാനുഭൂതി പ്രകൃതിയിലുള്ളത് അറിയാതെപോകുന്നു. )
14
ചെറിത്തൈ നടാനെടുക്കുമ്പോൾ-
കൈക്കുഞ്ഞിനെ
എടുക്കുമ്പോൽ.
15
ഓരോ വായിലും
പഴുത്തിലകൾ-
ശരൽക്കാലത്തിന്റെ നാവുകൾ.
(എല്ലാവരുടെയും സംസാരവിഷയം ശരൽക്കാലത്തിന്റെ വിശേഷങ്ങൾ; നാവുകൾ കൊഴിയുന്ന ഇലകൾ പോലെ ചുവന്നതാണെന്നും കാണുക.)
16
തേവിടിശ്ശിപ്പൂക്കളെ കണ്ടുനിൽക്കെ
കീഴ്പ്പെട്ടുപോകുന്നു
ഞാനവയ്ക്ക്.
(ശരൽക്കാലത്തു പൂവിടുന്ന ഒരു ചെടിയാണ് ഒമിനായേഷി-കന്നിപ്പൂവ്- (patrinia scabiosaefolia). അതേ പേര് ചൈനീസ് ലിപിയിലെഴുമ്പോൾ തേവിടിശ്ശിപ്പൂവെന്നും വായിക്കാം.)
17
ഒരു ചീവീടിന്റെ തൊണ്ട്-
മരത്തലപ്പിൽ നിന്നു
കൊഴിഞ്ഞു വീണ ശൂന്യത.
18
നടന്നുപെടുക്കുന്ന
നായ്ക്കളെപ്പോലെ
ചാറ്റമഴ പെയ്യുന്നു മേഘങ്ങൾ.
(മാന്യമായ വാക്കു വേറെയുണ്ടെങ്കിലും പെടുക്കുക എന്ന മോശം വാക്കുതന്നെയാണ് ബഷോ ഉപയോഗിച്ചത്! )
19
കല്ലാറ്റിൽ
ചരലെറിയുമ്പോൽ
മഞ്ഞുകാലമഴച്ചാറൽ.
(കോയിഷികാവ (കല്ലാർ) ടോക്യോയ്ക്കടുത്തുള്ള ഒരു പുഴ. അതിലേക്ക് ആലിപ്പഴം പൊഴിയുന്നതിനെക്കുറിച്ച്.)
20
അനാഥശിശുവിനൊപ്പം
ഉറങ്ങാൻ കിടക്കുന്നു
തണുത്തകാറ്റ്.
21
പുതുപൂക്കൾ കാണുമ്പോൾ
ആയുസ്സു നീളുന്നെനി-
ക്കെഴുപത്തഞ്ചാണ്ടുകൾ.
(ഒരു വർഷത്തെ ആദ്യത്തെ വിള തിന്നാൽ എഴുപത്തഞ്ചുകൊല്ലം കൂടി ആയുസ്സു നീട്ടിക്കിട്ടുമെന്നർത്ഥം വരുന്ന ഒരു ചൊല്ലിനെ മാറ്റിയെഴുതിയത്)
22
നീലിച്ച കടലിൽ
നെല്ലിൻകള്ളു മണക്കും തിരകൾ-
ചന്ദ്രനാണു മദ്യക്കോപ്പ.
(വെളുത്തവാവിൻനാൾ ചന്ദ്രനെ കാണാൻ സാകി(നെല്ലിൻകള്ള്)ഭരണികളുമായി തോണിയിൽ കടലിലേക്കിറങ്ങിയിരിക്കുകയാണു ചിലർ; ഇനിയഥവാ അവർ കരയിൽ തന്നെയാണെന്നും സാകികപ്പുകൾ കഴുകാൻ വച്ചിരിക്കുന്ന പരന്ന പാത്രത്തിലെ ജലത്തിൽ ചന്ദ്രൻ പ്രതിഫലിക്കുന്നതാണെന്നും വരാം. എങ്ങനെയായാലും ലഹരി പിടിക്കാനുള്ളത് മുകളിലും താഴെയുമുണ്ട്.)
23
ഇല കൊഴിഞ്ഞ മരക്കൊമ്പിൽ
ചേക്കയേറുന്നു കാക്ക-
ശരൽക്കാലസന്ധ്യയും.
(ബഷോയുടെ ഏറ്റവും പ്രസിദ്ധമായ ഒരു കവിത. ബഷോ ഒരിക്കൽ പറഞ്ഞു:'മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്. കരിമഷി കൊണ്ടു വരയുകയാണ് എന്റെ ശൈലി.' എസ്രാ പൗണ്ട് തുടങ്ങിയ ഇമേജിസ്റ്റുകളെ കാര്യമായി സ്വാധീനിച്ച കവിതയാണിത്; ഉദാ: മെട്രോ സ്റ്റേഷനിൽ(പൗണ്ട്), കരിങ്കിളിയെ നോക്കാൻ പതിമൂന്നു വഴികൾ(വാലസ് സ്റ്റീവൻസ്) )
24
അലകളിൽ തുഴ വീഴുമ്പോൾ
എന്റെ വയറു കാളുന്നു
കണ്ണു നിറയുന്നു.
(കടലിൽ പാടുപെടുന്നവരെയോർത്തെഴുതിയത്)
25
പുൽപ്പരപ്പിൽ
പുതുനാമ്പു പോലെ
ഒരു പൂർണ്ണചന്ദ്രൻ.
26
വാഴത്തോപ്പിൽ
കാറ്റു പിടിയ്ക്കുമ്പോൾ
കൽത്തൊട്ടിയിൽ മഴയിറ്റുന്നു.
(കവിയുടെ വീട്ടുവളപ്പിൽ ഒരു സ്നേഹിതൻ ഒരു വാഴത്തൈ(ബഷോ) നട്ടിരുന്നു. മഴയുള്ള രാത്രിയിൽ ചോരുന്ന വീട്ടിനുള്ളിലിരുന്ന് പുറത്ത് കാറ്റിന്റെ പെരുമാറ്റം കാതോർക്കുകയാണ് ബഷോ. )
27
പൂക്കളെക്കണ്ടു മദിച്ചൊരുത്തി-
ഊരിയ വാളും
മാർച്ചട്ടയുമായി.
(ആണുങ്ങൾക്കു പറഞ്ഞിട്ടുള്ള മാർച്ചട്ടയും വാളും ധരിച്ച് പൂക്കളെക്കണ്ടു ലഹരി പിടിക്കാൻ(സാകി കുടിച്ച മണവുമുണ്ടത്രെ) വന്നിരിക്കുകയാണ് പെണ്ണൊരുത്തി! )
28
വേനൽമഴ പെയ്യുമ്പോൾ
കൊറ്റിക്കാലുകൾ
കുറുകുന്നു.
29
ഇരുണ്ട രാത്രിയിൽ മത്തപ്പാടത്ത്
നിലംപറ്റിയിഴയുന്നു
കുറുക്കൻ.
(മത്തവള്ളി നീളുമ്പോലെയാണ് കുറുക്കന്റെ ഇഴച്ചിലും. മത്തങ്ങ കക്കാനിറങ്ങിയ കുറുക്കൻ രാജകുമാരിയെ തട്ടിക്കൊണ്ടുപോകാൻ രഹസ്യത്തിൽ കൊട്ടാരത്തിൽ കടന്ന കാമുകനാണെന്നും വ്യാഖ്യാനിക്കാം. )
30
രാത്രിയിലെ രഹസ്യം-
നിലാവത്തൊരു പുഴു
ആലിൻകായ തുരന്നുകേറുന്നു.
(ദാർശനികരഹസ്യങ്ങളിലേക്കു ചുഴിഞ്ഞിറങ്ങുന്ന ഒരു മനുഷ്യജീവിയുടെ ചിത്രം; ആൽമരവും പൂർണ്ണചന്ദ്രനും ബോധോദയവുമായി ബന്ധപ്പെട്ട ബിംബങ്ങൾ. )
31
മഴ പെയ്തതെവിടെ?-
നനഞ്ഞ കുടയുമായി
ഒരു ഭിക്ഷു.
32
മൂടൽമഞ്ഞിനുള്ളിൽ നിന്നും
തന്നെ പിഴുതെടുക്കുന്നു
കൂറ്റനൊരു പൈൻമരം.
(മഞ്ഞുകാലത്ത് രാജാവ് അനുചരന്മാരുമായി കാട്ടിലെത്തി വളർച്ചയെത്താത്ത പൈൻമരങ്ങൾ പിഴുതെടുത്ത് കൊട്ടാരവളപ്പിൽ കൊണ്ടുപോയി നടുന്ന ഒരു ചടങ്ങുണ്ട്. ഇവിടെ പൈൻമരം തന്നെത്തന്നെ പിഴുതെടുക്കുകയാണ്; അഥവാ, കണ്ടുനിൽക്കുന്ന ഒരാളിനു മുന്നിൽ ഗംഭീരനായ ഒരു വൃക്ഷം മഞ്ഞിന്റെ മൂടലിനുള്ളിൽ നിന്ന് കാഴ്ചയിലേക്കു വരികയാണ്.)
33
ആണ്ടറുതി-
ഉരൽത്താളം കേ-
ട്ടുറക്കം വരാതെ.
(തലേരാത്രി ഉരലിലിടിച്ച അരിമാവു കൊണ്ടുണ്ടാക്കിയ അട ആണ്ടുപിറപ്പിനു വിളമ്പും. കവിയ്ക്ക് പുതുവർഷത്തിൽ അരിയട കഴിക്കാമെന്ന മോഹം വേണ്ട-അയാൾ ദരിദ്രനാണ്; അതിനുപരി അയാൾ ഏകനുമാണ്-അയാൾക്ക് അരിയിടിച്ചുകൊടുക്കാൻ വീട്ടുകാരിയില്ല)
34
കാട്ടുപൊയ്കയിലൊരിളക്കം-
തവള ചാടിയ
ശബ്ദം.
(ബഷോയുടെ (ജാപ്പനീസ് സാഹിത്യത്തിലെ തന്നെ) ഏറ്റവും പ്രസിദ്ധമായ കവിത; ബഷോയുടെ കാലത്തിനു മുമ്പ് പാടുന്ന തവളകളെക്കുറിച്ചേ കവിതകളുണ്ടായിട്ടുള്ളു; ചാടുന്ന തവളയെക്കുറിച്ച് ഒരു കവിതയുണ്ടാകുന്നത് ഇതാദ്യമാണ്! 'നിത്യതയിലെ നൈമിഷികക്ഷോഭം' എന്നുതുടങ്ങി വ്യാഖ്യാനങ്ങൾ നിരവധി. പിൻഗാമിയായ ബുസോൺ(1716-1783)തന്റെ ആദരവു പ്രകടിപ്പിക്കുന്നത് ഇങ്ങനെയൊരു ഹൈകുവിലൂടെയാണ്:കാട്ടിലെ പൊയ്ക/നീയാദ്യം,നീയാദ്യം/തവളകൾ തർക്കിക്കുന്നു. ചങ്ങമ്പുഴയുടെ പരിഭാഷയുണ്ട് മഞ്ഞക്കിളികളിൽ. )
35
പുലരുമ്പോൾ
പൂക്കൾക്കൊപ്പം
പ്രാതലെത്ര കേമം!
(ശിഷ്യനായ കികാകുവിന്റെ ഒരു കവിതയ്ക്കുള്ള മറുപടി.സൗന്ദര്യാസ്വാദനം പോലെയുള്ള അഭിജാതവൃത്തികളെ ആഹാരം കഴിക്കുക എന്നിങ്ങനെയുള്ള നിത്യവൃത്തികളിൽ നിന്നു വേറിട്ടു കാണരുതെന്ന്. )
36
ശരൽക്കാലസന്ധ്യയ്ക്ക്
താടിയ്ക്കു കാറ്റുപിടിയ്ക്കുമ്പോൾ
ലോകത്തെയോർത്തു കരയുന്നൊരാൾ-
ആരാണിയാൾ?
37
മഴയത്തു നാം കേറി നിന്നനേരം
ഈ ലോകത്തായുസ്സു നമുക്കത്രനേരം-
സോഗി പറഞ്ഞതിങ്ങനെ.
(ബഷോ അങ്ങേയറ്റം ആദരിച്ചിരുന്ന ഒരു രംഗാകവിയാണ് സോഗി(1421-1502). സോഗിയുടെ ഒരു കവിത അതേപടി പകർത്തി തന്റെ കടപ്പാടു വ്യക്ത്തമാക്കുകയാണ് ബഷോ. സോഗിയുടെ കവിത: മഞ്ഞുമഴ കൊള്ളാതെ നാം കേറി നിന്നനേരം/ഈ ലോകത്തായുസ്സു നമുക്കത്രനേരം)
38
ഉറക്കമാണു കാട്ടരളി-
അതിന്നാത്മാവൊരു
രാപ്പാടി.
39
പൂക്കളുണ്ടെന്നാലും
കരുണയറ്റ ലോകം-
അടിമട്ടാണെന്റെ സാകി,
അരിയാകെത്തവിടും.
(അരിയ്ക്കാത്ത കള്ളും തവിടു കളയാത്ത അരിയും മാത്രം വച്ചുനീട്ടുന്ന ഒരു ലോകത്ത് കവിയ്ക്കു ബന്ധുകളെന്നു പറയാൻ പൂക്കളേയുള്ളു.)
40
മയക്കം മതിയെന്റെ
പൂമ്പാറ്റേ,
നമുക്കിറങ്ങാൻ നേരമായി.
41
കുയിൽപ്പാട്ടു കേൾക്കാൻ
എന്റെ കാതുകൾ
കളഭം കൊണ്ടു കഴുകി ഞാൻ.
42
മലയുടെയുടവാൾ-
ഒരു നെടുമരം.
43
ഒരു കുതിരയതാ,
പാടം വഴി പോകുന്നു...
അതേയ്,
ചിത്രത്തിൽ ഞാനുമുണ്ട്!
(ഒരു ചിത്രകാരൻ താൻ വരച്ച ചിത്രം ബഷോയെ കാണിച്ചു.'തലയിൽ തൊപ്പിയും വച്ച് കുതിരപ്പുറത്തു പോകുന്ന അ മനുഷ്യൻ എവിടുന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?' 'യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണിത്,'ചിത്രകാരൻ പറഞ്ഞു.'എങ്കിൽ ഹേ യാത്രക്കാരാ,താഴെവീഴാതെ പിടിച്ചിരിക്കൂ!' )
44
എന്റെ പൂവു വാടുമ്പോൾ
ചിരിക്കണോ, ഞാൻ
കരയണോ?
(എന്റെ എന്നുകൂടി പ്രയോഗിച്ചിരിക്കുന്നതിനാൽ കവി തന്റെ ഒരു ശരീരഭാഗത്തെക്കുറിച്ചാണു പറയുന്നതെന്നും ചിലർ! )
45
കവികളില്ലാത്ത
ഈ കാലത്ത്
കുയിൽ പാടുന്നതു വെറുതെ.
(കുയിൽപ്പാട്ടിന്റെ സൗന്ദര്യത്തെ വെല്ലാൻ കവിതയ്ക്കേ കഴിയൂ; അതേസമയം ഒരു കവിതയ്ക്കും കിടനിൽക്കാനാവാത്തത്ര സുന്ദരമാണു കുയിൽപ്പാട്ടെന്നും വരാം. പക്ഷേ കവികളേയില്ലാത്ത ഈ കാലത്ത് രണ്ടും പറഞ്ഞിട്ടെന്തു കാര്യം? )
46
ആലിപ്പഴം പൊഴിയുമ്പോൾ
കിഴവനൊരോക്കുമരം പോൽ
പണ്ടെപ്പോലിരിപ്പാണു ഞാൻ.
(1682 ഡിസംബർ 28 ന് ബഷോയുടെ വീടു കത്തിപ്പോയി. 1683 സെപ്തംബറിൽ പുതിയ കുടിൽ കെട്ടി താമസം മാറ്റിയപ്പോൾ എഴുതിയത്)
47
കരിയിലപ്പുഴയിലൊഴുകിപ്പോകു-
ന്നെന്റെ പേരും-
ഭിക്ഷുവിൻ ജീവിതമങ്ങനെ.
(കൊനോഹാഗാവ(കരിയിലപ്പുഴ)യിൽ യാത്ര ചെയ്യുമ്പോൾ. )
48
തൊപ്പിയും ചെരുപ്പുമായി
വഴിയിൽ വച്ചാണു ഞാൻ
ആണ്ടറുതി കണ്ടു.
(മറ്റുള്ളവർ കുടുംബസൗഭാഗ്യങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കുമ്പോൾ എന്നും യാത്രയിലായ ഈ കവിയ്ക്ക് വഴിയിൽ കിട്ടുന്ന വിശേഷങ്ങളേയുള്ളു.)
49
കടലിരുളുന്നു-
കാട്ടുതാറാവിൻ കരച്ചിൽ
വെളുത്തുനേർക്കുന്നു.
(സൈനസ്തേഷിയ-ഒരൈന്ദ്രിയാനുഭവത്തിൽ നിന്ന് മറ്റൊന്നുണ്ടാവുക. )
50
പുലരിമഞ്ഞിൽ മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോൾ
വസന്തമായെന്നറിയുന്നു ഞാൻ.
51
ചെറി പൂത്ത കാലത്തും
ഒറ്റയ്ക്കൊരു തറവാടിയെപ്പോൽ
ഒരോക്കുമരം.
(ഒരാതിഥേയപ്രശംസ. പൂക്കളുടെ അന്തസ്സാരശൂന്യമായ പകിട്ടല്ല, ഒരോക്കുമരത്തിന്റെ ദാർഢ്യമാണു തനിക്കു ഹിതമെന്ന്.)
52
കുഞ്ഞുപാടലപ്പൂവുകൾ-
മലമ്പാതയിലെ
പുണ്യങ്ങൾ.
53
നാമിരുവരുടെ ജീവിതങ്ങൾക്കിടയിൽ
പൂത്തുനിൽക്കുന്നൊരു
ചെറിമരം.
(ഒമ്പതു വയസ്സുള്ളപ്പോൾ പിരിഞ്ഞ ഒരു ബാല്യകാലസുഹൃത്തിനെ വീണ്ടും കണ്ടപ്പോളെഴുതിയത്)
54
പൂവിന്നാഴം വിട്ടുപോരാൻ
തേനീച്ചയ്ക്കു
മടിയാവുന്നു!
(1684-ൽ ബഷോ കുറച്ചുനാൾ ടോയോ എന്ന സുഹൃത്തിന്റെ അതിഥിയായിരുന്നു. അവിടെ നിന്നു പിരിയുമ്പോൾ എഴുതിയ കവിത.)
55
വന്നുപോകുന്നു മേഘങ്ങൾ-
ചന്ദ്രനെ നോക്കി കണ്ണുകഴച്ചവർക്ക്
ഇടവേളകളങ്ങനെ.
(തെളിഞ്ഞ രാത്രിയിൽ പൂർണ്ണചന്ദ്രനെ നോക്കി അങ്ങനെ ഇരിക്കുക ഒരു ചടങ്ങു തന്നെയാണു ജപ്പാനിൽ. ഇടയ്ക്കൊന്നു കണ്ണെടുക്കാൻ പാകത്തിൽ ഒരു മേഘം വന്നുകേറിയാൽ അതിൽ വിരോധവുമില്ല! )
56
വിട!-
വേരിലേക്കു മടങ്ങുന്നു
കൊഴിഞ്ഞ പൂവ്.
(ഒരു ഭിക്ഷു മരിച്ചതറിഞ്ഞപ്പോൾ )
57
ഒരു രാവങ്ങനെ
പൊയ്ക ചുറ്റി നടന്നു ഞാൻ-
ചന്ദ്രനാണു കാരണം.
58
കണ്ണുകാണാത്തൊരാളെപ്പോലെ
ചന്ദ്രനെ നോക്കി
നിൽക്കുന്നു ഞാൻ.
(കണ്ണു കാണാത്ത ഒരാൾക്ക് ഒന്നും കണ്ണിൽപ്പെടുന്നില്ല; എന്നാൽ ചന്ദ്രനെത്തന്നെ നോക്കിനിൽക്കുന്ന ബഷോ കണ്ണുകാണാത്തവനാകുന്നത് മറ്റൊന്നിലേക്കും കണ്ണുപോകാത്തതുകൊണ്ടാണ്.)
59
തണുക്കുന്ന രാത്രിയിൽ
ഉറക്കം ഞെട്ടുമ്പോൾ
മഞ്ഞുറഞ്ഞ മൺകൂജ പൊട്ടുന്നു.
(മഞ്ഞുകാലരാത്രിയിൽ മൺകൂജ പൊട്ടുന്നതു കേട്ട് കവി ഉണരുന്നു; അതേസമയം മണ്ണായ കൂജ തന്റെ മോഹനിദ്രയിൽ നിന്നുണർന്ന ശബ്ദമാണതെന്നും അർത്ഥമാക്കാം. )
60
ഇലകൾക്കും
പൂക്കൾക്കുമിടയിൽ
ഒരു കൊറ്റിക്കഴുത്ത്.
61
ചങ്ങാതി വീട്ടിലില്ലെങ്കിൽ
അയലത്തെ വേലിയിലാണ്
പൂക്കൾ പോലും!
(ബഷോ ചങ്ങാതിയെ കാണാൻ ചെല്ലുമ്പോൾ പടി അടച്ചിരിക്കുകയാണ്. ഒരു പൂവു പറിക്കാൻ വേലിയിലേക്കു കൈയെത്തിക്കുമ്പോൾ കാവൽക്കാരൻ വന്നറിയിക്കുന്നു അടുത്ത വീട്ടുകാരന്റെ വേലിയാണതെന്ന്! )
62
എന്തു കൗതുകം-
മണമില്ലാത്ത പുല്ലിൽ
വന്നിരിക്കുന്നു പൂമ്പാറ്റ!
(രണ്ടുതരം കൗതുകങ്ങൾ: മണമില്ലാത്ത പുല്ലിൽ ചെന്നിരിക്കാൻ പൂമ്പാറ്റയ്ക്കു തോന്നിയതിൽ കവിക്കു കൗതുകം; മണമില്ലാത്ത ഒന്നിൽ ചെന്നിരിക്കാൻ പൂമ്പാറ്റയ്ക്കും ഒരു കൗതുകം! )
63
പാടുക,പറക്കുക,
പറക്കുക,പാടുക-
തിരക്കാണു കുയിലിന്!
64
ഇരുട്ടത്തു തിരികൊളുത്തുമ്പോൾ
നിന്റെ കൈയിലൊരു
മിന്നൽപ്പിണർ!
(റികാ എന്ന പ്രതിഭാശാലിയായ കവിയെ പ്രശംസിച്ചെഴുതിയത് )
65
ഈ പകലുകൾക്കു നീളം പോരാ-
അത്രയ്ക്കുണ്ടു വാനമ്പാടിയ്ക്കു
പാടിത്തിർക്കാൻ!
66
പാടത്തിൻ മുകളിൽ
ഒന്നിനോടും ചാർച്ചയില്ലാതെ
വാനമ്പാടി പാടുന്നു.
(ഒരു ജീവന്മുക്തൻ! )
67
കോടിമുണ്ടുടുത്തപ്പോൾ
ആളാകെ മാറി ഞാൻ!
68
പുതുമഴ പെയ്യുന്ന മഞ്ഞുകാലം-
ഒരൂരുതെണ്ടിയാണു ഞാൻ
എങ്കിലതാകട്ടെയെൻപേരും.
69
മഞ്ഞുകാലമേഘമേ,
ഇനിയുമുണ്ടു പാതിമാനം
ക്യോട്ടോവിലെത്താൻ.
(ക്യോട്ടോവിലേക്കുള്ള യാത്രയിലാണ് ബഷോയും മേഘങ്ങളും. )
70
മഞ്ഞുറഞ്ഞ പാടത്ത്
കുതിരപ്പുറത്തെൻ
നിഴലിഴയുന്നു.
71
തേച്ചുവിളക്കിയ
അമ്പലക്കണ്ണാടിയിൽ
മഞ്ഞുപൂക്കൾ വിരിയുന്നു.
72
ആണ്ടറുതി-
ലോകത്തിന്റെ നാലുമൂലയും
ഞാനിന്നടിച്ചുവാരി.
73
ആണ്ടറുതിയ്ക്കു വീടെത്തുമ്പോൾ
പൊക്കിൾക്കൊടി കണ്ടു
തേങ്ങി ഞാൻ.
(ബഷോ താൻ ജനിച്ച വീട്ടിൽ ചെന്നപ്പോൾ എഴുതിയത്. കുഞ്ഞുങ്ങളുടെ പൊക്കിൾക്കൊടിയും അതു കെട്ടിയ ചരടും ചെപ്പിലാക്കി സൂക്ഷിക്കുന്നത് ജപ്പാനിൽ സാധാരണയാണ്. )
74
അറിയാത്ത മരം പൂത്ത്
മണമെങ്ങും പരക്കുന്നു.
(ഐസേയിലെ മഹാക്ഷേത്രത്തിനു പുറത്തുനിന്നെഴുതിയത്. മണം പരത്തുന്നത് മരമല്ല എന്നുതന്നെ. )
75
ഒരു ചെറിപ്പൂവു കണ്ടപ്പോൾ
ഓടിവന്ന-
തെത്രയോർമ്മകൾ!
(ബഷോ ചെറുപ്പത്തിൽ യോഷിതാദാ എന്ന പ്രഭുവിന്റെ സേവകനും സ്നേഹിതനുമായിരുന്നു; ഇരുപത്തഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ മരണത്തോടെ ബഷോ അവിടെ നിന്നും പോന്നു. വർഷങ്ങൾക്കു ശേഷം കവിയെന്നു പേരെടുത്ത ബഷോയെ പഴയ ചങ്ങാതിയുടെ മകൻ വീട്ടിലേക്കു ക്ഷണിച്ചു. ആ പഴയ ചെറിത്തോപ്പു കണ്ടപ്പോൾ എഴുതിയ കവിത. )
76
വസന്തകാലസന്ധ്യക്ക്
വിഹാരത്തിന്നൊരു മൂലയ്ക്ക്
ആരെന്നറിയാത്ത മുഖമൊന്ന്.
(പ്രഭുകുടുംബങ്ങളിലെ സ്ത്രീകൾ കുറച്ചുനാൾ ഏതെങ്കിലും ക്ഷേത്രത്തിൽ പോയി ഭജനമിരിക്കുക പണ്ടത്തെ ജപ്പാനിൽ പതിവായിരുന്നു. ഇങ്ങനെ ലോകത്തേക്കിറങ്ങുന്ന സ്ത്രീകളുടെ അനുഭവങ്ങൾ ആഖ്യായികകളും ഡയറികളുമായി പേരെടുത്തിട്ടുമുണ്ട്. ഉദാ:ഗൻജിയുടെ കഥ. )
77
പുലരുമ്പോൾ പൂക്കൾക്കിടയിൽ
ഒരു ദേവന്റെ മുഖം കാണാൻ
അതിമോഹമിന്നെനിക്ക്!
(ഹിതോകോടോനുഷി എന്ന ദേവന്റെ ക്ഷേത്രത്തിൽ വച്ചെഴുതിയത്. മനുഷ്യസ്നേഹിയായ ആ ദേവൻ രണ്ടുമലകൾക്കിടയിൽ ഒരു കല്ലുപാലം പണിത് തന്റെ ഭക്തർക്കു നൽകി. പക്ഷേ വിരൂപനായിരുന്നതിനാൽ തന്റെ മുഖം പുറത്തു കാണിക്കാതെ രാത്രിയിലായിരുന്നു പണി. )
78
ഇടിമുഴക്കി വീഴുന്നു
കാട്ടുപൂവിന്നിതളുകൾ-
അവിടെയൊരു ജലപാതം.
79
വാൻകോഴി കരയുമ്പോൾ
എൻപിതാക്കളെ-
യോർക്കുന്നു ഞാൻ.
(കുക്കായി(774-835)യുടെ ശവമാടത്തിൽ വച്ചെഴുതിയത് )
80
നാടുവിട്ട വസന്തത്തെ
കവിതക്കടവത്തു
പിടിച്ചു ഞാൻ!
(വാക്കായാമയിലെ കവിതക്കടവ് എന്ന സ്ഥലത്തുവച്ച് വസന്തകാലത്തിന്റെ അവസാനനാളുകളിൽ എഴുതിയത് )
81
ബുദ്ധൻ പിറന്ന നാളിൽ
ഒരു മാൻകുട്ടി പിറന്നു-
അതും അതുപോലെ.
82
സന്ധ്യ-
മണിയൊച്ച താഴുമ്പോൾ
പൂമണമുയരുന്നു.
83
പൂത്ത വേലിപ്പടർപ്പിനരികെ
നീണ്ടുനീണ്ട വർത്തമാനങ്ങൾ-
വഴിയാത്രക്കാരുടെ ജീവിതാനന്ദങ്ങൾ.
84
കുയിൽ പോയി
മറയുന്ന ദിക്കിൽ
അതാ ഒരു ദ്വീപ്.
(തെക്കായ്‌മലയിൽ നിന്നു കടലു കാണുന്ന കവി പെട്ടെന്ന് ഒരു കുയിലിന്റെ പാട്ടു കേട്ടു. അതിന്റെ പിന്നാലെ പോകുന്ന കവിയുടെ കണ്ണുകൾ അകലെ മങ്ങിക്കാണുന്ന ഒരു ദ്വീപു കണ്ടെടുക്കുന്നു; ക്‌ഹരിത്രത്തിലും സാഹിത്യത്തിലും പ്രാധാന്യമുള്ള അവാജിദ്വീപാണത്. )
85
കിനാവള്ളിക്കെണികൾ-
എത്രവേഗമൊടുങ്ങി
നിലാവിനെയോർത്ത
വേനൽക്കിനാവുകൾ.
(മൺകുടങ്ങളുടെ കെണികൾ വച്ചാണ് കിനാവള്ളികളെ പിടിക്കുന്നത്. കുടങ്ങളിലേക്കിഴഞ്ഞുകയറുന്ന കിനാവള്ളികൾക്ക് പിറ്റേന്നു കാലത്തു വരെ ചന്ദ്രനെയും കിനാവുകണ്ടു കിടക്കാം. പക്ഷേ വേനൽരാവുകൾക്കു ദൈർഘ്യം കുറവായതിനാൽ എത്ര പെട്ടെന്നു കിനാവും കഴിയുന്നു! )
86
പുൽനാമ്പിൽ കാൽ വഴുതിയ
മിന്നാമിന്നി
അതാ പറന്നു പോകുന്നു.
87
മിന്നലിന്റെ
വരവും കാത്ത്
ഒരു മേഘം.
88
ശരൽക്കാലം തുടങ്ങുന്നു-
ഒരേ പച്ച
കടലും പാടവും.

89
ഇന്നത്തേയ്ക്കേതു കേമം-
അണയാത്ത ചന്ദ്രനോ,
ബാക്കിയായ പൂക്കളോ?
90
ശരൽക്കാലവാതം-
പുറപ്പെട്ട വാക്കുകൾ
ചുണ്ടത്തുറയുന്നു.
(ഈ കവിതയ്ക്ക് ഇങ്ങനെയൊരു ആമുഖവുമുണ്ട്-അന്യരെ ദുഷിക്കരുത്,തന്നെ സ്തുതിക്കുകയുമരുത്. )
91
മുളങ്കാവിൽ
കൂടണയുന്നു
ശീതക്കാറ്റ്.
92
രാവും പകലും
കാത്തിരിക്കയാണൊരാൾ-
തന്നെ സ്നേഹിക്കാനാരുമില്ലാതെ.
93
കണ്ണീരു വീണു
കനൽ കെടുമ്പോൾ
നെരിപ്പോടു പുകയുന്നു.
94
വാനമ്പാടികൾ പാടുന്നു,
വാൻകോഴികൾ
താളമിടുന്നു.
95
ഈ ചന്ദ്രനെ കാണുമ്പോൾ
ഞാനോർക്കുന്നതന്നത്തെ
തേയ്ക്കാത്തൊരു വേഷത്തെ.
(കഷോഗെൻ പേരുകേട്ട നോ നടനായിരുന്നു; നോയിൽ ദേവന്മാർക്കും പ്രേതങ്ങൾക്കും മുഖാവരണങ്ങളുണ്ട്; ജീവിച്ചിരിക്കുന്നവർക്കില്ല. കഷോഗൻ അങ്ങനെയൊരു വേഷമെടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖഭംഗി പൂർണ്ണതയോടെ താൻ കണ്ടുവെന്നാണ് താൽപര്യം.)
96
പൂക്കളില്ല,ചന്ദ്രനില്ല-
സാകി മോന്തുകയാണൊരാൾ,
ഒറ്റയ്ക്കുമാണയാൾ.
97
കറ്റ ചുമക്കുന്ന പെണ്ണാൾ-
കൊയ്ത്തുപാടത്തെ
വഴിയടയാളം.
98
കോലായിലിരുന്നു നോക്കുമ്പോൾ
പടികടന്നു കയറിവരുന്നു
അകലമലകൾ.
99
നനഞ്ഞിറ്റുന്ന യാത്രികൻ
മഴയിൽക്കുളിച്ച പയർച്ചെടി-
ചേലുള്ളവ രണ്ടും.
(യാത്രികൻ നനഞ്ഞതെങ്ങനെയെന്ന് വായനക്കാരൻ തീരുമാനിക്കണം: മഴ കൊണ്ടിട്ടോ, പൂക്കളിലെ മഞ്ഞുതുള്ളികൾ വീണിട്ടോ,കണ്ണീരൊലിച്ചിട്ടോ അതോ സ്ത്രീസംഗത്തിലേർപ്പെട്ടോ?)
100
ഓടപ്പുല്ലുകളരിയും മുമ്പേ
ചന്ദ്രനെക്കണ്ടുവന്നോളൂ.
101
തെളിഞ്ഞ ചന്ദ്രനെ
കൈകളിലേന്തി
മണപ്പുറത്തൊരു ഭിക്ഷു.
102
ചന്ദ്രൻ,ക്രിസാന്തമം,
ഒരു പറ നെൽപ്പാടം-
ഇതാണെന്റെയാശ്രമം.
(ചങ്ങാതിയും ശിഷ്യനുമായ ബൊകൂയിൻ തന്നെ കാണാൻ വന്നപ്പോൾ )
103
മഞ്ഞു പെയ്യുന്ന തോപ്പിൽ
രാപ്രാണികൾ കരയുമ്പോൾ
ചന്ദ്രൻ നേർക്കുന്നു മുകളിൽ.
104
ചെറിത്തോപ്പിലിരിക്കുമ്പോൾ
ചോറിൽ,കറിയിൽ,സൂപ്പിൽ
ചെറിപ്പൂവുകൾ.
(പൂത്ത ചെറിമരങ്ങൾക്കടിയിൽ ഒരു പിക്നിക്. )
105
പൂമ്പാറ്റ നീ-
നിന്നെക്കിനാവുകാണും
ആത്മാവു ഞാൻ?
(ചൈനീസ് ദാർശനികനായ ഷുവാങ്ങ്-ത്‌സു താൻ ഒരു പൂമ്പാറ്റയായെന്ന് ഒരിക്കൽ സ്വപ്നം കണ്ടു. ഉണർന്നപ്പോൾ അദ്ദേഹത്തിനു സംശയമായി താൻ യഥാർത്ഥത്തിൽ പൂമ്പാറ്റയെ സ്വപ്നം കണ്ട ഷുവാങ്ങ്-ത്‌സുവാണോ അതോ ത്സുവാങ്ങ്-ത്‌സുവിനെ സ്വപ്നം കാണുന്ന പൂമ്പാറ്റയാണോയെന്ന്.)
106
ഒരു ചിലപ്പൻകിളിയുടെ
തൊപ്പി താഴെ വീണു-
അതാണാ കമേലിയാപ്പൂ.
107
മത്തപ്പൂവിനില്ല
സന്ധ്യ-
പ്രഭാതവും.
108
ഓരോരോ വിളക്കുമായി
പൂക്കളിൽ വീടണയുന്നു
മിന്നാമിനുങ്ങുകൾ.
109
ക്യോട്ടോവിലിരിക്കുമ്പോഴും
കുയിൽ പാടുന്നതു കേൾക്കുമ്പോൾ
ക്യോട്ടോവിനായിട്ടെനിക്കു ദാഹം.
(ക്യോട്ടോ ജപ്പാന്റെ പഴയ തലസ്ഥാനം; ആഭിജാത്യത്തിന്റെയും പഴമയുടെയും പ്രതീകം.)
110
എന്നെപ്പോലാകരുതേ-
ഒരേ മത്തൻ മുറിച്ച
മുറിയല്ല നമ്മൾ.
(തന്നെ ശിഷ്യനായി സ്വീകരിക്കാൻ ടോക്കോ എന്ന മരുന്നുവിൽപ്പനക്കാരൻ അഭ്യർത്ഥിച്ചപ്പോൾ ബഷോ ഈ കവിതയോടൊപ്പം ഇങ്ങനെയൊരു ഉപദേശവും നൽകി:'മത്തൻ രണ്ടായി മുറിച്ചാൽ രണ്ടുമുറിയും ഒരേപോലിരിക്കും; ഹൈക്കുവിനോടുള്ള താൽപ്പര്യത്തിന്റെ കാര്യത്തിൽ നമ്മൾ തുല്യർ തന്നെ; അതേസമയം എന്നെ അനുകരിക്കുകയുമരുത്. നിങ്ങൾ ചെറുപ്പമായ ഒരു വ്യാപാരിയാണല്ലോ; അതിനാൽ എന്റേതിൽ നിന്നു മാറിയ ഒരു വഴി സ്വീകരിക്കണം നിങ്ങൾ. പൊതുസമൂഹത്തിന്റെ വഴികളിൽ നിന്നു മാറിനടക്കുന്ന ഞാൻ ഉപയോഗംകെട്ടവനാണ്.' )
111
ചീവീടിന്നാർപ്പു കേട്ടാൽ
അൽപ്പായുസ്സാണതെ-
ന്നോർക്കില്ല നാം.
(ഈ ചീവീട് ഒരു സമുരായിയാണ്! )
112
ചാത്തമൂട്ടുന്ന നാൾ-
ചുടുകാടു
പുകയുന്നുണ്ടിന്നും.
113
അമ്പലപ്പറമ്പിൽ
ചന്ദ്രനെ കാണുന്നവർ-
ഒരു മുഖം പോലുമില്ല
ചേലുള്ളത്.
114
നരയോരോന്നു പിഴുതെടുക്കുമ്പോൾ
തലയിണയ്ക്കടിയിൽ
ചീവീടു പാടുന്നു.
115
ഒച്ചയില്ലനക്കമില്ല-
പൂക്കുന്നു ക്രിസാന്തമങ്ങൾ,
ചായ മോന്തുന്നു ഭിക്ഷു.
116
മിന്നൽ കണ്ടിട്ടും
വെളിച്ചം കിട്ടാത്തൊരാൾ-
കേമനാണയാൾ.
(മിന്നൽ എന്നാൽ സതോരി,സെൻഗുരുക്കന്മാരുടെ വെളിപാട്; നിർവ്വാണത്തിലേക്കുള്ള ആദ്യത്തെ പടി. ഇവിടെ നിർവ്വാണത്തോടു തന്നെ മുഖം തിരിക്കുന്ന ഒരാളോടുള്ള ആദരവാകാം; അല്ലെങ്കിൽ മുഖത്തടിച്ചിട്ടും ജീവിതത്തിന്റെ ക്ഷണികത ബോധ്യമാവാത്ത അജ്ഞനോടുള്ള അവജ്ഞയുമാകം.)
117
മഞ്ഞുമലകൾക്കിടയിൽ
പാലം പണിയുന്നു
വെൾളക്കൊറ്റികൾ.
118
എന്തുകിട്ടാതെ നീ
മെലിഞ്ഞു പൂച്ചേ?-
എലിയോ മീനോ
അടുക്കളപ്രണയമോ?
119
കള്ളുകോപ്പയൊഴിഞ്ഞുവോ?-
നോക്കൂ,
ഒരു പറ കൊള്ളുന്ന പൂത്താലം!
(ഒഴിയാത്ത ലഹരിക്കു പാത്രമാണു പൂക്കൾ! )
120
മടിപിടിച്ചുറങ്ങുന്ന
കിഴവനൊരാളെ
തട്ടിവിളിയ്ക്കുന്നു പുതുമഴ.
(സുഖമില്ലാതെ കിടക്കുന്ന ബഷോയെ ജ്യേഷ്ഠൻ വിളിച്ചുണർത്തിയപ്പോൾ )
121
കടൽപ്പച്ചയിൽ
മണ്ണുകടിയ്ക്കുമ്പോൾ
കിഴവനായെന്നറിയുന്നു ഞാൻ.
(അരച്ചുപരത്തിയുണക്കിയ കടൽപ്പായൽ ചോറിന്റെ കൂടെ കഴിക്കാറുണ്ട്. )
122
നിലാവൊലിക്കുന്ന
മുളങ്കാവിൽ
കുയിലു പാടുന്നു.
123
കാട്ടുകുയിലേ, നിന്റെ
പാട്ടു കേൾക്കെ
ഒറ്റയാനായിപ്പോകുന്നു ഞാൻ.
124
കൂരിരുട്ടിൽ
കൂടു തെറ്റി
മണൽക്കോഴി കേഴുന്നു.
(വീടു കത്തിപ്പോയ ബഷോ ഈ കാലത്ത് സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. )
125
പ്രാപ്പിടിയന്റെ കണ്ണുകളിൽ
ഇരുട്ടു വീണു-
തിത്തിരിപ്പക്ഷിക്കു പാട്ടു വന്നു.
126
മഞ്ഞു കാണാൻ പോയ
കവികളുടെ കോപ്പകളിൽ
വന്നുവീണതു മിന്നൽപ്പിണർ!
(തണുത്ത രാത്രികളിലെ വിശിഷ്ടപാനിയമാണ് ചൂടാക്കിയ സാകി. ജപ്പാനിൽ ചിലേടങ്ങളിൽ മഞ്ഞു വീഴുന്നതിനു തൊട്ടുമുമ്പ് മിന്നൽ വീശാറുണ്ട്. )
127
ദേവനില്ല, ഭക്തരില്ല-
അമ്പലപ്പറമ്പിൽ
കരിയില കുമിയുന്നു.
(ത്‌സുരുഗാപ്രവിശ്യയിലെ നുമാസുക്ഷേത്രത്തിൽ വച്ചെഴുതിയത്. ദേശത്തെ ദേവീദേവന്മാർ ഒരുനാൾ ഇസുമായിലെ മഹാക്ഷേത്രത്തിൽ ഒരുമിക്കും. കവി ചെന്ന ദിവസം ദേവൻ അവിടെ പോയിരിക്കുകയായിരുന്നു! )
128
ആണ്ടറുതി-
കിളികളുടെ മനസ്സിലെന്താവും?
മീനുകളുടെ മനസ്സിലെന്താവും?
129
പൂച്ചകൾ
പ്രണയഗാനം പാടിത്തീരുമ്പോൾ
എന്റെ കിടപ്പറയിൽ
മങ്ങിയ നിലാവ്.
130
നെരിപ്പോടിനരികിൽ
തീയും കാഞ്ഞിരിക്കുമ്പോൾ
ചുമരിൽക്കണ്ടു ഞാൻ
വിരുന്നുകാരന്റെ നിഴൽ.
(ക്യോകുസി എന്ന സേനാധിപനെ സന്ദർശിച്ചപ്പോഴെതിയ കവിത. വിരുന്നുകാരൻ ബഷോ തന്നെ. )
131
ആണ്ടോരോന്നു കഴിയുമ്പോൾ
മൊച്ചയുടെ മുഖംമൂടി
മൊച്ചയുടെ മുഖമാവുന്നു.
132
ചിറയിൽ വീണ
കുയിൽപ്പാട്ട്
ഓളംതള്ളി നീങ്ങുന്നു.
133
ഒരമരച്ചെടി കാറ്റിലാടുന്നു
ഒരു മഞ്ഞുതുള്ളി പോലും
തൂവിപ്പോവാതെ.
134
ക്രിസാന്തമത്തിന്റെ കാലം കഴിഞ്ഞാൽ
എന്തിനെക്കുറിച്ചു നാം കവിതയെഴുതും?-
മുള്ളങ്കികൾ ബാക്കിയുണ്ട്.
135
'കുഞ്ഞുങ്ങളെക്കൊണ്ടു മടുത്തു'
എന്നൊരാൾ പറഞ്ഞാൽ
അയാൾക്കുള്ളതല്ല പൂക്കൾ.
136
വീട്ടിൽക്കയറിയ കള്ളൻ
ആണ്ടറുതി കൂടി
കട്ടുവല്ലോ.
137
ഇറയത്തു കുരുവികൾ
തട്ടിൻപുറത്തു ചുണ്ടെലികൾ-
സ്വർഗ്ഗീയസംഗീതം!
138
ചെറി മണക്കുന്ന
മലമ്പാതയിൽ
ഒരാകസ്മികസൂര്യൻ!
(ആകസ്മികസൂര്യൻ അയ്യപ്പപ്പണിക്കരുടെ പ്രയോഗം(ഇർക്കുട്സ്കിലെ ആകസ്മികസൂര്യൻ). )
139
ബുദ്ധൻ മരിച്ച നാൾ-
ജരയോടിയ കൈകളിൽ
ജപമാലയിളകുന്നു.
140
വേലിയിറക്കത്തിൽ
ചെളി തൊടുന്നു
അരളിമരത്തിന്റെ ചേലത്തുമ്പ്.
141
ചോരുന്ന മേൽക്കൂരയിലൂടെ
തേനീച്ചക്കൂടുകളിലൂടെ
വസന്തത്തിലെ മഴയിറ്റുന്നു.
142
പുതുമുളംകൂമ്പുകൾക്കിടയിൽ
ചിലപ്പൻകിളി പാടുന്നു-
കിഴവനാണിന്നു ഞാൻ.
143
ഈ ലോകയാത്ര-
നിലമുഴുന്നപോൽ
അങ്ങോട്ടുമിങ്ങോട്ടും.
144
കുയിലിന്റെ പാട്ട്
മീൻകാരന്റെ കൂക്ക്-
കൂടിക്കുഴയുന്നു രണ്ടും.
145
പൂക്കൾ കൊഴിയുന്നു
കിളികളുറക്കം ഞെട്ടുന്നു-
ഒരു കിന്നരത്തിന്റെ
പൊടി തട്ടിയ നേരം.
146
ഒരു മിന്നൽപ്പിണർ-
ഇരുട്ടു കീറിമുറിക്കുന്നു
രാക്കൊറ്റിയുടെ സീൽക്കാരം.
147
ശരൽക്കാലമടുക്കുമ്പോൾ
തടുക്കിട്ട മുറിയിലേക്കു
മനസ്സോടുന്നു.
(ശരൽക്കാലത്തിന്റെ മരവിപ്പിൽ സൗഹൃദത്തിന്റെ ഊഷ്മളതയെക്കുറിച്ചുള്ള ഓർമ്മ.)
148
ഒരു തറവാടങ്ങനെ
നരച്ചും വടിയൂന്നിയും-
പിതൃക്കളെക്കാണാൻ
പോകയാണവർ.
(ജൂലൈയിൽ ഒരു ദിവസം കുടുംബശ്മശാനങ്ങൾ സന്ദർശിച്ച് പിതൃക്കളെ വീട്ടിലേക്കു ക്ഷണിക്കുന്ന ചടങ്ങുണ്ട്; ഇവിടെ സന്ദർശകർ ബഷോയുടെ കുടുംബക്കാർ തന്നെയാണ്.)
149
ഓർമ്മപ്പെരുനാൾ-
കണക്കിൽപ്പെടാത്തൊരാളെപ്പോലെ
തന്നത്താനോർക്കാതിരിക്കുന്നു ഞാൻ.
150
കുടിലിനുള്ളിൽ
ചതുരവെളിച്ചം-
ജനാലയിലൂടെ
ചന്ദ്രന്റെ നോട്ടം.
(ജ്യാമിതീയരൂപങ്ങളുടെ കവിത. വൃത്താകാരമായ ചന്ദ്രൻ ചതുരവടിവിൽ. )
151
പരുത്തി പൂത്ത പാടം-
ചന്ദ്രൻ പൂത്ത പോലെ.
152
ഇലയടകൾ നാളെ
കിനാക്കൾ ബാക്കിയായ
മുളയിലകൾ.
(മുളയിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുന്ന അരിയട ആൺകുട്ടികളുടെ നാളിൽ(അഞ്ചാം മാസത്തിൽ ആറാമത്തെ ദിവസം) വിളമ്പും. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാനുള്ളതാണ് മുളയിലകൾ; അവയുടെ നീണ്ടുകൂർത്ത രൂപം വാളുകളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ആൺകുട്ടികളുടെ മോഹങ്ങൾക്കും അതേ ഗതി തന്നെ. )
153
എങ്ങനെ നാം
മാറിപ്പോയി!-
കുമ്പളങ്ങ പോലെ
മുഖങ്ങൾ.
(ജന്മനാട്ടിലെത്തി തന്നെപ്പോലെതന്നെ മാറിപ്പോയ പഴയ പരിചയക്കാരെ കണ്ടപ്പോൾ)
154
നരായിൽ വിടരുന്ന
ക്രിസാന്തമങ്ങൾ
പ്രാചീനബുദ്ധന്മാർ.
(നരാ ജപ്പാന്റെ ആദ്യത്തെ തലസ്ഥാനം; കലകളുടെയും ബുദ്ധമതത്തിന്റെയും കേന്ദ്രം. ബുദ്ധപ്രതിമകൾ അനവധി. പൂക്കളിലെ കുലീനരായ ക്രിസാന്തമങ്ങൾ ആഭിജാത്യം,പവിത്രത,സൗന്ദര്യം എന്നിവയോടൊപ്പം പോയൊരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവും ഓർമ്മയിൽ കൊണ്ടുവരുന്നു. )
155
ശരൽക്കാലരാത്രി-
അതിനെ തല്ലിപ്പൊടിക്കുന്നു
നമ്മുടെ കൊച്ചുവർത്തമാനം.
156
ആരും പോകാത്ത വഴിയിലൂ-
ടൊറ്റയ്ക്കു നടക്കുമ്പോൾ
ശരൽക്കാലമിരുളുന്നു.
(മരിക്കുന്നതിന് ആഴ്ചകൾക്കു മുമ്പെഴുതിയ കവിത. വേർപാടും മരണത്തിലേക്കുള്ള യാത്രയും മാത്രമല്ല, ശിഷ്യന്മാർ തന്റെ സമ്പ്രദായം പിന്തുടരുമോയെന്ന ആശങ്കയും കവിതയിലുണ്ട്. )
157
ശരൽക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാൾ,
എന്നയൽവക്കത്തുകാരൻ?
(തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿഅനുഭൂതി; അല്ലെങ്കിൽ തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദ്‌ആത്മ്യം.)
158
ഇത്തകർന്ന കോവിലിൻ
കരുണമാം കഥ പറയാൻ
കക്ക വാരാൻ മുങ്ങും
ഈയാൾ തന്നെ വേണം.
159
അന്തിമേഘങ്ങൾക്കിടയിൽ
കിളി പോയി മറയുമ്പോൾ
വാർദ്ധക്യമെന്റെ മേൽ വന്നിറങ്ങുന്നു.
(അലഞ്ഞ ജീവിതം നയിക്കുന്ന ഒരേകാകി തന്റെ മേൽ പെട്ടെന്നു വന്നുപതിച്ച വാർദ്ധക്യത്തെക്കുറിച്ചു ബോധവാനാകുന്നു. )
160
ചെറിപ്പൂക്കളെ നോക്കി നാം നിൽക്കുമ്പോൾ
എത്ര പൊടുന്നനെ പോയ്മറഞ്ഞു
വസന്തത്തിലെ രാത്രിയൊന്ന്.
161
രാത്രിയിലുണയുമ്പോൾ
എണ്ണയുറഞ്ഞ വിളക്കിന്റെ
നേർത്ത നാളം.
162
കരുണയറ്റ സൂര്യൻ
തുടുതുടെച്ചുകന്ന്,
അതു ഗൗനിക്കാതെ
ശിശിരക്കാറ്റ്.
163
ശരൽക്കാലമൊടുങ്ങുമ്പോൾ
ചിതറുന്ന മഴച്ചാറൽ,
നേർക്കുന്ന ചന്ദ്രൻ.
164
ആലിപ്പഴം പൊഴിയുമ്പോൾ
കിഴവനൊരോക്കുമരം പോൽ
പണ്ടെപ്പോലിരിക്കുന്നു ഞാൻ.
165
മഞ്ഞുറഞ്ഞ പാടത്തൂടെ
കുതിരപ്പുറത്തെൻ
നിഴലിഴയുന്നു.
166
മഞ്ഞുകാലത്തൊറ്റയ്ക്ക്-
ഇത്തൂണു ചാരി
ഇനിയും ഞാൻ നിൽക്കണം.
167
ചന്ദ്രനും പൂക്കളുമായി
വസന്തമിതാ
രൂപപ്പെടുന്നു.
168
ആ സൂപ്പു പകരാൻ
ഈ കോപ്പ പോരുമോ?
169
ചെറിപ്പൂക്കൾ തേടി
പത്തിരുപതു നാഴിക-
അതുമൊരു കേമത്തം!
170
അരിയില്ലേ?
പൂവുണ്ടല്ലോ!
171
വായിച്ചിരിക്കാൻ
വിളക്കിലെണ്ണയില്ല;
ചെന്നുകിടന്നപ്പോഴതാ,
തലയിണ നിറയെ നിലാവ്!
172
ഫ്യൂജിമലയ്ക്കു മേൽ
ശരൽക്കാലമഴയുടെ
യവനിക വീഴുന്നു,
പിന്നെയതുയർഉന്നു.
173
പൂവിടരുന്ന ശവപ്പറമ്പിൽ
എന്നൊരുമിക്കും നാം
പൂമ്പാറ്റേ?
174
ചുവരെഴുത്തുകൾക്കിടയിൽ
ഞാൻ സ്നേഹിക്കുന്നൊരു
പേരും.
175
വിടർന്ന പൂവു കണ്ടാൽ
ഒരു ഭിക്ഷാപാത്രം കണ്ടാൽ
അതാണെന്റെ ഹൃദയമെന്നറിയുക.
176
ശരൽക്കാലം-
നരച്ചുവല്ലോ മേഘങ്ങൾ,
കിളികളും.
177
വന്നു കാണൂ
ഈയേകാന്തത-
ഒരില താനേ വീണു!
178
രണ്ടു വെണ്മകൾ
രണ്ടു പൂമ്പാറ്റകൾ
വന്നടുക്കുന്നു
ഒന്നുചേരുന്നു.
179
പാടത്തൊരു നിഴൽ-
വെയിലത്തൊരു
പൂമ്പാറ്റ.
180
കടലോരത്തു
പീച്ചുമരങ്ങൾ-
തോണിയ്ക്കു മടിയാവുന്നു.
181
മലയിൽ,വയലിൽ
പുതുവസന്തം-
ലോകത്തിനു പ്രായം
ഒമ്പതുനാൾ.
182
കിളികളും ശലഭങ്ങളുമറിയാതെ
ഒരു പൂവു വിടരുന്നു-
ശരൽക്കാലവാനം.
183
അമ്പലപ്പറമ്പിൽ നിൽക്കെ
ചെറിപ്പൂക്കൾ വീണെന്റെ
തല കുനിഞ്ഞു.
184
പ്രായമേറുന്നു-
നാൽപ്പതു കഴിയുമ്പോൾ
അതു നിങ്ങളറിയുന്നുമില്ല.
185
അല ഞൊറിയുന്ന
താളത്തിൽ
കാറ്റിന്റെ പരിമളം.
186
ഐസേക്ഷേത്രത്തിൻ പിന്നിൽ
വേലിമറഞ്ഞാരും കാണാതെ
നിർവ്വാണം പൂകുന്നു ബുദ്ധൻ.
187
യാത്ര തീരാതെ വീണു ഞാൻ-
തരിശ്ശുനിലങ്ങൾക്കു മേൽ
എന്റെ സ്വപ്നങ്ങളലയുന്നു.
(മരണക്കിടക്കയിൽ വച്ച് ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്തെഴുതിച്ച കവിത. ജീവിതം തന്നെ യാത്രയായ ഒരാൾക്ക് ആർത്തി ഒടുങ്ങുന്നില്ല. )