Friday, 4 December 2009

ചാൾസ്‌ സിമിക്‌-എന്റെ വലംകൈവിരലുകൾക്ക്‌

 

1
പെരുവിരൽ
ഒരു കുതിരയുടെ ആടുന്ന പല്ല്
തന്റെ പിടകൾക്കൊരു പൂവൻ
ഒരു പിശാചിന്റെ കൊമ്പ്‌
ജനനവേളയിൽ
അവരെന്റെ മാംസത്തോടൊട്ടിച്ചുവിട്ട
തടിയൻ വിര
അവനെ അടക്കിനിർത്താൻ
ഞൊട്ടയൊടിയും വരെ
രണ്ടായി വളയ്ക്കാൻ
നാലാളു വേണ്ടിവരുന്നു.

അവനെ മുറിച്ചുതള്ളൂ
സ്വന്തം കാര്യം നോക്കാൻ ആളാണവൻ
ഭൂമിയിൽ വേരു പിടിക്കട്ടെ
അല്ലെങ്കിൽ ചെന്നായ്ക്കളോടൊത്ത്‌
വേട്ടയ്ക്കു പോകട്ടെ.

2
രണ്ടാമൻ വഴി ചൂണ്ടുന്നു
സത്യമായ വഴി
ആ പാത ചന്ദ്രനെയും
ചില നക്ഷത്രങ്ങളെയും കടന്നുപോകുന്നു
ശ്രദ്ധിക്കുക
അവൻ അതിനുമപ്പുറം ചൂണ്ടുന്നു
അവൻ തന്നെത്തന്നെ ചൂണ്ടുന്നു

3
നടുക്കത്തെയാളിനു നടുവേദനയാണ്‌
ഒരു വഴക്കവുമില്ലാത്തവൻ
ഈ ജീവിതത്തോടിനിയും പൊരുത്തപ്പെടാത്തവൻ
പിറവിയിലേ ഒരു കിഴവൻ
തനിക്കു കൈമോശം വന്ന എന്തോ ഒന്നാണ്‌
അവൻ എന്റെ കൈയിൽ തേടുന്നത്‌
കൂർത്ത പല്ലുള്ള നായ
ചെള്ളെടുക്കുന്നപോലെ.

4
നാലാമൻ നിഗൂഢതയത്രെ
ചിലനേരം എന്റെ കൈ
മേശമേൽ വിശ്രമിക്കുമ്പോൾ
ആരോ തന്നെ പേരുചൊല്ലി വിളിച്ചപോലെ
അവൻ ചാടിയെഴുന്നേൽക്കുന്നു.

ഓരോ എല്ലിനും വിരലിനും ശേഷം
ഞാൻ അവന്റെയടുക്കലെത്തുന്നു
മനഃക്ലേശത്തോടെ.

5
അഞ്ചാമനിലെന്തോ കുതറുന്നു
നിതാന്തമായി ജനനാരംഭവേളയിലുള്ള
എന്തോ ഒന്ന്
ദുർബലനും വഴങ്ങുന്നവനും
അവന്റെ സ്പർശം മൃദുവാണ്‌
അവനിൽ ഒരു കണ്ണീർത്തുള്ളി തങ്ങിനിൽക്കുന്നു
അവൻ കണ്ണിലെ കരടെടുക്കുന്നു.

 

link to simic

Thursday, 3 December 2009

വിലാപങ്ങൾ

EndlessKnot3d.svg
1
ശരൽക്കാലചന്ദ്രനെന്നറ കടന്നെത്തവെ
കട്ടിൽത്തലയ്ക്കലൊരു ചീവീടു കരയവെ  
ഒരു ദീർഘനിശ്വാസം,കണ്ണീരിനുപ്പും-
ഓർത്തുപോകുന്നു ഞാൻ പൊയ്പ്പോയ നാളുകൾ.

(കൊറിയ)

2
വീണപൂവും ദുഃഖവു-
മൊന്നുപോലെന്നു ചൊല്ലരുതേ,
പൂക്കളെണ്ണിത്തീർന്നാലും
ദുഃഖം തോരുകയില്ലല്ലോ.

(ജപ്പാൻ)

3
പടിഞ്ഞാറേക്കുടിലുകൾക്കു മേൽ
പൊൻകാക്ക പറന്നിറങ്ങുന്നു-
എത്ര ഹ്രസ്വമീ ജീവിതമെ-
ന്നന്തിച്ചെണ്ടയറഞ്ഞുകൊട്ടുന്നു-
ശ്മശാനത്തിലേക്കുള്ള പാതയിൽ
വഴിയമ്പലങ്ങളൊന്നുമില്ല-
ഞാനിന്നു രാവിൽ പോകുന്ന വീ-
ടാരുടേതാണ്‌?

(ജപ്പാൻ)

4
ഒരു യാത്ര ബാക്കിയുണ്ടെ-
ന്നന്നേ കേട്ടതാണെന്നാ-
ലിന്നാണതെന്നു തെല്ലുമേ-
യോർത്തതില്ല ഞാനിന്നലെ.

(ജപ്പാൻ)

5
മുന്തിരിത്തോപ്പുകൾ വേണ്ടെനിക്ക്‌,
ആടുകൾ, കുതിരകൾ വേണ്ടെനിക്ക്‌-
കേൾപ്പനിതൊന്നെയെൻ തമ്പുരാനേ:
എന്റെയാത്മാവിനെ വിട്ടീടണേ.
ഇക്കളി തീരുവതെങ്ങനെയെ-
ന്നറിയുവാനാർത്തി മുഴുത്തവൻ ഞാൻ.

(തുർക്കി)

5
നാടേതെന്നു പറഞ്ഞില്ല,
വീടേതെന്നു പറഞ്ഞില്ല-
യാത്ര മുഴുമിക്കാതെയൊരാൾ
വീണുകിടപ്പാണീവഴിയിൽ.

(ജപ്പാൻ)

6
എന്നെ ജനിപ്പിച്ചവ,രച്ഛനുമമ്മയ്ക്കും
തിരിച്ചുനൽകാമെന്നസ്ഥിയും മാംസവും;
ഹാ,യെന്നാത്മാവേ, ആർക്കു ഞാ-
നാർക്കു നിന്നെ മടക്കുവാൻ?

(ജപ്പാൻ)

7
ഒരുപോള കണ്ണടച്ചില്ല ഞാനിന്നലെ-
രാവിൽ നിലാവിന്റെ വേലിയേറ്റം;
ആരോ വിളിക്കുന്നു,ആരോ വിളി കേൾക്കുന്നു-
കേട്ടുകിടന്നു ഞാൻ പുലരുവോളം.
(കൊറിയ)

 

rindo-2

Wednesday, 2 December 2009

ഇറ്റാലോ കാൽവിനോ (1923-1985)- ഹൈവേക്കാടുകൾ

 image
തണുപ്പിനൊരായിരം രൂപങ്ങളാണ്‌; അതിന്റെ ലോകസഞ്ചാരത്തിന്‌ ഒരായിരം രീതികളുമാണ്‌. കടലിൽ അത്‌ കുതിരപ്പറ്റം പോലെ കുതിച്ചുപായുമ്പോൾ നാട്ടിൻപുറത്ത്‌ വെട്ടുക്കിളിപ്പറ്റം പോലെ വന്നുവീഴുകയാണത്‌. നഗരങ്ങളിലാവട്ടെ, അത്‌ കത്തിയലകു പോലെ തെരുവുകളെ കീറിമുറിക്കുകയും ചൂടു പിടിപ്പിക്കാത്ത വീടുകളുടെ വിള്ളലുകളിലൂടെ തുളച്ചുകേറുകയും ചെയ്യുന്നു. മാർക്കോവാൽഡോയുടെ വീട്ടിൽ അന്നു വൈകുന്നേരമായതോടെ അവർ അവസാനത്തെ ചുള്ളിക്കമ്പും എരിച്ചുകഴിഞ്ഞിരുന്നു. സ്റ്റൗവിൽ കനലുകൾ കെട്ടുമറയുന്നതും ഓരോതവണ ശ്വാസം വിടുമ്പോഴും തങ്ങളുടെ വായകളിൽ നിന്ന് കുഞ്ഞുമേഘങ്ങൾ ഉയരുന്നതും നോക്കി ഓവർക്കോട്ടുകളിൽ കൂനിപ്പിടിച്ചിരിക്കുകയായിരുന്നു ആ കുടുംബം. അവർ സംസാരം നിർത്തിയിരുന്നു; അവർക്കു പകരം ആ കുഞ്ഞുമേഘങ്ങളാണ്‌ സംസാരിച്ചത്‌. മാർക്കോവാൽഡോയുടെ ഭാര്യയുടെ വായിൽ നിന്നുയർന്നത്‌ ദീർഘനിശ്വാസങ്ങൾ പോലെ നീണ്ടുകനത്ത മേഘങ്ങളായിരുന്നു; കുട്ടികൾ പലതരം സോപ്പുകുമിളകൾ പോലെ അവ ഊതിവിട്ടു. മാർക്കോവാൽഡോയുടെ വായിൽ നിന്നാവട്ടെ, പ്രതിഭയുടെ മിന്നായങ്ങൾ പോലെ വന്നതും മാഞ്ഞുപോകുന്ന മേഘങ്ങളാണ്‌ തെറിച്ചുതെറിച്ചു പുറത്തേക്കു വന്നത്‌.

അവസാനം മാർക്കോവാൽഡോ ഒരു തീരുമാനമെടുത്തു:"ഞാൻ വിറകു കിട്ടുമോയെന്നു നോക്കിയിട്ടുവരാം. എവിടുന്നെങ്കിലും കിട്ടിയാലോ?" തണുത്ത കാറ്റിനെതിരെ ഒരു കവചമെന്നപോലെ ഷർട്ടിനും ജാക്കറ്റിനുമിടയിലായി നാലഞ്ചു പത്രക്കടലാസുകൾ തിരുകി, ഓവർക്കോട്ടിനുള്ളിൽ നീണ്ടൊരു അറുക്കവാളും ഒളിപ്പിച്ചുവച്ച്‌ ആ ഇരുട്ടത്ത്‌ അയാൾ ഇറങ്ങിപ്പോയി. ഒരു കുടുംബത്തിന്റെ നിർന്നിമേഷവും പ്രതീക്ഷ നിറഞ്ഞതുമായ നോട്ടങ്ങൾ അയാളെ പിന്തുടർന്നുചെന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും കടലാസ്സുരുമ്മുന്ന മർമ്മരം അയാളിൽ നിന്നുയരുന്നുണ്ടായിരുന്നു; ഇടയ്ക്കിടെ കോളറിനു മുകളിൽ നിന്ന് അറുക്കവാൾ തല നീട്ടുകയും ചെയ്തിരുന്നു.

നഗരത്തിൽ വിറകന്വേഷിക്കുക: പറയാനെന്തെളുപ്പം! രണ്ടു തെരുവുകൾക്കിടയിലുള്ള ഒരു പാർക്കിനു നേർക്ക്‌ മാർക്കോവാൽഡോ വച്ചുപിടിച്ചു. എങ്ങും ആരുമില്ല. ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങൾ അയാളുടെ നിരീക്ഷണത്തിനു വിധേയമായി. പല്ലു കൂട്ടിയിടിച്ചുകൊണ്ട്‌ തന്നെ കാത്തിരിക്കുന്ന ഒരു കുടുംബമായിരുന്നു അയാളുടെ മനസ്സിൽ.

image

സ്കൂളിലെ വായനശാലയിൽ നിന്ന് അന്നെടുത്ത നാടോടിക്കഥകളുടെ പുസ്തകം പല്ലും കൂട്ടിയിടിച്ചുകൊണ്ട്‌ വായിക്കുകയായിരുന്നു കൊച്ചുമിഷെലിനോ. ഒരു മരംവെട്ടിയുടെ മകൻ മഴുവുമെടുത്ത്‌ കാട്ടിൽ മരം വെട്ടാൻ പോകുന്നതാണു കഥ. "അവിടെയല്ലേ പോകേണ്ടത്‌! മരം വേണമെങ്കിൽ കാട്ടിൽ പോകണം." നഗരത്തിൽ ജനിച്ചുവളർന്ന ആ കുട്ടി ദൂരെനിന്നുപോലും കാടു കണ്ടിട്ടില്ല.

അവൻ അപ്പോൾത്തന്നെ ഏട്ടന്മാരുമായി കൂടിയാലോചിച്ച്‌ ഒരു പദ്ധതിയിട്ടു. ഒരാൾ മഴുവെടുത്തു; മറ്റൊരാൾ കൊളുത്തും ഇനിയൊരാൾ കയറുമെടുത്തു. എന്നിട്ട്‌ മമ്മായോടു യാത്രയും പറഞ്ഞ്‌ അവർ കാടു തിരക്കിയിറങ്ങി.

തെരുവുവിളക്കുകൾ പ്രകാശം പരത്തിയ നഗരത്തിലൂടെ അവർ ചുറ്റിനടന്നു. പക്ഷേ അവർ കണ്ടത്‌ കെട്ടിടങ്ങൾ മാത്രമാണ്‌; കാടിന്റെ പൊടിപോലുമില്ല. ഇടയ്ക്ക്‌ എതിരേ വരുന്നവരോട്‌ കാടെവിടെ എന്നന്വേഷിക്കാൻ അവർക്കു ധൈര്യം വന്നതുമില്ല. നടന്നുനടന്ന് തെരുവ്‌ ഒരു ഹൈവേയിലേക്കു പ്രവേശിക്കുന്നിടത്ത്‌ അവർ എത്തിച്ചേർന്നു. ഹൈവേക്കിരുവശവുമായി കുട്ടികൾ കാടു കണ്ടു. വിചിത്രമായ മരങ്ങളുടെ ഒരു പെരുംകാട്‌ വയലുകളുടെ കാഴ്ച മറച്ചുനിൽക്കുകയാണ്‌. നിവർന്നും ചാഞ്ഞുമൊക്കെ നിൽക്കുന്ന അവയുടെ തടി വളരെ മെല്ലിച്ചവയായിരുന്നു; തലപ്പുകളാവട്ടെ, പരന്നുപന്തലിച്ചതും. കടന്നുപോകുന്ന കാറുകളുടെ വെളിച്ചമടിക്കുമ്പോൾ എത്രയും വിചിത്രമായ രൂപങ്ങളും നിറങ്ങളും അവയിൽ തെളിഞ്ഞു. ടൂത്ത്പേസ്റ്റ്‌ ട്യൂബിന്റെയും മുഖത്തിന്റെയും ചീസിന്റെയും കൈയുടെയും റേസറിന്റെയും കുപ്പിയുടെയും പശുവിന്റെയും ടയറിന്റെയും ആകൃതിയിലുള്ള ചില്ലകൾ; അവയ്ക്കിടയിൽ അക്ഷരങ്ങളുടെ ഇലപ്പടർപ്പുകൾ.

"ഹായ്‌!" മിഷെലിനോ ആർത്തുവിളിച്ചു. "ഇതാ കാട്‌!"

ആ വിചിത്രമായ നിഴലുകൾക്കിടയിലൂടെ ചന്ദ്രനുദിച്ചുയരുന്നതും നോക്കി മന്ത്രമുഗ്ധരായി അവർ നിന്നു. "എന്തു ഭംഗിയാണ്‌....!" തങ്ങൾ വന്നതെന്തിനാണെന്ന് മിഷെലിനോ അവരെ ഓർമ്മപ്പെടുത്തി: വിറകു ശേഖരിക്കുക. അങ്ങനെ മഞ്ഞറോസാക്കുലയുടെ രൂപമുള്ള ഒരു കൊച്ചുമരം വെട്ടിവീഴ്ത്തി കഷണങ്ങളാക്കി അവർ വീട്ടിലേക്കു തിരിച്ചു.

മർക്കോവാൽഡോ തനിക്കു കിട്ടിയ നനഞ്ഞ ചുള്ളിക്കമ്പുകളുമായി വീട്ടിലെത്തിയപ്പോൾ കാര്യമായിട്ടു സ്റ്റൗവെരിയുന്നതാണു കണ്ടത്‌.

"ഇതെവിടുന്നു കിട്ടി?" പരസ്യബോർഡിന്റെ ബാക്കിവന്ന ഒരു കഷണത്തിലേക്കു ചൂണ്ടി അയാൾ ചോദിച്ചു. പ്ലൈവുഡായതുകാരണം ബാക്കിയുള്ളതൊക്കെ എരിഞ്ഞുതീർന്നിരുന്നു.

"കാട്ടിൽ നിന്ന്," കുട്ടികൾ പറഞ്ഞു.

"ഏതു കാട്‌?"

"ഹൈവേയുടെ അടുത്തുള്ളത്‌; അതുനിറയെ മരങ്ങളാണച്ഛാ."

സംഗതി ഇത്ര ലളിതമായ സ്ഥിതിക്ക്‌, വിറകിനിയും വേണ്ടിവരുമെന്നതിനാലും, താനും കുട്ടികളുടെ മാർഗ്ഗം പിന്തുടർന്നാലെന്തെന്ന് മാർക്കോവാൽഡോയ്ക്ക്‌ ചിന്തപോയി. അറുക്കവാളുമായി അയാൾ വീണ്ടും പുറത്തേക്കിറങ്ങി; ഹൈവേയിലേക്കാണ്‌ അയാൾ പോയത്‌.

bonsai2

ഹൈവേപോലീസിൽപ്പെട്ട ഓഫീസർ അസ്റ്റോൾഫോ അൽപ്പം കാഴ്ചക്കുറവുള്ളയാളാണ്‌; രാത്രിഡ്യൂട്ടിക്ക്‌ മോട്ടോർസൈക്കിളിൽ പോകുമ്പോൾ അയാൾ കണ്ണട വയ്ക്കേണ്ടതുമാണ്‌. പക്ഷേ പ്രമോഷനെ ബാധിക്കുമോയെന്ന പേടി കാരണം അയാൾ സംഗതി പുറത്തു മിണ്ടിയിട്ടില്ല.
കുറേ കുട്ടികൾ പരസ്യബോർഡുകൾ നശിപ്പിക്കുന്നതായി അന്നു രാത്രി ഒരു റിപ്പോർട്ടു കിട്ടിയിരുന്നു. ഓഫീസർ അസ്റ്റോൾഫോ അതന്വേഷിക്കാൻ പുറപ്പെട്ടിരിക്കുകയാണ്‌.

ഹൈവേക്കിരുവശവുമായി വിചിത്രരൂപങ്ങൾ നിറഞ്ഞ ഒരു വനം ഉപദേശങ്ങൾ നൽകിയും ചേഷ്ടകൾ കാണിച്ചും അയാളെ അകമ്പടി സേവിച്ചു. വെള്ളെഴുത്തു പിടിച്ച കണ്ണുകൾ വിടർത്തി അയാൾ അവയോരോന്നിനെയും സൂക്ഷിച്ചുനോക്കി. മോട്ടോർസൈക്കിളിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു പരസ്യത്തിന്റെ മുകളറ്റത്തു കയറിപ്പറ്റിയ ഒരു കൊച്ചുപയ്യനെ അയാൾ കണ്ടുപിടിച്ചു. അസ്റ്റോൾഫോ ബ്രേക്കിട്ടു."എന്തെടാ അവിടെ ചെയ്യുന്നത്‌! ഇറങ്ങിവാടാ!" പയ്യൻ പക്ഷേ ഒരു കുലുക്കവുമില്ലാതെ നാവും നീട്ടിക്കാണിച്ചു നിന്നതേയുള്ളു. അസ്റ്റോൾഫോ അടുത്തുചെന്നു നോക്കി; ഒരു ചീസിന്റെ പരസ്യമായിരുന്നു അത്‌. ഒരു കുട്ടി ചിറി നക്കുന്ന ചിത്രവുമുണ്ട്‌. "ഓഹോ, അതു ശരി," അയാൾ പറഞ്ഞു; എന്നിട്ടയാൾ മോട്ടോർസൈക്കിൾ ഇരമ്പിച്ച്‌ മുന്നോട്ടുപോയി.

അൽപ്പദൂരം ചെന്നപ്പോൾ വലിയൊരു പരസ്യബോർഡിന്റെ നിഴലത്ത്‌ ഭീതിയും വിഷാദവും നിറഞ്ഞ ഒരു മുഖം അയാളുടെ കണ്ണിൽപ്പെട്ടു. "അനങ്ങിപ്പോകരുത്‌! ഓടിക്കളയാനൊന്നും നോക്കേണ്ട!" പക്ഷേ ആരും ഓടിപ്പോയില്ല; ആണി ബാധിച്ച ഒരു പാദത്തിന്റെ നടുക്കു വരച്ചുവച്ചിരുന്ന വേദന തിന്നുന്ന ഒരു മുഖമായിരുന്നു അത്‌: ആണിരോഗത്തിനുള്ള ഏതോ മരുന്നിന്റെ പരസ്യം. "അയ്യോ, പാവം!" തന്നത്താൻ പറഞ്ഞുകൊണ്ട്‌ അസ്റ്റോൾഫോ വീണ്ടും മുന്നോട്ടു കുതിച്ചു.

ഒരു വേദനസംഹാരിയുടെ പരസ്യം തലനോവു കൊണ്ടു കണ്ണും പൊത്തിനിൽക്കുന്ന വലിയൊരു മനുഷ്യശിരസ്സായിരുന്നു. അസ്റ്റോൾഫോ അതിനു മുന്നിലൂടെ പോകുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചം മാർക്കോവാൽഡോയുടെ മുഖത്തടിച്ചു; അറുക്കവാളുമായി അതിന്റെ മുകളിൽ കയറി ഇരിക്കുകയായിരുന്നു അയാൾ. വെളിച്ചമടിച്ചു കണ്ണഞ്ചിയപ്പോൾ അയാൾ ആ വൻതലയുടെ ഒരു ചെവിയിൽ മുറുകെപ്പിടിച്ച്‌ നിശ്ചേഷ്ടനായി കൂനിക്കൂടിയിരുന്നു. അറുക്കവാൾ അറുത്തറുത്ത്‌ നെറ്റിയുടെ പകുതി വരെ എത്തിയിരുന്നു.
അസ്റ്റോൾഫോ പരസ്യം അതിസൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയിട്ട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു:"അതുശരി, സ്റ്റപ്പാഗ്ഗുളിക! ഒന്നാന്തരം പരസ്യം! അറുക്കവാളുമായി മുകളിലിരിക്കുന്ന ആ കൊച്ചുമനുഷ്യൻ തല വെട്ടിപ്പൊളിക്കുന്ന ചെന്നിക്കുത്തിനെയാണ്‌ കാണിക്കുന്നത്‌. എനിക്കെത്രവേഗം സംഗതി പിടികിട്ടി!" അയാൾ തൃപ്തിയോടെ വണ്ടി വിട്ടു.

എങ്ങും നിശ്ശബ്ദതയും തണുപ്പും മാത്രമായി. മാർക്കോവാൽഡോ ഒരു ദീർഘനിശ്വാസം വിട്ടു. ഒട്ടും സുഖമില്ലാത്ത ആ ഇരുപ്പിലിരുന്നുകൊണ്ട്‌ അയാൾ തന്റെ മുടങ്ങിയ പണി പുനരാരംഭിച്ചു. അറുക്കവാൾ തടിയിലുരയുന്ന അമർന്ന ശബ്ദം നിലാവു നിറഞ്ഞ ആകാശത്തു പരന്നു.

(ഇറ്റാലിയൻ കഥ)

 

Link to Calvino

Tuesday, 1 December 2009

മിഗ്വെൽ ഹെർണാണ്ടസ്‌(1910-1942)-നികൃഷ്ടമാണു യുദ്ധങ്ങൾ

image 

നികൃഷ്ടമാണു യുദ്ധങ്ങൾ
പ്രേമമല്ല നമുക്കുന്നമെങ്കിൽ.
നികൃഷ്ടം, നികൃഷ്ടം.

നികൃഷ്ടമാണായുധങ്ങൾ
വാക്കുകളല്ലവയെങ്കിൽ.
നികൃഷ്ടം, നികൃഷ്ടം.

നികൃഷ്ടരാണു മനുഷ്യന്മാർ
പ്രേമത്തിനല്ലവർ ചാവുന്നതെങ്കിൽ .
നികൃഷ്ടർ, നികൃഷ്ടർ
.

 

 

wikilink

Monday, 30 November 2009

ബഷോ-കവിതയെക്കുറിച്ച്‌

 EnsoZen
ഒരുനൂറെല്ലുകളും ഒമ്പതു ദ്വാരങ്ങളുമുള്ള എന്റെ ഈ മർത്ത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട്‌; മറ്റൊരു പേരു കിട്ടാത്തതിനാൽ ഞാനതിനെ കാറ്റു പിടിച്ച ഒരാത്മാവ്‌ എന്നു വിളിക്കട്ടെ. കാറ്റൊന്നനങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീല തന്നെയാണത്‌. എന്റെയുള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുമ്പ്‌ കവിതയെഴുത്തിലേക്കു തിരിഞ്ഞു; ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും പിന്നീടത്‌ ആയുഷ്കാലചര്യയായി മാറുകയാണുണ്ടായത്‌. മനസ്സു മടുത്ത്‌ അതു തന്റെ നിയോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌; മറ്റു ചിലപ്പോഴാവട്ടെ, അന്യർക്കു മേൽ പൊട്ടവിജയങ്ങൾ ഘോഷിച്ചുകൊണ്ട്‌ അതു നെഞ്ചു വിരിച്ചു നിന്നിട്ടുമുണ്ട്‌. എന്തിനു പറയുന്നു, കവിതയെഴുത്തു തുടങ്ങിയതിൽപ്പിന്നെ അതിനു മനസ്സമാധാനമെന്നതുണ്ടായിട്ടില്ല; ഒന്നല്ലെങ്കിൽ മറ്റൊരു സന്ദേഹം അതിനെ അലട്ടാൻ വന്നുകൊണ്ടിരിക്കും. ഒരിക്കലത്ത്‌ ജീവിതസുരക്ഷിതത്വം കൊതിച്ച്‌ സർക്കാരുദ്യോഗത്തിൽ ചേരാനൊരുങ്ങിയതാണ്‌; മറ്റൊരിക്കലാവട്ടെ, തന്റെ അജ്ഞതയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒരു പണ്ഡിതനാവാനും കൊതിച്ചിരുന്നു.പക്ഷേ കവിതയോടുള്ള അദമ്യമായ പ്രേമം കാരണം രണ്ടും നടക്കാതെപോയി. കവിതയെഴുത്തല്ലാതെ മറ്റൊരു വിദ്യയും അതിനറിയില്ല എന്നതാണു വാസ്തവം; അക്കാരണം കൊണ്ടുതന്നെയാണ്‌ അതു കവിതയിൽ അന്ധമായി തൂങ്ങിപ്പിടിച്ചുകിടക്കുന്നതും.

*

ഏതൊരു കലയുമെടുത്തോളൂ,അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്‌. അങ്ങനെയൊരു മനസ്സ്‌ എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്‌: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക,പ്രകൃതിയെ അനുസരിക്കുക,പ്രകൃതിയിൽ ലയിക്കുക.

*

യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക്‌ മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്‌.

*

പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്‌.അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ,അതായത്‌ ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അതു യഥാർത്ഥകവിതയല്ല,നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്‌.

*

മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്‌; കരിക്കട്ട കൊണ്ടു വരയുകയാണ്‌ എന്റെ രീതി.

*

വേനല്‍ക്കു ചൂളയും തണുപ്പത്തു വിശറിയുമാണ്‌ എന്റെ കവിത.

aoi-2

Saturday, 28 November 2009

ഒരു വിലാപം

420px-Masque-no-p1000705
ഈ മണ്ണിനോടു വിട,
ഈ രാവിനോടു വിട.
ദുഃഖം കിനാവിൻ കിനാവു പോലെ
ശ്മശാനവീഥിയിലെ മഞ്ഞു പോലെ.
മരണത്തിലേക്കു നാം ചുവടു വയ്ക്കെ
മായുന്നു മഞ്ഞും കിനാവുമൊപ്പം.
പുലരുവാനുണ്ടേഴു മണിമുഴക്കം,
ആറും മുഴങ്ങിക്കഴിഞ്ഞുവല്ലോ.
ഇനിയൊന്നു ബാക്കിയു-
ണ്ടതു നമുക്കായുള്ളൊ-
രവസാനമാറ്റൊലി.

 

 

(ഒരു നോ നാടകത്തിൽ നിന്ന്)

Thursday, 26 November 2009

ബഷോയുടെ കവിതകൾ-II

basho's hut
188
വരുംകാലത്തൊരു പാടത്ത്‌
മഴയും വെയിലുമേറ്റൊരസ്ഥികൂടം-
കത്തി പോലതെന്റെ നെഞ്ചു കീറുന്നു.

(ദീർഘമായൊരു യാത്രയ്ക്ക്‌ വീടു വിട്ടിറങ്ങുമ്പോൾ എഴുതിയത്‌. ഒരന്യനാട്ടിൽ അനാഥശവമായിക്കിടക്കാനാണു വിധിയെങ്കിൽക്കൂടി യാത്രയ്ക്കുദ്യുക്തമായ ഒരാത്മാവിനെ തടയാൻ അതു പോരാ!)

189
ചന്ദ്രനില്ലാത്ത രാത്രിയിൽ
കാറ്റു പിടിച്ചുലയ്ക്കുന്നു
പ്രാചീനവൃക്ഷങ്ങളെ.

(ഐസേയിലെ പ്രാചീനവും പാവനവുമായ ക്ഷേത്രത്തിനു മുന്നിൽ സന്ധ്യക്കു നിൽക്കുമ്പോൾ അകലെ പൈൻമരങ്ങളിൽ കാറ്റു പിടിക്കുന്നതു കേട്ടു)

190
ഓർക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളിൽ.

(യാത്രയ്ക്കിടയിൽ ബഷോ ഒരു ഭക്ഷണശാലയിൽ കയറിയപ്പോൾ കടയിലെ യുവതി-അവളുടെ പേരിന്‌ പൂമ്പാറ്റ എന്നാണർത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട്‌ തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാൻ ആവശ്യപ്പെട്ടു.)

191
കൈയിലെടുത്താലെൻ
കണ്ണീരിൻ ചൂടിൽ
അലിഞ്ഞുപോകുമീ
മഞ്ഞിന്റെ നാരുകൾ.

(ബഷോ തന്റെ വീട്ടിലെത്തുമ്പോൾ അമ്മ മരിച്ചിട്ട്‌ ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. അവരുടെ നരച്ച മുടിയിഴകൾ ഒരു ചിമിഴിലിട്ടു സൂക്ഷിച്ചിരുന്നത്‌ മൂത്ത ജ്യേഷ്ഠൻ എടുത്തുകൊണ്ടുവന്നു കാണിച്ചു.)

192
ഓടക്കുഴൽ പോലെന്റെ
നെഞ്ചു കുളിർപ്പിക്കുന്നു
ഒരു നെയ്ത്തോടം.

(മുളംകാടിന്റെ നടുക്കൊരു വീട്‌; തറിയിൽ ഓടം പായുന്ന സംഗീതമാണ്‌ അവിടെ നിന്നുയരുന്നത്‌.)

193
മഞ്ഞു പെയ്യുന്നതു കണ്ടുനിൽക്കെ
പൊടിപിടിച്ച ഈ ലോകത്തെ
അതിൽ കഴുകിയെടുക്കാൻ
എനിക്കു മോഹം.

(ബഷോ തന്റെ മാനസഗുരുവായി വരിച്ചയാളാണ്‌ സെയ്ഗ്യോ(1118-1190)എന്ന അവധൂതകവി.അദ്ദേഹത്തിന്റെ പുൽക്കുടിലിനു സമീപത്തുള്ള തെളിനീർച്ചോലയുടെ കളകളം കേട്ടെഴുതിയത്‌.)

194
പുലർകാലവെളിച്ചത്തിൽ
ഒരു വെള്ളിമീൻ-
ഒരിഞ്ചുനീളത്തിൽ
അതിൻ വെളുപ്പ്‌.
Hiroshige_Boats_in_an_inlet

195
മലമ്പള്ളത്തിനു മേലൊരു തൂക്കുപാലം-
അതിൽപ്പറ്റിയിരിക്കുന്നു
ശരീരവും മനസ്സും കൂട്ടിപ്പിടിച്ചൊരു
വള്ളിപ്പന്ന.

196
ചന്ദ്രനെക്കണ്ടാനന്ദിച്ച്‌
കണ്ണീരോടെ രണ്ടുപേർ-
ഒരു കിഴവിയും ഞാനും.

(ഒബാസുതേമലയ്ക്കു മേൽ ചന്ദ്രനുദിക്കുന്നതു കണ്ടുനിന്നപ്പോൾ. പണ്ടൊരു കാലത്ത്‌ ഗ്രാമീണർ തങ്ങളുടെ വയസ്സായ അമ്മമാരെ കൊണ്ടുപോയി തള്ളിയിരുന്നത്‌ ആ മലയിലാണ്‌. )

197
അന്തിയുറങ്ങിയതമ്പലത്തിൽ-
അതിനാൽ ചന്ദ്രനെക്കണ്ടതും
ഭക്തിയോടെയാണു ഞാൻ.

(കാഷിമാക്ഷേത്രത്തിൽ വച്ച്‌ ചന്ദ്രനുദിച്ചുവരുന്നതു കണ്ടപ്പോൾ)
Tani_Buncho_Zen_landscape

198
നെല്ലുകുത്തുന്ന പെൺകുട്ടി
വേല തെല്ലു നിർത്തുന്നു
ചന്ദ്രനെയൊന്നു നോക്കുവാൻ.

199
ഒരു ഞാറ്റടി
തീരാനെടുത്ത നേരം
ഒരരളിമരത്തണലിൽ
ഞാൻ നിന്ന നേരം.

(വടക്കുദിക്കിലേക്കുള്ള തന്റെ ദീർഘയാത്രയ്ക്കിടയിൽ ബഷോ അഷിനോ എന്ന ഗ്രാമത്തിലെത്തി. സെയ്ഗ്യോ തന്റെയൊരു കവിതയിലൂടെ പ്രശസ്തമാക്കിയതും താൻ ഏറെ നാളായി കാണാൻ കൊതിച്ചിരുന്നതുമായ ഒരരളിമരത്തെ അവിടെ ഒരു പാടത്തിന്റെ നടുക്കുള്ള വരമ്പത്തു അദ്ദേഹം കണ്ടെത്തി.)

200
ഉൾനാട്ടുപാടങ്ങൾ-
കവിതയുടെ
ഞാറ്റടികൾ.

(സംസ്ക്കാരത്തിന്റെ വിത്തുകൾ മുളയ്ക്കുന്നത്‌ അപരിഷ്കൃതമായ ഗ്രാമീണമനസ്സുകളിലാണ്‌.)

201
പണ്ടു പോരടിച്ചവർ
കണ്ട കിനാവുകൾ-
ഇന്നു പാഴ്‌നിലത്തിലെ
കാട്ടുപുല്ലുകൾ.

(യോഷിത്‌സുനേ എന്ന ധീരനായ യോദ്ധാവ്‌ പടവെട്ടി മരിച്ചുവീണ ഹിരായ്സുമി എന്ന സ്ഥലത്തു വച്ചെഴുതിയത്‌.)

202
അമ്പലപ്പറമ്പിന്റെ നിശ്ശബ്ദതയിൽ
പാറ തുളച്ചുകേറുന്നു
ചീവീടിന്നരം വച്ച ശബ്ദം.
Xu_Yuting_Fishing_on_a_Willow-banked_Stream_ink_on_paper_hanging_scroll_The_Hashimoto_Collectin

(ര്യൂഷാകുജി എന്ന പ്രശാന്തതയ്ക്കു പേരുകേട്ട ഒരമ്പലത്തിൽ)

203
കൊക്കുകളുടെ നീൾക്കാലുകളെ
കടൽവെള്ളം ചുഴലുമ്പോൾ
കുളിരുകോരുന്നെനിക്ക്‌!

204
കലങ്ങിയ കടൽപ്പതയ്ക്കു മേൽ
സതോദ്വീപിലേക്കൊഴുകുന്നു
ആകാശഗംഗ.

(രാത്രിയിൽ കടലോരത്തു നിന്നു നോക്കുന്ന ബഷോ അകലെ സതോദ്വീപു കണ്ടെത്തുന്നു. അവിടെയുള്ള തടവറകളിലാണ്‌ അതതുകാലത്തെ ഭരണകൂടങ്ങളുടെ അപ്രീതിയ്ക്കു പാത്രമായ നിർഭാഗ്യവാന്മാർ തങ്ങളുടെ ജീവിതം ഹോമിച്ചിരിക്കുന്നത്‌. ക്ഷണികവും ക്ഷുബ്ധവുമായ മനുഷ്യജീവിതത്തിനു മേൽ ഭാസുരവും പ്രശാന്തവുമായ ആകാശവെളിച്ചങ്ങൾ.)

205
ഒരേ കൂരയ്ക്കു കീഴിലുറങ്ങി
വേശ്യയും സന്യാസിയും-
അമരപ്പാടത്തിനു മേൽ
പൂർണ്ണചന്ദ്രൻ.

(ബഷോ തങ്ങിയ സത്രത്തിൽ രണ്ടു സ്ത്രീകളും മുറിയെടുത്തിരുന്നു. അവരുടെ സംഭാഷണം ശ്രദ്ധിച്ചുകിടന്നപ്പോൾ ഐസേക്ഷേത്രത്തിലേക്കു പോകുന്ന വേശ്യാസ്ത്രീകളാണവരെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവരുടെ നശിച്ച ജീവിതത്തിൽ അലിവു തോന്നിയെങ്കിലും അവരെ സഹായിക്കാൻ അദ്ദേഹം തയാറാകുന്നില്ല. അതാണവരുടെ വിധി എന്നു സമാധാനിച്ച്‌ സ്വന്തം യാത്ര തുടരുകയാണദ്ദേഹം.)

206
ഓട്ടിയിൽ നിന്നടർന്ന കക്ക പോലെ
ഞാനും പോകുന്നു ചങ്ങാതിമാരേ,
ശരൽക്കാലത്തിനൊപ്പം.
Basho_by_Buson

(ഐസേക്ഷേത്രത്തിലേക്കു പോകാനായി ചങ്ങാതിമാരെ പിരിയുമ്പോൾ)

Wednesday, 25 November 2009

ബഷോയുടെ കവിതകൾ-I

367px-Ito_Jakuchu_AjisaiSoukei-zu
1
മുളയിലയിൽ അട പൊതിയുമ്പോൾ
ഒരു വിരൽ കൊണ്ടവൾ
മുടിയൊതുക്കി.
2
പുറത്തു വന്നിതു കാണൂ-
ഇല്ലായ്മകൾക്കിടയിൽ വിടരും
പൂക്കളുടെ നേര്‌!
3
കേട്ടതാണ്‌,കണ്ടതല്ല-
കമേലിയാച്ചെടി ചാഞ്ഞപ്പോൾ
മഴവെള്ളം ഒലിച്ചിറങ്ങി.
4
ഒരു ചീവീടിന്റെ തൊണ്ട്‌-
പാടി പ്രാണൻ കളഞ്ഞവൻ!
5
സന്ധ്യയ്ക്കു ധ്യാനിക്കുമ്പോൾ
കണ്ട വെളിച്ചം-
നിലാവോ, അതോ...?
6
പൂക്കളെക്കാണാൻ
വീടുവിട്ടിറങ്ങുന്നു
തൊണ്ണൂറ്റൊമ്പതിനായിരം
മനുഷ്യമുഖങ്ങൾ.

(ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവിൽ 99000 വീടുകളുണ്ടെന്ന് ഒരു ചൊല്ലുണ്ട്‌. ചെറിമരങ്ങൾ പൂത്തുനിൽക്കുന്നതു കാണാൻ പോവുക അന്നെന്ന പോലെ ഇന്നും ജപ്പാൻകാർ വളരെ കാര്യമായിട്ടെടുക്കുന്ന ഒരു ചടങ്ങാണ്‌. അതേസമയം പ്രകൃതിയുടെ ഭംഗി അവ കണ്ടുനിൽക്കുന്ന ഒരു മനുഷ്യമുഖത്തിനുമില്ലെന്നും ബഷോ പിന്നീടു പറയുന്നുണ്ട്‌)
7
വഴിയമ്പലത്തിലേക്കു
വഴികാട്ടി
ചന്ദ്രനാണു വഴിപോക്കാ!

(ചന്ദ്രൻ വഴികാട്ടിയോ വഴിവിളക്കോ ആകാം; കാര്യങ്ങൾ നടക്കുന്നത്‌ ഭൂമിയിലല്ല, ആകാശത്തുമാവാം. )
8
ഇല കൊഴിഞ്ഞ ചെറിമരം
പല്ലുപോയ കിഴവിയെപ്പോലെ-
ചെറുപ്പത്തെയോർത്തിട്ടാ-
ണതിൽ പൂക്കൾ വിരിയുന്നു.
9
കുനിഞ്ഞും കൊഴിഞ്ഞും
ലോകമാകെ കീഴ്മേൽ മറിഞ്ഞും-
മഞ്ഞു പെയ്യുന്ന മുളങ്കാവ്‌.

(സ്നേഹിതന്റെ കുഞ്ഞു മരിച്ചതറിഞ്ഞപ്പോൾ എഴുതിയത്‌. 'മഞ്ഞു പെയ്യുന്ന മുളങ്കാവ്‌' എന്നപേരിൽ ഒരു നോ നാടകവുമുണ്ട്‌; കുഞ്ഞു മരിച്ച അമ്മയുടെ ദുഃഖമാണു പ്രമേയം.)


10
മുഖംമൂടി തനിയേ
പനനാർമുടി
കോതുന്നു.

(നാടകത്തിനുപയോഗിക്കുന്ന മുഖാവരണത്തിന്റെ മുടി കാറ്റത്തിളകുന്നു. )


11
പൂമൊട്ടുകൾ വിടരാതെ
കവിതക്കെട്ടു
തുറക്കാനോ?

(വിടരാത്ത പൂമൊട്ടുകൾ പോലെ സാധ്യതകൾ നിറഞ്ഞതാണ്‌ തന്റെയുള്ളിലെ കവിതകളും.)


12
വരവുണ്ടു വേനൽക്കാലം-
കാറ്റിന്റെ വായ മൂടൂ:
പൂമൊട്ടുകൾ കൊഴിയരുത്‌.
13
ഉള്ളിൽക്കടന്നവരറിഞ്ഞില്ല-
അമ്പലമുറ്റത്തൊരു
ചെറി പൂത്തു.

(മതത്തിന്റെ കെട്ടുകൾക്കുള്ളിൽ പെട്ടുപോയവർ അതിനെക്കാൾ മഹത്തായ ആദ്ധ്യാത്മികാനുഭൂതി പ്രകൃതിയിലുള്ളത്‌ അറിയാതെപോകുന്നു. )


14
ചെറിത്തൈ നടാനെടുക്കുമ്പോൾ-
കൈക്കുഞ്ഞിനെ
എടുക്കുമ്പോൽ.
15
ഓരോ വായിലും
പഴുത്തിലകൾ-
ശരൽക്കാലത്തിന്റെ നാവുകൾ.

(എല്ലാവരുടെയും സംസാരവിഷയം ശരൽക്കാലത്തിന്റെ വിശേഷങ്ങൾ; നാവുകൾ കൊഴിയുന്ന ഇലകൾ പോലെ ചുവന്നതാണെന്നും കാണുക.)


16
തേവിടിശ്ശിപ്പൂക്കളെ കണ്ടുനിൽക്കെ
കീഴ്പ്പെട്ടുപോകുന്നു
ഞാനവയ്ക്ക്‌.

(ശരൽക്കാലത്തു പൂവിടുന്ന ഒരു ചെടിയാണ്‌ ഒമിനായേഷി-കന്നിപ്പൂവ്‌- (patrinia scabiosaefolia). അതേ പേര്‌ ചൈനീസ്‌ ലിപിയിലെഴുമ്പോൾ തേവിടിശ്ശിപ്പൂവെന്നും വായിക്കാം.)

17
ഒരു ചീവീടിന്റെ തൊണ്ട്‌-
മരത്തലപ്പിൽ നിന്നു
കൊഴിഞ്ഞു വീണ ശൂന്യത.
18
നടന്നുപെടുക്കുന്ന
നായ്ക്കളെപ്പോലെ
ചാറ്റമഴ പെയ്യുന്നു മേഘങ്ങൾ.

(മാന്യമായ വാക്കു വേറെയുണ്ടെങ്കിലും പെടുക്കുക എന്ന മോശം വാക്കുതന്നെയാണ്‌ ബഷോ ഉപയോഗിച്ചത്‌! )


19
കല്ലാറ്റിൽ
ചരലെറിയുമ്പോൽ
മഞ്ഞുകാലമഴച്ചാറൽ.

(കോയിഷികാവ (കല്ലാർ) ടോക്യോയ്ക്കടുത്തുള്ള ഒരു പുഴ. അതിലേക്ക്‌ ആലിപ്പഴം പൊഴിയുന്നതിനെക്കുറിച്ച്‌.)


20
അനാഥശിശുവിനൊപ്പം
ഉറങ്ങാൻ കിടക്കുന്നു
തണുത്തകാറ്റ്‌.
21
പുതുപൂക്കൾ കാണുമ്പോൾ
ആയുസ്സു നീളുന്നെനി-
ക്കെഴുപത്തഞ്ചാണ്ടുകൾ.

(ഒരു വർഷത്തെ ആദ്യത്തെ വിള തിന്നാൽ എഴുപത്തഞ്ചുകൊല്ലം കൂടി ആയുസ്സു നീട്ടിക്കിട്ടുമെന്നർത്ഥം വരുന്ന ഒരു ചൊല്ലിനെ മാറ്റിയെഴുതിയത്‌)
22
നീലിച്ച കടലിൽ
നെല്ലിൻകള്ളു മണക്കും തിരകൾ-
ചന്ദ്രനാണു മദ്യക്കോപ്പ.

(വെളുത്തവാവിൻനാൾ ചന്ദ്രനെ കാണാൻ സാകി(നെല്ലിൻകള്ള്‌)ഭരണികളുമായി തോണിയിൽ കടലിലേക്കിറങ്ങിയിരിക്കുകയാണു ചിലർ; ഇനിയഥവാ അവർ കരയിൽ തന്നെയാണെന്നും സാകികപ്പുകൾ കഴുകാൻ വച്ചിരിക്കുന്ന പരന്ന പാത്രത്തിലെ ജലത്തിൽ ചന്ദ്രൻ പ്രതിഫലിക്കുന്നതാണെന്നും വരാം. എങ്ങനെയായാലും ലഹരി പിടിക്കാനുള്ളത്‌ മുകളിലും താഴെയുമുണ്ട്‌.)


23
ഇല കൊഴിഞ്ഞ മരക്കൊമ്പിൽ
ചേക്കയേറുന്നു കാക്ക-
ശരൽക്കാലസന്ധ്യയും.

(ബഷോയുടെ ഏറ്റവും പ്രസിദ്ധമായ ഒരു കവിത. ബഷോ ഒരിക്കൽ പറഞ്ഞു:'മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്‌. കരിമഷി കൊണ്ടു വരയുകയാണ്‌ എന്റെ ശൈലി.' എസ്രാ പൗണ്ട്‌ തുടങ്ങിയ ഇമേജിസ്റ്റുകളെ കാര്യമായി സ്വാധീനിച്ച കവിതയാണിത്‌; ഉദാ: മെട്രോ സ്റ്റേഷനിൽ(പൗണ്ട്‌), കരിങ്കിളിയെ നോക്കാൻ പതിമൂന്നു വഴികൾ(വാലസ്‌ സ്റ്റീവൻസ്‌) )


24
അലകളിൽ തുഴ വീഴുമ്പോൾ
എന്റെ വയറു കാളുന്നു
കണ്ണു നിറയുന്നു.

(കടലിൽ പാടുപെടുന്നവരെയോർത്തെഴുതിയത്‌)
25
പുൽപ്പരപ്പിൽ
പുതുനാമ്പു പോലെ
ഒരു പൂർണ്ണചന്ദ്രൻ.
26
വാഴത്തോപ്പിൽ
കാറ്റു പിടിയ്ക്കുമ്പോൾ
കൽത്തൊട്ടിയിൽ മഴയിറ്റുന്നു.

(കവിയുടെ വീട്ടുവളപ്പിൽ ഒരു സ്നേഹിതൻ ഒരു വാഴത്തൈ(ബഷോ) നട്ടിരുന്നു. മഴയുള്ള രാത്രിയിൽ ചോരുന്ന വീട്ടിനുള്ളിലിരുന്ന് പുറത്ത്‌ കാറ്റിന്റെ പെരുമാറ്റം കാതോർക്കുകയാണ്‌ ബഷോ. )

27
പൂക്കളെക്കണ്ടു മദിച്ചൊരുത്തി-
ഊരിയ വാളും
മാർച്ചട്ടയുമായി.

(ആണുങ്ങൾക്കു പറഞ്ഞിട്ടുള്ള മാർച്ചട്ടയും വാളും ധരിച്ച്‌ പൂക്കളെക്കണ്ടു ലഹരി പിടിക്കാൻ(സാകി കുടിച്ച മണവുമുണ്ടത്രെ) വന്നിരിക്കുകയാണ്‌ പെണ്ണൊരുത്തി! )


28
വേനൽമഴ പെയ്യുമ്പോൾ
കൊറ്റിക്കാലുകൾ
കുറുകുന്നു.
29
ഇരുണ്ട രാത്രിയിൽ മത്തപ്പാടത്ത്‌
നിലംപറ്റിയിഴയുന്നു
കുറുക്കൻ.

(മത്തവള്ളി നീളുമ്പോലെയാണ്‌ കുറുക്കന്റെ ഇഴച്ചിലും. മത്തങ്ങ കക്കാനിറങ്ങിയ കുറുക്കൻ രാജകുമാരിയെ തട്ടിക്കൊണ്ടുപോകാൻ രഹസ്യത്തിൽ കൊട്ടാരത്തിൽ കടന്ന കാമുകനാണെന്നും വ്യാഖ്യാനിക്കാം. )


30
രാത്രിയിലെ രഹസ്യം-
നിലാവത്തൊരു പുഴു
ആലിൻകായ തുരന്നുകേറുന്നു.

(ദാർശനികരഹസ്യങ്ങളിലേക്കു ചുഴിഞ്ഞിറങ്ങുന്ന ഒരു മനുഷ്യജീവിയുടെ ചിത്രം; ആൽമരവും പൂർണ്ണചന്ദ്രനും ബോധോദയവുമായി ബന്ധപ്പെട്ട ബിംബങ്ങൾ. )


31
മഴ പെയ്തതെവിടെ?-
നനഞ്ഞ കുടയുമായി
ഒരു ഭിക്ഷു.
32
മൂടൽമഞ്ഞിനുള്ളിൽ നിന്നും
തന്നെ പിഴുതെടുക്കുന്നു
കൂറ്റനൊരു പൈൻമരം.

(മഞ്ഞുകാലത്ത്‌ രാജാവ്‌ അനുചരന്മാരുമായി കാട്ടിലെത്തി വളർച്ചയെത്താത്ത പൈൻമരങ്ങൾ പിഴുതെടുത്ത്‌ കൊട്ടാരവളപ്പിൽ കൊണ്ടുപോയി നടുന്ന ഒരു ചടങ്ങുണ്ട്‌. ഇവിടെ പൈൻമരം തന്നെത്തന്നെ പിഴുതെടുക്കുകയാണ്‌; അഥവാ, കണ്ടുനിൽക്കുന്ന ഒരാളിനു മുന്നിൽ ഗംഭീരനായ ഒരു വൃക്ഷം മഞ്ഞിന്റെ മൂടലിനുള്ളിൽ നിന്ന് കാഴ്ചയിലേക്കു വരികയാണ്‌.)


33
ആണ്ടറുതി-
ഉരൽത്താളം കേ-
ട്ടുറക്കം വരാതെ.

(തലേരാത്രി ഉരലിലിടിച്ച അരിമാവു കൊണ്ടുണ്ടാക്കിയ അട ആണ്ടുപിറപ്പിനു വിളമ്പും. കവിയ്ക്ക്‌ പുതുവർഷത്തിൽ അരിയട കഴിക്കാമെന്ന മോഹം വേണ്ട-അയാൾ ദരിദ്രനാണ്‌; അതിനുപരി അയാൾ ഏകനുമാണ്‌-അയാൾക്ക്‌ അരിയിടിച്ചുകൊടുക്കാൻ വീട്ടുകാരിയില്ല)
Frog_Getsuju

34
കാട്ടുപൊയ്കയിലൊരിളക്കം-
തവള ചാടിയ
ശബ്ദം.

(ബഷോയുടെ (ജാപ്പനീസ്‌ സാഹിത്യത്തിലെ തന്നെ) ഏറ്റവും പ്രസിദ്ധമായ കവിത; ബഷോയുടെ കാലത്തിനു മുമ്പ്‌ പാടുന്ന തവളകളെക്കുറിച്ചേ കവിതകളുണ്ടായിട്ടുള്ളു; ചാടുന്ന തവളയെക്കുറിച്ച്‌ ഒരു കവിതയുണ്ടാകുന്നത്‌ ഇതാദ്യമാണ്‌! 'നിത്യതയിലെ നൈമിഷികക്ഷോഭം' എന്നുതുടങ്ങി വ്യാഖ്യാനങ്ങൾ നിരവധി. പിൻഗാമിയായ ബുസോൺ(1716-1783)തന്റെ ആദരവു പ്രകടിപ്പിക്കുന്നത്‌ ഇങ്ങനെയൊരു ഹൈകുവിലൂടെയാണ്‌:കാട്ടിലെ പൊയ്ക/നീയാദ്യം,നീയാദ്യം/തവളകൾ തർക്കിക്കുന്നു. ചങ്ങമ്പുഴയുടെ പരിഭാഷയുണ്ട്‌ മഞ്ഞക്കിളികളിൽ. )


35
പുലരുമ്പോൾ
പൂക്കൾക്കൊപ്പം
പ്രാതലെത്ര കേമം!

(ശിഷ്യനായ കികാകുവിന്റെ ഒരു കവിതയ്ക്കുള്ള മറുപടി.സൗന്ദര്യാസ്വാദനം പോലെയുള്ള അഭിജാതവൃത്തികളെ ആഹാരം കഴിക്കുക എന്നിങ്ങനെയുള്ള നിത്യവൃത്തികളിൽ നിന്നു വേറിട്ടു കാണരുതെന്ന്. )


36
ശരൽക്കാലസന്ധ്യയ്ക്ക്‌
താടിയ്ക്കു കാറ്റുപിടിയ്ക്കുമ്പോൾ
ലോകത്തെയോർത്തു കരയുന്നൊരാൾ-
ആരാണിയാൾ?
37
മഴയത്തു നാം കേറി നിന്നനേരം
ഈ ലോകത്തായുസ്സു നമുക്കത്രനേരം-
സോഗി പറഞ്ഞതിങ്ങനെ.

(ബഷോ അങ്ങേയറ്റം ആദരിച്ചിരുന്ന ഒരു രംഗാകവിയാണ്‌ സോഗി(1421-1502). സോഗിയുടെ ഒരു കവിത അതേപടി പകർത്തി തന്റെ കടപ്പാടു വ്യക്ത്തമാക്കുകയാണ്‌ ബഷോ. സോഗിയുടെ കവിത: മഞ്ഞുമഴ കൊള്ളാതെ നാം കേറി നിന്നനേരം/ഈ ലോകത്തായുസ്സു നമുക്കത്രനേരം)
38
ഉറക്കമാണു കാട്ടരളി-
അതിന്നാത്മാവൊരു
രാപ്പാടി.
39
പൂക്കളുണ്ടെന്നാലും
കരുണയറ്റ ലോകം-
അടിമട്ടാണെന്റെ സാകി,
അരിയാകെത്തവിടും.

(അരിയ്ക്കാത്ത കള്ളും തവിടു കളയാത്ത അരിയും മാത്രം വച്ചുനീട്ടുന്ന ഒരു ലോകത്ത്‌ കവിയ്ക്കു ബന്ധുകളെന്നു പറയാൻ പൂക്കളേയുള്ളു.)

Camellia_japonica1
40
മയക്കം മതിയെന്റെ
പൂമ്പാറ്റേ,
നമുക്കിറങ്ങാൻ നേരമായി.
41
കുയിൽപ്പാട്ടു കേൾക്കാൻ
എന്റെ കാതുകൾ
കളഭം കൊണ്ടു കഴുകി ഞാൻ. 
42
മലയുടെയുടവാൾ-
ഒരു നെടുമരം.
43
ഒരു കുതിരയതാ,
പാടം വഴി പോകുന്നു...
അതേയ്‌,
ചിത്രത്തിൽ ഞാനുമുണ്ട്‌!

(ഒരു ചിത്രകാരൻ താൻ വരച്ച ചിത്രം ബഷോയെ കാണിച്ചു.'തലയിൽ തൊപ്പിയും വച്ച്‌ കുതിരപ്പുറത്തു പോകുന്ന അ മനുഷ്യൻ എവിടുന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?' 'യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണിത്‌,'ചിത്രകാരൻ പറഞ്ഞു.'എങ്കിൽ ഹേ യാത്രക്കാരാ,താഴെവീഴാതെ പിടിച്ചിരിക്കൂ!' )


44
എന്റെ പൂവു വാടുമ്പോൾ
ചിരിക്കണോ, ഞാൻ
കരയണോ?

(എന്റെ എന്നുകൂടി പ്രയോഗിച്ചിരിക്കുന്നതിനാൽ കവി തന്റെ ഒരു ശരീരഭാഗത്തെക്കുറിച്ചാണു പറയുന്നതെന്നും ചിലർ! )


45
കവികളില്ലാത്ത
ഈ കാലത്ത്‌
കുയിൽ പാടുന്നതു വെറുതെ.

(കുയിൽപ്പാട്ടിന്റെ സൗന്ദര്യത്തെ വെല്ലാൻ കവിതയ്ക്കേ കഴിയൂ; അതേസമയം ഒരു കവിതയ്ക്കും കിടനിൽക്കാനാവാത്തത്ര സുന്ദരമാണു കുയിൽപ്പാട്ടെന്നും വരാം. പക്ഷേ കവികളേയില്ലാത്ത ഈ കാലത്ത്‌ രണ്ടും പറഞ്ഞിട്ടെന്തു കാര്യം? )


46
ആലിപ്പഴം പൊഴിയുമ്പോൾ
കിഴവനൊരോക്കുമരം പോൽ
പണ്ടെപ്പോലിരിപ്പാണു ഞാൻ.

 
(1682 ഡിസംബർ 28 ന്‌ ബഷോയുടെ വീടു കത്തിപ്പോയി. 1683 സെപ്തംബറിൽ പുതിയ കുടിൽ കെട്ടി താമസം മാറ്റിയപ്പോൾ എഴുതിയത്‌)

47
കരിയിലപ്പുഴയിലൊഴുകിപ്പോകു-
ന്നെന്റെ പേരും-
ഭിക്ഷുവിൻ ജീവിതമങ്ങനെ.

(കൊനോഹാഗാവ(കരിയിലപ്പുഴ)യിൽ യാത്ര ചെയ്യുമ്പോൾ. )

 
48
തൊപ്പിയും ചെരുപ്പുമായി
വഴിയിൽ വച്ചാണു ഞാൻ
ആണ്ടറുതി കണ്ടു.

(മറ്റുള്ളവർ കുടുംബസൗഭാഗ്യങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കുമ്പോൾ എന്നും യാത്രയിലായ ഈ കവിയ്ക്ക്‌ വഴിയിൽ കിട്ടുന്ന വിശേഷങ്ങളേയുള്ളു.)


49
കടലിരുളുന്നു-
കാട്ടുതാറാവിൻ കരച്ചിൽ
വെളുത്തുനേർക്കുന്നു.

(സൈനസ്തേഷിയ-ഒരൈന്ദ്രിയാനുഭവത്തിൽ നിന്ന് മറ്റൊന്നുണ്ടാവുക. )


50
പുലരിമഞ്ഞിൽ മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോൾ
വസന്തമായെന്നറിയുന്നു ഞാൻ.
51
ചെറി പൂത്ത കാലത്തും
ഒറ്റയ്ക്കൊരു തറവാടിയെപ്പോൽ
ഒരോക്കുമരം.

(ഒരാതിഥേയപ്രശംസ. പൂക്കളുടെ അന്തസ്സാരശൂന്യമായ പകിട്ടല്ല, ഒരോക്കുമരത്തിന്റെ ദാർഢ്യമാണു തനിക്കു ഹിതമെന്ന്.)


52
കുഞ്ഞുപാടലപ്പൂവുകൾ-
മലമ്പാതയിലെ
പുണ്യങ്ങൾ.
53
നാമിരുവരുടെ ജീവിതങ്ങൾക്കിടയിൽ
പൂത്തുനിൽക്കുന്നൊരു
ചെറിമരം.

(ഒമ്പതു വയസ്സുള്ളപ്പോൾ പിരിഞ്ഞ ഒരു ബാല്യകാലസുഹൃത്തിനെ വീണ്ടും കണ്ടപ്പോളെഴുതിയത്‌)

54
പൂവിന്നാഴം വിട്ടുപോരാൻ
തേനീച്ചയ്ക്കു
മടിയാവുന്നു!

(1684-ൽ ബഷോ കുറച്ചുനാൾ ടോയോ എന്ന സുഹൃത്തിന്റെ അതിഥിയായിരുന്നു. അവിടെ നിന്നു പിരിയുമ്പോൾ എഴുതിയ കവിത.)


55
വന്നുപോകുന്നു മേഘങ്ങൾ-
ചന്ദ്രനെ നോക്കി കണ്ണുകഴച്ചവർക്ക്‌
ഇടവേളകളങ്ങനെ.

(തെളിഞ്ഞ രാത്രിയിൽ പൂർണ്ണചന്ദ്രനെ നോക്കി അങ്ങനെ ഇരിക്കുക ഒരു ചടങ്ങു തന്നെയാണു ജപ്പാനിൽ. ഇടയ്ക്കൊന്നു കണ്ണെടുക്കാൻ പാകത്തിൽ ഒരു മേഘം വന്നുകേറിയാൽ അതിൽ വിരോധവുമില്ല! )

56
വിട!-
വേരിലേക്കു മടങ്ങുന്നു
കൊഴിഞ്ഞ പൂവ്‌.

(ഒരു ഭിക്ഷു മരിച്ചതറിഞ്ഞപ്പോൾ )


57
ഒരു രാവങ്ങനെ
പൊയ്ക ചുറ്റി നടന്നു ഞാൻ-
ചന്ദ്രനാണു കാരണം.
58
കണ്ണുകാണാത്തൊരാളെപ്പോലെ
ചന്ദ്രനെ നോക്കി
നിൽക്കുന്നു ഞാൻ.

(കണ്ണു കാണാത്ത ഒരാൾക്ക്‌ ഒന്നും കണ്ണിൽപ്പെടുന്നില്ല; എന്നാൽ ചന്ദ്രനെത്തന്നെ നോക്കിനിൽക്കുന്ന ബഷോ കണ്ണുകാണാത്തവനാകുന്നത്‌ മറ്റൊന്നിലേക്കും കണ്ണുപോകാത്തതുകൊണ്ടാണ്‌.)


59
തണുക്കുന്ന രാത്രിയിൽ
ഉറക്കം ഞെട്ടുമ്പോൾ
മഞ്ഞുറഞ്ഞ മൺകൂജ പൊട്ടുന്നു.

(മഞ്ഞുകാലരാത്രിയിൽ മൺകൂജ പൊട്ടുന്നതു കേട്ട്‌ കവി ഉണരുന്നു; അതേസമയം മണ്ണായ കൂജ തന്റെ മോഹനിദ്രയിൽ നിന്നുണർന്ന ശബ്ദമാണതെന്നും അർത്ഥമാക്കാം. )

60
ഇലകൾക്കും
പൂക്കൾക്കുമിടയിൽ
ഒരു കൊറ്റിക്കഴുത്ത്‌.
61
ചങ്ങാതി വീട്ടിലില്ലെങ്കിൽ
അയലത്തെ വേലിയിലാണ്‌
പൂക്കൾ പോലും!

(ബഷോ ചങ്ങാതിയെ കാണാൻ ചെല്ലുമ്പോൾ പടി അടച്ചിരിക്കുകയാണ്‌. ഒരു പൂവു പറിക്കാൻ വേലിയിലേക്കു കൈയെത്തിക്കുമ്പോൾ കാവൽക്കാരൻ വന്നറിയിക്കുന്നു അടുത്ത വീട്ടുകാരന്റെ വേലിയാണതെന്ന്! )


62
എന്തു കൗതുകം-
മണമില്ലാത്ത പുല്ലിൽ
വന്നിരിക്കുന്നു പൂമ്പാറ്റ!

(രണ്ടുതരം കൗതുകങ്ങൾ: മണമില്ലാത്ത പുല്ലിൽ ചെന്നിരിക്കാൻ പൂമ്പാറ്റയ്ക്കു തോന്നിയതിൽ കവിക്കു കൗതുകം; മണമില്ലാത്ത ഒന്നിൽ ചെന്നിരിക്കാൻ പൂമ്പാറ്റയ്ക്കും ഒരു കൗതുകം! )


63
പാടുക,പറക്കുക,
പറക്കുക,പാടുക-
തിരക്കാണു കുയിലിന്‌!
64
ഇരുട്ടത്തു തിരികൊളുത്തുമ്പോൾ
നിന്റെ കൈയിലൊരു
മിന്നൽപ്പിണർ!

(റികാ എന്ന പ്രതിഭാശാലിയായ കവിയെ പ്രശംസിച്ചെഴുതിയത്‌ )

Chigirie02
65
ഈ പകലുകൾക്കു നീളം പോരാ-
അത്രയ്ക്കുണ്ടു വാനമ്പാടിയ്ക്കു
പാടിത്തിർക്കാൻ!
66
പാടത്തിൻ മുകളിൽ
ഒന്നിനോടും ചാർച്ചയില്ലാതെ
വാനമ്പാടി പാടുന്നു.

(ഒരു ജീവന്മുക്തൻ! )


67
കോടിമുണ്ടുടുത്തപ്പോൾ
ആളാകെ മാറി ഞാൻ!
68
പുതുമഴ പെയ്യുന്ന മഞ്ഞുകാലം-
ഒരൂരുതെണ്ടിയാണു ഞാൻ
എങ്കിലതാകട്ടെയെൻപേരും.
69
മഞ്ഞുകാലമേഘമേ,
ഇനിയുമുണ്ടു പാതിമാനം
ക്യോട്ടോവിലെത്താൻ.

(ക്യോട്ടോവിലേക്കുള്ള യാത്രയിലാണ്‌ ബഷോയും മേഘങ്ങളും. )


70
മഞ്ഞുറഞ്ഞ പാടത്ത്‌
കുതിരപ്പുറത്തെൻ
നിഴലിഴയുന്നു.
71
തേച്ചുവിളക്കിയ
അമ്പലക്കണ്ണാടിയിൽ
മഞ്ഞുപൂക്കൾ വിരിയുന്നു.
72
ആണ്ടറുതി-
ലോകത്തിന്റെ നാലുമൂലയും
ഞാനിന്നടിച്ചുവാരി.
73
ആണ്ടറുതിയ്ക്കു വീടെത്തുമ്പോൾ
പൊക്കിൾക്കൊടി കണ്ടു
തേങ്ങി ഞാൻ.

(ബഷോ താൻ ജനിച്ച വീട്ടിൽ ചെന്നപ്പോൾ എഴുതിയത്‌. കുഞ്ഞുങ്ങളുടെ പൊക്കിൾക്കൊടിയും അതു കെട്ടിയ ചരടും ചെപ്പിലാക്കി സൂക്ഷിക്കുന്നത്‌ ജപ്പാനിൽ സാധാരണയാണ്‌. )


74
അറിയാത്ത മരം പൂത്ത്‌
മണമെങ്ങും പരക്കുന്നു.

(ഐസേയിലെ മഹാക്ഷേത്രത്തിനു പുറത്തുനിന്നെഴുതിയത്‌. മണം പരത്തുന്നത്‌ മരമല്ല എന്നുതന്നെ. )


75
ഒരു ചെറിപ്പൂവു കണ്ടപ്പോൾ
ഓടിവന്ന-
തെത്രയോർമ്മകൾ!

(ബഷോ ചെറുപ്പത്തിൽ യോഷിതാദാ എന്ന പ്രഭുവിന്റെ സേവകനും സ്നേഹിതനുമായിരുന്നു; ഇരുപത്തഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ മരണത്തോടെ ബഷോ അവിടെ നിന്നും പോന്നു. വർഷങ്ങൾക്കു ശേഷം കവിയെന്നു പേരെടുത്ത ബഷോയെ പഴയ ചങ്ങാതിയുടെ മകൻ വീട്ടിലേക്കു ക്ഷണിച്ചു. ആ പഴയ ചെറിത്തോപ്പു കണ്ടപ്പോൾ എഴുതിയ കവിത. )


76
വസന്തകാലസന്ധ്യക്ക്‌
വിഹാരത്തിന്നൊരു മൂലയ്ക്ക്‌
ആരെന്നറിയാത്ത മുഖമൊന്ന്.

(പ്രഭുകുടുംബങ്ങളിലെ സ്ത്രീകൾ കുറച്ചുനാൾ ഏതെങ്കിലും ക്ഷേത്രത്തിൽ പോയി ഭജനമിരിക്കുക പണ്ടത്തെ ജപ്പാനിൽ പതിവായിരുന്നു. ഇങ്ങനെ ലോകത്തേക്കിറങ്ങുന്ന സ്ത്രീകളുടെ അനുഭവങ്ങൾ ആഖ്യായികകളും ഡയറികളുമായി പേരെടുത്തിട്ടുമുണ്ട്‌. ഉദാ:ഗൻജിയുടെ കഥ. )

 
77
പുലരുമ്പോൾ പൂക്കൾക്കിടയിൽ
ഒരു ദേവന്റെ മുഖം കാണാൻ
അതിമോഹമിന്നെനിക്ക്‌!

(ഹിതോകോടോനുഷി എന്ന ദേവന്റെ ക്ഷേത്രത്തിൽ വച്ചെഴുതിയത്‌. മനുഷ്യസ്നേഹിയായ ആ ദേവൻ രണ്ടുമലകൾക്കിടയിൽ ഒരു കല്ലുപാലം പണിത്‌ തന്റെ ഭക്തർക്കു നൽകി. പക്ഷേ വിരൂപനായിരുന്നതിനാൽ തന്റെ മുഖം പുറത്തു കാണിക്കാതെ രാത്രിയിലായിരുന്നു പണി. )


78
ഇടിമുഴക്കി വീഴുന്നു
കാട്ടുപൂവിന്നിതളുകൾ-
അവിടെയൊരു ജലപാതം.
79
വാൻകോഴി കരയുമ്പോൾ
എൻപിതാക്കളെ-
യോർക്കുന്നു ഞാൻ.

(കുക്കായി(774-835)യുടെ ശവമാടത്തിൽ വച്ചെഴുതിയത്‌ )


80
നാടുവിട്ട വസന്തത്തെ
കവിതക്കടവത്തു
പിടിച്ചു ഞാൻ!

(വാക്കായാമയിലെ കവിതക്കടവ്‌ എന്ന സ്ഥലത്തുവച്ച്‌ വസന്തകാലത്തിന്റെ അവസാനനാളുകളിൽ എഴുതിയത്‌ )

81
ബുദ്ധൻ പിറന്ന നാളിൽ
ഒരു മാൻകുട്ടി പിറന്നു-
അതും അതുപോലെ.
82
സന്ധ്യ-
മണിയൊച്ച താഴുമ്പോൾ
പൂമണമുയരുന്നു.

83
പൂത്ത വേലിപ്പടർപ്പിനരികെ
നീണ്ടുനീണ്ട വർത്തമാനങ്ങൾ-
വഴിയാത്രക്കാരുടെ ജീവിതാനന്ദങ്ങൾ.
84
കുയിൽ പോയി
മറയുന്ന ദിക്കിൽ
അതാ ഒരു ദ്വീപ്‌.

(തെക്കായ്‌മലയിൽ നിന്നു കടലു കാണുന്ന കവി പെട്ടെന്ന് ഒരു കുയിലിന്റെ പാട്ടു കേട്ടു. അതിന്റെ പിന്നാലെ പോകുന്ന കവിയുടെ കണ്ണുകൾ അകലെ മങ്ങിക്കാണുന്ന ഒരു ദ്വീപു കണ്ടെടുക്കുന്നു; ക്‌ഹരിത്രത്തിലും സാഹിത്യത്തിലും പ്രാധാന്യമുള്ള അവാജിദ്വീപാണത്‌. )


85
കിനാവള്ളിക്കെണികൾ-
എത്രവേഗമൊടുങ്ങി
നിലാവിനെയോർത്ത
വേനൽക്കിനാവുകൾ.

(മൺകുടങ്ങളുടെ കെണികൾ വച്ചാണ്‌ കിനാവള്ളികളെ പിടിക്കുന്നത്‌. കുടങ്ങളിലേക്കിഴഞ്ഞുകയറുന്ന കിനാവള്ളികൾക്ക്‌ പിറ്റേന്നു കാലത്തു വരെ ചന്ദ്രനെയും കിനാവുകണ്ടു കിടക്കാം. പക്ഷേ വേനൽരാവുകൾക്കു ദൈർഘ്യം കുറവായതിനാൽ എത്ര പെട്ടെന്നു കിനാവും കഴിയുന്നു! )


86
പുൽനാമ്പിൽ കാൽ വഴുതിയ
മിന്നാമിന്നി
അതാ പറന്നു പോകുന്നു.
87
മിന്നലിന്റെ
വരവും കാത്ത്‌
ഒരു മേഘം.
88
ശരൽക്കാലം തുടങ്ങുന്നു-
ഒരേ പച്ച
കടലും പാടവും.
'Yearning_for_a_Pleasurable_Place'_in_'Mountains_of_the_Heart'_by_Kameda_Bôsai,_1816

89
ഇന്നത്തേയ്ക്കേതു കേമം-
അണയാത്ത ചന്ദ്രനോ,
ബാക്കിയായ പൂക്കളോ?
90
ശരൽക്കാലവാതം-
പുറപ്പെട്ട വാക്കുകൾ
ചുണ്ടത്തുറയുന്നു.

(ഈ കവിതയ്ക്ക്‌ ഇങ്ങനെയൊരു ആമുഖവുമുണ്ട്‌-അന്യരെ ദുഷിക്കരുത്‌,തന്നെ സ്തുതിക്കുകയുമരുത്‌. )


91
മുളങ്കാവിൽ
കൂടണയുന്നു
ശീതക്കാറ്റ്‌.
92
രാവും പകലും
കാത്തിരിക്കയാണൊരാൾ-
തന്നെ സ്നേഹിക്കാനാരുമില്ലാതെ.
93
കണ്ണീരു വീണു
കനൽ കെടുമ്പോൾ
നെരിപ്പോടു പുകയുന്നു.
94
വാനമ്പാടികൾ പാടുന്നു,
വാൻകോഴികൾ
താളമിടുന്നു.
95
ഈ ചന്ദ്രനെ കാണുമ്പോൾ
ഞാനോർക്കുന്നതന്നത്തെ
തേയ്ക്കാത്തൊരു വേഷത്തെ.

(കഷോഗെൻ പേരുകേട്ട നോ നടനായിരുന്നു; നോയിൽ ദേവന്മാർക്കും പ്രേതങ്ങൾക്കും മുഖാവരണങ്ങളുണ്ട്‌; ജീവിച്ചിരിക്കുന്നവർക്കില്ല. കഷോഗൻ അങ്ങനെയൊരു വേഷമെടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖഭംഗി പൂർണ്ണതയോടെ താൻ കണ്ടുവെന്നാണ്‌ താൽപര്യം.)


96
പൂക്കളില്ല,ചന്ദ്രനില്ല-
സാകി മോന്തുകയാണൊരാൾ,
ഒറ്റയ്ക്കുമാണയാൾ.
97
കറ്റ ചുമക്കുന്ന പെണ്ണാൾ-
കൊയ്ത്തുപാടത്തെ
വഴിയടയാളം.
98
കോലായിലിരുന്നു നോക്കുമ്പോൾ
പടികടന്നു കയറിവരുന്നു
അകലമലകൾ.
99
നനഞ്ഞിറ്റുന്ന യാത്രികൻ
മഴയിൽക്കുളിച്ച പയർച്ചെടി-
ചേലുള്ളവ രണ്ടും.

(യാത്രികൻ നനഞ്ഞതെങ്ങനെയെന്ന് വായനക്കാരൻ തീരുമാനിക്കണം: മഴ കൊണ്ടിട്ടോ, പൂക്കളിലെ മഞ്ഞുതുള്ളികൾ വീണിട്ടോ,കണ്ണീരൊലിച്ചിട്ടോ അതോ സ്ത്രീസംഗത്തിലേർപ്പെട്ടോ?)


100
ഓടപ്പുല്ലുകളരിയും മുമ്പേ
ചന്ദ്രനെക്കണ്ടുവന്നോളൂ.
101
തെളിഞ്ഞ ചന്ദ്രനെ
കൈകളിലേന്തി
മണപ്പുറത്തൊരു ഭിക്ഷു.
102
ചന്ദ്രൻ,ക്രിസാന്തമം,
ഒരു പറ നെൽപ്പാടം-
ഇതാണെന്റെയാശ്രമം.

(ചങ്ങാതിയും ശിഷ്യനുമായ ബൊകൂയിൻ തന്നെ കാണാൻ വന്നപ്പോൾ )

Kakutei_Peonies_and_Red-biled_Blue_magpie
103
മഞ്ഞു പെയ്യുന്ന തോപ്പിൽ
രാപ്രാണികൾ കരയുമ്പോൾ
ചന്ദ്രൻ നേർക്കുന്നു മുകളിൽ.
104
ചെറിത്തോപ്പിലിരിക്കുമ്പോൾ
ചോറിൽ,കറിയിൽ,സൂപ്പിൽ
ചെറിപ്പൂവുകൾ.

(പൂത്ത ചെറിമരങ്ങൾക്കടിയിൽ ഒരു പിക്നിക്‌. )


105
പൂമ്പാറ്റ നീ-
നിന്നെക്കിനാവുകാണും
ആത്മാവു ഞാൻ?

(ചൈനീസ്‌ ദാർശനികനായ ഷുവാങ്ങ്‌-ത്‌സു താൻ ഒരു പൂമ്പാറ്റയായെന്ന് ഒരിക്കൽ സ്വപ്നം കണ്ടു. ഉണർന്നപ്പോൾ അദ്ദേഹത്തിനു സംശയമായി താൻ യഥാർത്ഥത്തിൽ പൂമ്പാറ്റയെ സ്വപ്നം കണ്ട ഷുവാങ്ങ്‌-ത്‌സുവാണോ അതോ ത്സുവാങ്ങ്‌-ത്‌സുവിനെ സ്വപ്നം കാണുന്ന പൂമ്പാറ്റയാണോയെന്ന്.)


106
ഒരു ചിലപ്പൻകിളിയുടെ
തൊപ്പി താഴെ വീണു-
അതാണാ കമേലിയാപ്പൂ.
107
മത്തപ്പൂവിനില്ല
സന്ധ്യ-
പ്രഭാതവും.
108
ഓരോരോ വിളക്കുമായി
പൂക്കളിൽ വീടണയുന്നു
മിന്നാമിനുങ്ങുകൾ.
109
ക്യോട്ടോവിലിരിക്കുമ്പോഴും
കുയിൽ പാടുന്നതു കേൾക്കുമ്പോൾ
ക്യോട്ടോവിനായിട്ടെനിക്കു ദാഹം.

(ക്യോട്ടോ ജപ്പാന്റെ പഴയ തലസ്ഥാനം; ആഭിജാത്യത്തിന്റെയും പഴമയുടെയും പ്രതീകം.)


110
എന്നെപ്പോലാകരുതേ-
ഒരേ മത്തൻ മുറിച്ച
മുറിയല്ല നമ്മൾ.

(തന്നെ ശിഷ്യനായി സ്വീകരിക്കാൻ ടോക്കോ എന്ന മരുന്നുവിൽപ്പനക്കാരൻ അഭ്യർത്ഥിച്ചപ്പോൾ ബഷോ ഈ കവിതയോടൊപ്പം ഇങ്ങനെയൊരു ഉപദേശവും നൽകി:'മത്തൻ രണ്ടായി മുറിച്ചാൽ രണ്ടുമുറിയും ഒരേപോലിരിക്കും; ഹൈക്കുവിനോടുള്ള താൽപ്പര്യത്തിന്റെ കാര്യത്തിൽ നമ്മൾ തുല്യർ തന്നെ; അതേസമയം എന്നെ അനുകരിക്കുകയുമരുത്‌. നിങ്ങൾ ചെറുപ്പമായ ഒരു വ്യാപാരിയാണല്ലോ; അതിനാൽ എന്റേതിൽ നിന്നു മാറിയ ഒരു വഴി സ്വീകരിക്കണം നിങ്ങൾ. പൊതുസമൂഹത്തിന്റെ വഴികളിൽ നിന്നു മാറിനടക്കുന്ന ഞാൻ ഉപയോഗംകെട്ടവനാണ്‌.' )


111
ചീവീടിന്നാർപ്പു കേട്ടാൽ
അൽപ്പായുസ്സാണതെ-
ന്നോർക്കില്ല നാം.

(ഈ ചീവീട്‌ ഒരു സമുരായിയാണ്‌! )


112
ചാത്തമൂട്ടുന്ന നാൾ-
ചുടുകാടു
പുകയുന്നുണ്ടിന്നും.
113
അമ്പലപ്പറമ്പിൽ
ചന്ദ്രനെ കാണുന്നവർ-
ഒരു മുഖം പോലുമില്ല
ചേലുള്ളത്‌.
114
നരയോരോന്നു പിഴുതെടുക്കുമ്പോൾ
തലയിണയ്ക്കടിയിൽ
ചീവീടു പാടുന്നു.
115
ഒച്ചയില്ലനക്കമില്ല-
പൂക്കുന്നു ക്രിസാന്തമങ്ങൾ,
ചായ മോന്തുന്നു ഭിക്ഷു.
116
മിന്നൽ കണ്ടിട്ടും
വെളിച്ചം കിട്ടാത്തൊരാൾ-
കേമനാണയാൾ.

(മിന്നൽ എന്നാൽ സതോരി,സെൻഗുരുക്കന്മാരുടെ വെളിപാട്‌; നിർവ്വാണത്തിലേക്കുള്ള ആദ്യത്തെ പടി. ഇവിടെ നിർവ്വാണത്തോടു തന്നെ മുഖം തിരിക്കുന്ന ഒരാളോടുള്ള ആദരവാകാം; അല്ലെങ്കിൽ മുഖത്തടിച്ചിട്ടും ജീവിതത്തിന്റെ ക്ഷണികത ബോധ്യമാവാത്ത അജ്ഞനോടുള്ള അവജ്ഞയുമാകം.)


117
മഞ്ഞുമലകൾക്കിടയിൽ
പാലം പണിയുന്നു
വെൾളക്കൊറ്റികൾ.
118
എന്തുകിട്ടാതെ നീ
മെലിഞ്ഞു പൂച്ചേ?-
എലിയോ മീനോ
അടുക്കളപ്രണയമോ?
119
കള്ളുകോപ്പയൊഴിഞ്ഞുവോ?-
നോക്കൂ,
ഒരു പറ കൊള്ളുന്ന പൂത്താലം!

(ഒഴിയാത്ത ലഹരിക്കു പാത്രമാണു പൂക്കൾ! )


120
മടിപിടിച്ചുറങ്ങുന്ന
കിഴവനൊരാളെ
തട്ടിവിളിയ്ക്കുന്നു പുതുമഴ.

(സുഖമില്ലാതെ കിടക്കുന്ന ബഷോയെ ജ്യേഷ്ഠൻ വിളിച്ചുണർത്തിയപ്പോൾ )


121
കടൽപ്പച്ചയിൽ
മണ്ണുകടിയ്ക്കുമ്പോൾ
കിഴവനായെന്നറിയുന്നു ഞാൻ.

(അരച്ചുപരത്തിയുണക്കിയ കടൽപ്പായൽ ചോറിന്റെ കൂടെ കഴിക്കാറുണ്ട്‌. )


122
നിലാവൊലിക്കുന്ന
മുളങ്കാവിൽ
കുയിലു പാടുന്നു.
123
കാട്ടുകുയിലേ, നിന്റെ
പാട്ടു കേൾക്കെ
ഒറ്റയാനായിപ്പോകുന്നു ഞാൻ.
124
കൂരിരുട്ടിൽ
കൂടു തെറ്റി
മണൽക്കോഴി കേഴുന്നു.

(വീടു കത്തിപ്പോയ ബഷോ ഈ കാലത്ത്‌ സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. )


125
പ്രാപ്പിടിയന്റെ കണ്ണുകളിൽ
ഇരുട്ടു വീണു-
തിത്തിരിപ്പക്ഷിക്കു പാട്ടു വന്നു.
126
മഞ്ഞു കാണാൻ പോയ
കവികളുടെ കോപ്പകളിൽ
വന്നുവീണതു മിന്നൽപ്പിണർ!

(തണുത്ത രാത്രികളിലെ വിശിഷ്ടപാനിയമാണ്‌ ചൂടാക്കിയ സാകി. ജപ്പാനിൽ ചിലേടങ്ങളിൽ മഞ്ഞു വീഴുന്നതിനു തൊട്ടുമുമ്പ്‌ മിന്നൽ വീശാറുണ്ട്‌. )


127
ദേവനില്ല, ഭക്തരില്ല-
അമ്പലപ്പറമ്പിൽ
കരിയില കുമിയുന്നു.

(ത്‌സുരുഗാപ്രവിശ്യയിലെ നുമാസുക്ഷേത്രത്തിൽ വച്ചെഴുതിയത്‌. ദേശത്തെ ദേവീദേവന്മാർ ഒരുനാൾ ഇസുമായിലെ മഹാക്ഷേത്രത്തിൽ ഒരുമിക്കും. കവി ചെന്ന ദിവസം ദേവൻ അവിടെ പോയിരിക്കുകയായിരുന്നു! )


128
ആണ്ടറുതി-
കിളികളുടെ മനസ്സിലെന്താവും?
മീനുകളുടെ മനസ്സിലെന്താവും?
129
പൂച്ചകൾ
പ്രണയഗാനം പാടിത്തീരുമ്പോൾ
എന്റെ കിടപ്പറയിൽ
മങ്ങിയ നിലാവ്‌.
130
നെരിപ്പോടിനരികിൽ
തീയും കാഞ്ഞിരിക്കുമ്പോൾ
ചുമരിൽക്കണ്ടു ഞാൻ
വിരുന്നുകാരന്റെ നിഴൽ.

(ക്യോകുസി എന്ന സേനാധിപനെ സന്ദർശിച്ചപ്പോഴെതിയ കവിത. വിരുന്നുകാരൻ ബഷോ തന്നെ. )


131
ആണ്ടോരോന്നു കഴിയുമ്പോൾ
മൊച്ചയുടെ മുഖംമൂടി
മൊച്ചയുടെ മുഖമാവുന്നു.
132
ചിറയിൽ വീണ
കുയിൽപ്പാട്ട്‌
ഓളംതള്ളി നീങ്ങുന്നു.
133
ഒരമരച്ചെടി കാറ്റിലാടുന്നു
ഒരു മഞ്ഞുതുള്ളി പോലും
തൂവിപ്പോവാതെ.
134
ക്രിസാന്തമത്തിന്റെ കാലം കഴിഞ്ഞാൽ
എന്തിനെക്കുറിച്ചു നാം കവിതയെഴുതും?-
മുള്ളങ്കികൾ ബാക്കിയുണ്ട്‌.
Chrysanthemums_by_a_stream_with_rocks

135
'കുഞ്ഞുങ്ങളെക്കൊണ്ടു മടുത്തു'
എന്നൊരാൾ പറഞ്ഞാൽ
അയാൾക്കുള്ളതല്ല പൂക്കൾ.
136
വീട്ടിൽക്കയറിയ കള്ളൻ
ആണ്ടറുതി കൂടി
കട്ടുവല്ലോ.
137
ഇറയത്തു കുരുവികൾ
തട്ടിൻപുറത്തു ചുണ്ടെലികൾ-
സ്വർഗ്ഗീയസംഗീതം!
138
ചെറി മണക്കുന്ന
മലമ്പാതയിൽ
ഒരാകസ്മികസൂര്യൻ!

(ആകസ്മികസൂര്യൻ അയ്യപ്പപ്പണിക്കരുടെ പ്രയോഗം(ഇർക്കുട്സ്കിലെ ആകസ്മികസൂര്യൻ). )
139
ബുദ്ധൻ മരിച്ച നാൾ-
ജരയോടിയ കൈകളിൽ
ജപമാലയിളകുന്നു.
140
വേലിയിറക്കത്തിൽ
ചെളി തൊടുന്നു
അരളിമരത്തിന്റെ ചേലത്തുമ്പ്‌.
141
ചോരുന്ന മേൽക്കൂരയിലൂടെ
തേനീച്ചക്കൂടുകളിലൂടെ
വസന്തത്തിലെ മഴയിറ്റുന്നു.
142
പുതുമുളംകൂമ്പുകൾക്കിടയിൽ
ചിലപ്പൻകിളി പാടുന്നു-
കിഴവനാണിന്നു ഞാൻ.
143
ഈ ലോകയാത്ര-
നിലമുഴുന്നപോൽ
അങ്ങോട്ടുമിങ്ങോട്ടും.
144
കുയിലിന്റെ പാട്ട്‌
മീൻകാരന്റെ കൂക്ക്‌-
കൂടിക്കുഴയുന്നു രണ്ടും.
145
പൂക്കൾ കൊഴിയുന്നു
കിളികളുറക്കം ഞെട്ടുന്നു-
ഒരു കിന്നരത്തിന്റെ
പൊടി തട്ടിയ നേരം.
146
ഒരു മിന്നൽപ്പിണർ-
ഇരുട്ടു കീറിമുറിക്കുന്നു
രാക്കൊറ്റിയുടെ സീൽക്കാരം.
147
ശരൽക്കാലമടുക്കുമ്പോൾ
തടുക്കിട്ട മുറിയിലേക്കു
മനസ്സോടുന്നു.

(ശരൽക്കാലത്തിന്റെ മരവിപ്പിൽ സൗഹൃദത്തിന്റെ ഊഷ്മളതയെക്കുറിച്ചുള്ള ഓർമ്മ.)
148
ഒരു തറവാടങ്ങനെ
നരച്ചും വടിയൂന്നിയും-
പിതൃക്കളെക്കാണാൻ
പോകയാണവർ.

(ജൂലൈയിൽ ഒരു ദിവസം കുടുംബശ്മശാനങ്ങൾ സന്ദർശിച്ച്‌ പിതൃക്കളെ വീട്ടിലേക്കു ക്ഷണിക്കുന്ന ചടങ്ങുണ്ട്‌; ഇവിടെ സന്ദർശകർ ബഷോയുടെ കുടുംബക്കാർ തന്നെയാണ്‌.)

Azalea_Korin
149
ഓർമ്മപ്പെരുനാൾ-
കണക്കിൽപ്പെടാത്തൊരാളെപ്പോലെ
തന്നത്താനോർക്കാതിരിക്കുന്നു ഞാൻ.
150
കുടിലിനുള്ളിൽ
ചതുരവെളിച്ചം-
ജനാലയിലൂടെ
ചന്ദ്രന്റെ നോട്ടം.

(ജ്യാമിതീയരൂപങ്ങളുടെ കവിത. വൃത്താകാരമായ ചന്ദ്രൻ ചതുരവടിവിൽ. )


151
പരുത്തി പൂത്ത പാടം-
ചന്ദ്രൻ പൂത്ത പോലെ.
152
ഇലയടകൾ നാളെ
കിനാക്കൾ ബാക്കിയായ
മുളയിലകൾ.

(മുളയിലയിൽ പൊതിഞ്ഞ്‌ ആവിയിൽ വേവിച്ചെടുക്കുന്ന അരിയട ആൺകുട്ടികളുടെ നാളിൽ(അഞ്ചാം മാസത്തിൽ ആറാമത്തെ ദിവസം) വിളമ്പും. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാനുള്ളതാണ്‌ മുളയിലകൾ; അവയുടെ നീണ്ടുകൂർത്ത രൂപം വാളുകളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ആൺകുട്ടികളുടെ മോഹങ്ങൾക്കും അതേ ഗതി തന്നെ. )


153
എങ്ങനെ നാം
മാറിപ്പോയി!-
കുമ്പളങ്ങ പോലെ
മുഖങ്ങൾ.

(ജന്മനാട്ടിലെത്തി തന്നെപ്പോലെതന്നെ മാറിപ്പോയ പഴയ പരിചയക്കാരെ കണ്ടപ്പോൾ)
154
നരായിൽ വിടരുന്ന
ക്രിസാന്തമങ്ങൾ
പ്രാചീനബുദ്ധന്മാർ.

(നരാ ജപ്പാന്റെ ആദ്യത്തെ തലസ്ഥാനം; കലകളുടെയും ബുദ്ധമതത്തിന്റെയും കേന്ദ്രം. ബുദ്ധപ്രതിമകൾ അനവധി. പൂക്കളിലെ കുലീനരായ ക്രിസാന്തമങ്ങൾ ആഭിജാത്യം,പവിത്രത,സൗന്ദര്യം എന്നിവയോടൊപ്പം പോയൊരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവും ഓർമ്മയിൽ കൊണ്ടുവരുന്നു. )


155
ശരൽക്കാലരാത്രി-
അതിനെ തല്ലിപ്പൊടിക്കുന്നു
നമ്മുടെ കൊച്ചുവർത്തമാനം.
156
ആരും പോകാത്ത വഴിയിലൂ-
ടൊറ്റയ്ക്കു നടക്കുമ്പോൾ
ശരൽക്കാലമിരുളുന്നു.

(മരിക്കുന്നതിന്‌ ആഴ്ചകൾക്കു മുമ്പെഴുതിയ കവിത. വേർപാടും മരണത്തിലേക്കുള്ള യാത്രയും മാത്രമല്ല, ശിഷ്യന്മാർ തന്റെ സമ്പ്രദായം പിന്തുടരുമോയെന്ന ആശങ്കയും കവിതയിലുണ്ട്‌. )


157
ശരൽക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാൾ,
എന്നയൽവക്കത്തുകാരൻ?

(തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿഅനുഭൂതി; അല്ലെങ്കിൽ തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദ്‌ആത്മ്യം.)


158
ഇത്തകർന്ന കോവിലിൻ
കരുണമാം കഥ പറയാൻ
കക്ക വാരാൻ മുങ്ങും
ഈയാൾ തന്നെ വേണം.
159
അന്തിമേഘങ്ങൾക്കിടയിൽ
കിളി പോയി മറയുമ്പോൾ
വാർദ്ധക്യമെന്റെ മേൽ വന്നിറങ്ങുന്നു.

(അലഞ്ഞ ജീവിതം നയിക്കുന്ന ഒരേകാകി തന്റെ മേൽ പെട്ടെന്നു വന്നുപതിച്ച വാർദ്ധക്യത്തെക്കുറിച്ചു ബോധവാനാകുന്നു. )


160
ചെറിപ്പൂക്കളെ നോക്കി നാം നിൽക്കുമ്പോൾ
എത്ര പൊടുന്നനെ പോയ്മറഞ്ഞു
വസന്തത്തിലെ രാത്രിയൊന്ന്.
161
രാത്രിയിലുണയുമ്പോൾ
എണ്ണയുറഞ്ഞ വിളക്കിന്റെ
നേർത്ത നാളം.
162
കരുണയറ്റ സൂര്യൻ
തുടുതുടെച്ചുകന്ന്,
അതു ഗൗനിക്കാതെ
ശിശിരക്കാറ്റ്‌.
163
ശരൽക്കാലമൊടുങ്ങുമ്പോൾ
ചിതറുന്ന മഴച്ചാറൽ,
നേർക്കുന്ന ചന്ദ്രൻ.
164
ആലിപ്പഴം പൊഴിയുമ്പോൾ
കിഴവനൊരോക്കുമരം പോൽ
പണ്ടെപ്പോലിരിക്കുന്നു ഞാൻ.
Hokusai_tanuki_tea_kettle

165
മഞ്ഞുറഞ്ഞ പാടത്തൂടെ
കുതിരപ്പുറത്തെൻ
നിഴലിഴയുന്നു.
166
മഞ്ഞുകാലത്തൊറ്റയ്ക്ക്‌-
ഇത്തൂണു ചാരി
ഇനിയും ഞാൻ നിൽക്കണം.
167
ചന്ദ്രനും പൂക്കളുമായി
വസന്തമിതാ
രൂപപ്പെടുന്നു.
168
ആ സൂപ്പു പകരാൻ
ഈ കോപ്പ പോരുമോ?
169
ചെറിപ്പൂക്കൾ തേടി
പത്തിരുപതു നാഴിക-
അതുമൊരു കേമത്തം!
170
അരിയില്ലേ?
പൂവുണ്ടല്ലോ!
171
വായിച്ചിരിക്കാൻ
വിളക്കിലെണ്ണയില്ല;
ചെന്നുകിടന്നപ്പോഴതാ,
തലയിണ നിറയെ നിലാവ്‌!
172
ഫ്യൂജിമലയ്ക്കു മേൽ
ശരൽക്കാലമഴയുടെ
യവനിക വീഴുന്നു,
പിന്നെയതുയർഉന്നു.
173
പൂവിടരുന്ന ശവപ്പറമ്പിൽ
എന്നൊരുമിക്കും നാം
പൂമ്പാറ്റേ?
174
ചുവരെഴുത്തുകൾക്കിടയിൽ
ഞാൻ സ്നേഹിക്കുന്നൊരു
പേരും.
175
വിടർന്ന പൂവു കണ്ടാൽ
ഒരു ഭിക്ഷാപാത്രം കണ്ടാൽ
അതാണെന്റെ ഹൃദയമെന്നറിയുക.
Ito_Jakuchu,_Japanese_(1716–1800),_Two_Gibbons_Reaching_for_the_Moon,_c._1770,_Japan,_Edo_period,_Hanging_scroll,_ink_on_paper,_Kimbell_Art

176
ശരൽക്കാലം-
നരച്ചുവല്ലോ മേഘങ്ങൾ,
കിളികളും.
177
വന്നു കാണൂ
ഈയേകാന്തത-
ഒരില താനേ വീണു!
178
രണ്ടു വെണ്മകൾ
രണ്ടു പൂമ്പാറ്റകൾ
വന്നടുക്കുന്നു
ഒന്നുചേരുന്നു.
179
പാടത്തൊരു നിഴൽ-
വെയിലത്തൊരു
പൂമ്പാറ്റ.
180
കടലോരത്തു
പീച്ചുമരങ്ങൾ-
തോണിയ്ക്കു മടിയാവുന്നു.
181
മലയിൽ,വയലിൽ
പുതുവസന്തം-
ലോകത്തിനു പ്രായം
ഒമ്പതുനാൾ.
182
കിളികളും ശലഭങ്ങളുമറിയാതെ
ഒരു പൂവു വിടരുന്നു-
ശരൽക്കാലവാനം.
183
അമ്പലപ്പറമ്പിൽ നിൽക്കെ
ചെറിപ്പൂക്കൾ വീണെന്റെ
തല കുനിഞ്ഞു.
184
പ്രായമേറുന്നു-
നാൽപ്പതു കഴിയുമ്പോൾ
അതു നിങ്ങളറിയുന്നുമില്ല.
185
അല ഞൊറിയുന്ന
താളത്തിൽ
കാറ്റിന്റെ പരിമളം.
186
ഐസേക്ഷേത്രത്തിൻ പിന്നിൽ
വേലിമറഞ്ഞാരും കാണാതെ
നിർവ്വാണം പൂകുന്നു ബുദ്ധൻ.
Basho_by_Basho_by_Sugiyama_Sanpû_(1647-1732)

187
യാത്ര തീരാതെ വീണു ഞാൻ-
തരിശ്ശുനിലങ്ങൾക്കു മേൽ
എന്റെ സ്വപ്നങ്ങളലയുന്നു.

(മരണക്കിടക്കയിൽ വച്ച്‌ ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്തെഴുതിച്ച കവിത. ജീവിതം തന്നെ യാത്രയായ ഒരാൾക്ക്‌ ആർത്തി ഒടുങ്ങുന്നില്ല. )

Wednesday, 18 November 2009

ബോദ്‌ലെയർ-തിർസസ്‌

 Liszt_at_the_Piano

                                                             LISZT AT THE PIANO
തിർസസ്‌ എന്നാൽ എന്താണ്‌? ധർമ്മശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും നിർവ്വചനമനുസരിച്ച്‌ പൂജാരിമാരോ പൂജാരിണിമാരോ കൈകളിലേന്തുന്നതും അവർ വ്യാഖ്യാതാക്കളും സേവകരുമായിരിക്കുന്ന ദേവത്വത്തിന്റെ വൈദികബിംബവുമാണത്‌. ഭൗതികമായി പക്ഷേ അതൊരു ദണ്ഡു മാത്രമാണ്‌;മുന്തിരിവള്ളികൾക്കു താങ്ങു കൊടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഉണങ്ങിയതും മുരണ്ടതും വളവില്ലാത്തതുമായ വെറുമൊരു വടി. ആ ദണ്ഡിനെ ചുറ്റി മുന്തിരിവള്ളികളും പൂക്കളും വളഞ്ഞുപിണഞ്ഞു കിടക്കുന്നു; പുളഞ്ഞുമറയുന്നതാണു ചിലത്‌; ചിലതോ, മണികളോ കമിഴ്‌ന്ന കോപ്പകളോ പോലെ തൂങ്ങിക്കിടക്കുന്നതും. ചിലനേരം ലോലവും ചിലനേരം പകിട്ടാർന്നതുമായ രേഖകളുടെയും വർണ്ണങ്ങളുടെയും ആ കലാപത്തിൽ നിന്നുറപൊട്ടുന്നത്‌ ഒരാശ്ചര്യശോഭയത്രെ.വക്രരേഖകളും സർപ്പിളങ്ങളും നേർരേഖയ്ക്കു സേവ ചെയ്യുകയും മൂകഭക്തിയോടെ അതിനു ചുറ്റും ചുവടുവയ്ക്കുകയാണെന്നും തോന്നുന്നില്ല്ലേ? ആ ലോലപുടങ്ങൾ, വിദളങ്ങൾ , വർണ്ണങ്ങളുടെയും പരിമളങ്ങളുടെയും സ്ഫോടനങ്ങൾ, ആ പൂജാദണ്ഡിനു ചുറ്റുമായി ഒരു നിഗൂഢനൃത്തം വയ്ക്കുകയല്ലേ? പൂക്കളും വല്ലികളുമുണ്ടായത്‌ ദണ്ഡിനു വേണ്ടിയാണോ അല്ല, പൂക്കളുടെയും വല്ലികളുടെയും ശോഭ വെളിവാക്കാനുള്ള ഒരുപായം മാത്രമാണോ ദണ്ഡ്‌ എന്നു നിർണ്ണയിക്കാനുള്ള സാഹസത്തിന്‌ ആരൊരാളൊരുങ്ങും? ശക്തനും ആരാധ്യനുമായ ഗുരോ, നിഗൂഢവും തീക്ഷ്ണവുമായ സൗന്ദര്യത്തിന്റെ പൂജാരിയായോനേ, അവിടത്തെ അതിശയിപ്പിക്കുന്ന ദ്വന്ദ്വഭാവത്തിന്റെ പ്രതീകമത്രെ ഈ തിർസസ്‌. അവിടത്തെ പ്രതിഭ സ്വസഹോദരങ്ങളുടെ ഹൃദയങ്ങൾക്കു മേൽ പ്രവർത്തിക്കുമ്പോഴത്തെ ഊറ്റത്തോടെയും സാരസ്യത്തോടെയും ഗൂഢചാരിയായ ബാക്കസ്സ്‌ ആളിക്കത്തിച്ച ഒരു വനദേവതയും ഉന്മാദികളായ സഹചാരികളുടെ ശിരസ്സുകൾക്കു മേൽ തന്റെ ദണ്ഡു ചലിപ്പിച്ചിട്ടില്ല.-ഋജുവും ബലിഷ്ഠവും അധൃഷ്യവുമായ അവിടത്തെ ഇച്ഛാശക്തിയാണ്‌ ദണ്ഡ്‌; ആ ദണ്ഡിനു ചുറ്റുമായി അങ്ങയുടെ ഭാവനയുടെ സ്വൈരവിഹാരമാണു പൂക്കൾ; പുരുഷനെ ചുറ്റി സ്ത്രൈണതയുടെ അതിശയനൃത്തങ്ങളാണവ. നേർരേഖയും വക്രരേഖകളും, വിവക്ഷയും അതിന്റെ പ്രകാശനവും, ഇച്ഛയുടെ കാർശ്യം, വാക്കിന്റെ വശഗത, ഏകലക്ഷ്യം, മാർഗ്ഗവൈവിധ്യം, ഏകവും സർവ്വശക്തവുമായ പ്രതിഭയുടെ ചേരുവ: അങ്ങയെ വിഭജിക്കാനും വേർപിരിക്കാനുമുള്ള നിന്ദ്യമായ ചങ്കുറപ്പ്‌ ഏതൊരു വിശകലനവിദഗ്ധനുണ്ടാവും?
thyrsus2

പ്രിയപ്പെട്ട ലിസ്റ്റ്‌, മൂടൽമഞ്ഞിനുള്ളിൽ, പുഴകൾക്കുമപ്പുറം, പിയാനോകൾ നിന്റെ മഹിമ ഗാനം ചെയ്യുകയും അച്ചടിയന്ത്രങ്ങൾ നിന്റെ ജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യുന്ന വിദൂരനഗരങ്ങൾക്കു മേൽ; നിത്യനഗരത്തിന്റെ പകിട്ടുകളിലോ, കാംബ്രിനസ്‌ സാന്ത്വനമരുളുന്ന സ്വപ്നദേശങ്ങളിലെ മൂടൽമഞ്ഞിലോ എവിടെയുമാകട്ടെ നീ; ആനന്ദങ്ങളുടെയോ അടങ്ങാത്ത ദുഃഖത്തിന്റെയോ ഗാനങ്ങൾ വിരചിക്കുകയും കടലാസ്സുതാളിൽ തന്റെ ധ്യാനരഹസ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നീ; നിത്യമായ ആനന്ദത്തിന്റെയും സന്ത്രാസത്തിന്റെയും ഗായകാ, ചിന്തകനും കവിയും കലാകാരനുമായ നിന്റെ അമരത്വത്തിന്‌ എന്റെ നമോവാകം!

_________________________________________________________________________________________________________

ലിസ്റ്റ്‌(1811-86)-ഹംഗേറിയൻ പിയാനിസ്റ്റും കമ്പോസറും കണ്ടകറ്ററും. ലിസ്റ്റും ബോദ്‌ലയറും പരസ്പരം ബഹുമാനിച്ചിരുന്നു.
ബാക്കസ്‌-ഗ്രീക്ക്‌ മദ്യദേവൻ
കാംബ്രിനസ്‌-ബീർ ആദ്യം ഉണ്ടാക്കിയതിദ്ദേഹമാണെന്നു പറയപ്പെടുന്നു.

LINK TO LISZT IN WIKIPEDIA

Sunday, 15 November 2009

ബോദ്‌ലെയെർ-യക്ഷികളുടെ പാരിതോഷികങ്ങൾ

baude14
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഭൂമുഖം കണ്ട സകല നവജാതശിശുക്കൾക്കും പാരിതോഷികങ്ങൾ വിതരണം ചെയ്യാൻ വിളിച്ചുകൂട്ടിയ യക്ഷികളുടെ മഹായോഗം നടക്കുകയാണ്‌.

പ്രാചീനരും ചപലകളുമായ വിധിയുടെ ആ സഹോദരിമാർ, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിചിത്രമാതാക്കൾ, അവർ ഒന്നിനൊന്നു പൊരുത്തമില്ലാത്തവരായിരുന്നു:ചിലർ ഗൗരവക്കാരും മുഷിഞ്ഞ മുഖവുമായി നടക്കുന്നവരുമായിരുന്നു; മറ്റു ചിലർ കൗശലക്കാരും കളിതമാശക്കാരുമായിരുന്നു; ചിലർ ചെറുപ്പമായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു; ചിലർ വൃദ്ധകളായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു.

യക്ഷികളിൽ വിശ്വാസമുള്ള എല്ലാ അച്ഛന്മാരും തങ്ങളുടെ ശിശുക്കളെയും കൈയിലെടുത്ത്‌ അവിടെയെത്തിയിരുന്നു.

പാരിതോഷികങ്ങൾ,അതായത്‌ സിദ്ധികൾ,ഭാഗ്യങ്ങൾ,അവസരങ്ങൾ എന്നിവ ഏതോ വിദ്യാലയത്തിലെ സമ്മാനദാനച്ചടങ്ങിനെന്നപോലെ ന്യായാസനത്തിനരികിൽ കൂട്ടിയിട്ടിരുന്നു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത്‌ ഒരു യത്നത്തിനുള്ള പ്രതിഫലമായിട്ടല്ല പാരിതോഷികം നൽകപ്പെടുന്നത്‌ എന്നതായിരുന്നു. നേരേമറിച്ച്‌, ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരാൾക്കു മേൽ വന്നുവീഴുന്ന അനുഗ്രഹമാണത്‌; അയാളുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതും, അയാളുടെ ദൗർഭാഗ്യത്തിനെന്നപോലെ സന്തോഷത്തിനും സ്രോതസ്സാകുന്നതുമായ ഒരനുഗ്രഹം.

പാവം യക്ഷികൾക്കു തിരക്കോടു തിരക്കായിരുന്നു; നിവേദകരുടെ കൂട്ടം അത്രയ്ക്കായിരുന്നല്ലോ; അതുമല്ല, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആ അന്തരാളലോകത്തിനും നമ്മെപ്പോലെതന്നെ കാലത്തിന്റെയും അവന്റെ സന്താനങ്ങളായ ദിവസങ്ങൾ,മണിക്കൂറുകൾ, മിനുട്ടുകൾ,സെക്കന്റുകൾ എന്നിവയുടെയും ഭയാനകമായ ശാസനത്തിനു വിധേയമാകാതെ വയ്യ.

സത്യം പറഞ്ഞാൽ പരാതി കേൾക്കുന്ന ദിവസം മന്ത്രിമാരുടെ മട്ടു പോലെ ചൂടു പിടിച്ചു നടക്കുകയായിരുന്നു അവർ; അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു വിശേഷദിവസം സർക്കാർ മുതലും പലിശയും എഴുതിത്തള്ളുമ്പോൾ പണയക്കടകളിൽ പാടുപെടുന്ന പണിക്കാരെപ്പോലെ. ഇടയ്ക്കിടെ അവർ ഘടികാരസൂചികളിലേക്കു നോക്കിയിരുന്നോയെന്നും എനിക്കു സംശയമുണ്ട്‌; കാലത്തു മുതൽ കേസുകൾ കേൾക്കുകയും അതിനിടയിൽ തങ്ങളുടെ അത്താഴവും കുടുംബവും പ്രിയപ്പെട്ട വള്ളിച്ചെരുപ്പുകളും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരായ ന്യായാധിപരുടെ അക്ഷമ അവരിൽ കണ്ടെത്താമായിരുന്നു. അപ്പോൾ, ചില തിടുക്കങ്ങളും യാദൃച്ഛികതകളും പ്രകൃത്യതീതനീതിയിൽ വന്നുപെടാമെങ്കിൽ അങ്ങനെയൊന്ന് മനുഷ്യനീതിയുടെ കാര്യത്തിലും ശരിയായേക്കാമെന്നു വരുന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്താൻ പാടുള്ളതല്ല. അങ്ങനെ ആശ്ചര്യം തോന്നിയാൽ നീതിയില്ലാത്ത ന്യായാധിപരായിപ്പോകും നമ്മൾ.

അങ്ങനെ, ചില അബദ്ധങ്ങളും അന്നുണ്ടായി; ചാപല്യമല്ല, വിവേകമാണ്‌ യക്ഷികളുടെ നിത്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കത്‌ വിചിത്രമായും തോന്നാം.

ഉദാഹരണത്തിന്‌, ധനാകർഷണത്തിനുള്ള സിദ്ധി നൽകപ്പെട്ടത്‌ ഒരു ധനികകുടുംബത്തിലെ ഏകാവകാശിക്കാണ്‌; സഹായമനഃസ്ഥിതിയില്ലാത്ത, ജീവിതത്തിലെ മറ്റു സുഖങ്ങളിൽ തൃഷ്ണയില്ലാത്ത അയാൾക്ക്‌ തന്റെ മേൽ വന്നുകുമിയുന്ന കോടികൾ പിൽക്കാലത്ത്‌ ഒരു ഭാരമായി മാറും.

അതുപോലെ സൗന്ദര്യാരാധനയും കവിത്വവും നൽകിയത്‌ അരസികനായ ഒരു ദരിദ്രവാസിയുടെ, ഒരു പാറമടത്തൊഴിലാളിയുടെ മകനാണ്‌; തന്റെ മകന്റെ സിദ്ധികളെ പോഷിപ്പിക്കാൻ, അവന്റെ നിസ്സാരമായ ആവശ്യങ്ങളെ നിവർത്തിക്കാൻ അയാൾക്കുണ്ടോ കഴിയുന്നു?

ഇത്തരം ഭവ്യമായ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കാനോ, മറ്റൊന്നു മതിയെന്നു പറയാനോ ഉള്ള അവകാശം നിങ്ങൾക്കില്ല, അതു ഞാൻ പറയാൻ വിട്ടു.

മുഷിപ്പൻപണി കഴിഞ്ഞല്ലോ എന്ന വിശ്വാസത്തോടെ യക്ഷികൾ പോകാനായി എഴുന്നേറ്റു; കാരണം പാരിതോഷികങ്ങളൊന്നും ബാക്കിയായിട്ടില്ല,ആ മനുഷ്യപറ്റത്തിനിടയിലേക്കെറിഞ്ഞുകൊടുക്കാൻ ഔദാര്യങ്ങളൊന്നും ശേഷിച്ചിട്ടുമില്ല. ആ സമയത്താണ്‌ ഒരു ധൈര്യശാലി -ഒരു പാവം കച്ചവടക്കാരനാണെന്നു തോന്നുന്നു- എഴുന്നേറ്റു നിന്നിട്ട്‌ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു യക്ഷിയുടെ വർണ്ണവാതകങ്ങൾ കൊണ്ടു നെയ്ത പുടവത്തുമ്പിൽ പിടിച്ച്‌ ഇങ്ങനെ ഒച്ചവയ്ക്കുന്നത്‌:"അയ്യോ, ദേവി! ഞങ്ങളെയങ്ങു മറന്നോ! എന്റെ കുഞ്ഞുമകന്റെ കാര്യം വിട്ടുപോയി! ഇവിടെ വന്നിട്ട്‌ വെറുംകൈയോടെ പോകാനോ!"

യക്ഷിക്ക്‌ എന്തു പറയണമെന്നറിയാതായിട്ടുണ്ടാവും, കാരണം കൊടുക്കാൻ ഒന്നും ബാക്കിയില്ലല്ലോ. അവർക്കു പക്ഷേ, ആ സമയത്ത്‌ ഒരു നിയമത്തിന്റെ കാര്യം ഓർമ്മവന്നു; എല്ലാവർക്കും അറിവുള്ളതാണെങ്കിലും അവരുടെ അതീതലോകത്ത്‌ ,മനുഷ്യന്റെ സുഹൃത്തുക്കളും പലപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നവരുമായ ആ അദൃശ്യദേവതകൾ,യക്ഷികൾ,ചാത്തന്മാർ,തീപ്പിശാചുക്കൾ, ജലദേവതകൾ എന്നിവർ അധിവസിക്കുന്ന ആ ലോകത്ത്‌ അപൂർവ്വമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു നിയമം. ഞാനുദ്ദേശിക്കുന്നത്‌ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ, അതായത്‌ ഉപഹാരങ്ങൾ ബാക്കി വരാത്ത അവസരങ്ങളിൽ ഒരു പാരിതോഷികം അധികം നൽകാൻ യക്ഷികൾക്ക്‌ അനുമതി നൽകുന്ന ആ നിയമത്തിന്റെ കാര്യമാണ്‌; പക്ഷേ ഒന്നുണ്ട്‌: നിന്ന നിൽപ്പിൽ അതു സൃഷ്ടിക്കാനുള്ള ഭാവനാശേഷി അതുപയോഗിക്കുന്നവർക്കുണ്ടായിരിക്കണം.

അങ്ങനെ ആ യക്ഷി തന്റെ ഗണത്തിനു ചേർന്ന കുലീനതയോടെ ഇങ്ങനെയരുളി:"നിന്റെ മകനു ഞാൻ ഇതാ നൽകുന്നു...ആനന്ദിപ്പിക്കാനുള്ള സിദ്ധി!"

"എന്താനന്ദം? ആനന്ദമോ? ആരെയാനന്ദിപ്പിക്കാൻ?"ആ കൊച്ചു കടക്കാരൻ വഴങ്ങാൻ കൂട്ടാക്കാതെ ചോദ്യങ്ങളായി; നമ്മൾ സാധാരണ കണ്ടുമുട്ടുന്ന യുക്തിവാദക്കാരിൽപ്പെട്ട ഒരാളാണു കക്ഷിയെന്നതിൽ സംശയമില്ല; അയുക്തികതയുടെ യുക്തി മനസ്സിലാക്കാനുള്ള ത്രാണി അവർക്കില്ല.

"അത്‌...അത്‌...!" അയാൾക്കു പുറംതിരിഞ്ഞുകൊണ്ട്‌ കോപിഷ്ടയായ ആ യക്ഷി പറഞ്ഞു. പിന്നെ, തന്റെ ഒപ്പമുള്ളവരോടു ചേർന്നുകൊണ്ട്‌ അവൾ അവരോടു പരാതിപ്പെട്ടു:"ആ ഫ്രഞ്ചുകാരന്റെ നാട്യം കണ്ടില്ലേ? അവനു സകലതും അറിയണം. ഏറ്റവും നല്ല പാരിതോഷികം തന്റെ മകനു കിട്ടിയിട്ടും ചോദ്യം ചെയ്യാനാവാത്തതിനെ ചോദ്യം ചെയ്യാനും തർക്കമില്ലാത്തതിനെച്ചൊല്ലി തർക്കിക്കാനും വരികയാണവൻ!"