ഫാൻസിയൂൾ കഴിവുറ്റ ഒരു വിദൂഷകനായിരുന്നു; ഒരു കണക്കിൽ രാജാവിന്റെ തോഴനെന്നും പറയാം. പക്ഷേ തൊഴിലു കൊണ്ട് ഹാസ്യത്തിൽ തളച്ചിടപ്പെട്ടവർക്ക് ഗൗരവപ്പെട്ട വിഷയങ്ങളോട് അപകടകരമായ ഒരാകർഷണമാണ്; ദേശാഭിമാനം,സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ആശയങ്ങൾ ഒരു നടന്റെ മനസ്സിൽ പിടിമുറുക്കിയെന്നത് ഒരുവേള വിചിത്രമായി തോന്നാമെങ്കിലും അസംതൃപ്തരായ ചില പ്രഭുക്കന്മാർ ചേർന്നു നടത്തിയ ഒരു ഗൂഢാലോചനയിൽ ഫാൻസിയൂളും ഒരുനാൾ പങ്കാളിയായി.
രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കാനും സമൂഹത്തെ അതിന്റെ അഭിപ്രായം കൂടി അറിയാനൊന്നും നിൽക്കാതെ മാറ്റിപ്പണിയാനും തുനിഞ്ഞിറങ്ങുന്ന പൊറുതികെട്ട മനുഷ്യരെ അധികാരികൾക്ക് ഒറ്റിക്കൊടുക്കാൻ സന്നദ്ധരായ മര്യാദക്കാർ ഏതു നാട്ടിലുമുണ്ടാവുമല്ലോ. ഗൂഢാലോചനയിൽ പങ്കാളികളായ പ്രഭുക്കന്മാർ,ഒപ്പം ഫാൻസിയൂളും, പിടിയിലായി; എല്ലാവരെയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.
വിപ്ലവകാരികളുടെ കൂട്ടത്തിൽ തന്റെ പ്രിയപ്പെട്ട നടനെയും കണ്ടപ്പോൾ രാജാവിനു മനോവിഷമമുണ്ടായി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മറ്റു രാജാക്കന്മാരെക്കാൾ മോശക്കാരനോ ഭേദപ്പെട്ടവനോ ആയിരുന്നില്ല ഇദ്ദേഹം; അതേസമയം അമിതമായ ഒരുതരം വൈകാരികത പലപ്പോഴും അയാളെ തന്റെ ഗണത്തിൽപ്പെട്ട മറ്റുള്ളവരേക്കാളും ക്രൂരനും മർദ്ദകനുമാക്കി മാറ്റിയിരുന്നു. കലോപാസകനും ഒരു യഥാർത്ഥ ആസ്വാദകനുമായ ഇദ്ദേഹത്തിന് ആനന്ദങ്ങൾ അനുഭവിച്ചു തൃപ്തി വരിക എന്നതുണ്ടായിട്ടില്ല. മനുഷ്യൻ,നന്മതിന്മകൾ എന്നിവയൊന്നും അയാളുടെ താൽപര്യങ്ങളിൽപ്പെട്ട വിഷയങ്ങളായിരുന്നില്ല. ആ നിലയ്ക്ക് ഒരു യഥാർത്ഥകലാകാരൻ തന്നെയായിരുന്നു അയാൾ. അയാളെ ഭീഷണിപ്പെടുത്തിയ ഏകശത്രു മടുപ്പായിരുന്നു. നിഷ്ഠുരനായ ആ ലോകമർദ്ദകനിൽ നിന്നു രക്ഷപ്പെടാനോ അവനെ പരാജയപ്പെടുത്താനോ അയാൾ സ്വീകരിച്ച ചില വിചിത്രമാർഗ്ഗങ്ങൾ നിർദ്ദയനായ ഒരു ചരിത്രകാരനിൽ നിന്ന് രാക്ഷസൻ എന്ന വിശേഷണം അയാൾക്കു നേടിക്കൊടുക്കാൻ പോരുന്നതായിരുന്നു. ആനന്ദമോ അതിന്റെ പേലവരൂപങ്ങളിലൊന്നായ നടുക്കമോ ജനിപ്പിക്കുന്നതല്ലാത്ത എന്തെങ്കിലുമൊന്നെഴുതാൻ അയാളുടെ അധികാരപരിധിയിൽപ്പെട്ട നാടുകളിൽ അനുവാദമുണ്ടായിരുന്നെങ്കിലത്തെ കാര്യമാണു ഞാൻ പറയുന്നത്. തന്റെ പ്രതിഭയ്ക്കു പൂർണ്ണമായി വ്യാപരിക്കാൻ മതിയായ വിശാലമായ ഒരരങ്ങു കിട്ടിയില്ല എന്നതാണ് ഈ രാജാവിനു പറ്റിയ വലിയ ദൗർഭാഗ്യം. അതിരുകൾ ഇടുങ്ങിപ്പോവുക കാരണം ശ്വാസംമുട്ടി കഴിയേണ്ടിവരികയും സ്വന്തം പേരും പരിശ്രമങ്ങളും വരുംനൂറ്റാണ്ടുകളെ കേൾപ്പിക്കാനാവാതെ വരികയും ചെയ്യേണ്ടിവരുന്ന യുവനീറോമാർ ചിലരുണ്ട്. തന്റെ സിദ്ധികൾക്കു കിടനിൽക്കുന്ന ഭൗതികസാഹചര്യം ഈ രാജാവിനു കിട്ടിയില്ല; ദൈവനിശ്ചയം അങ്ങനെയായിപ്പോയി.
എല്ലാ ഗൂഢാലോചനക്കാർക്കും രാജാവു മാപ്പു കൊടുക്കാനുദ്ദേശിക്കുന്നതായി പെട്ടെന്നൊരു ശ്രുതി പരന്നു; ഫാൻസിയൂൾ തന്റെ ഏറ്റവും പ്രഗത്ഭവും പ്രശസ്തവുമായ ഒരു വേഷമിടുന്ന ഒരു നാടകം നടക്കാൻ പോകുന്നു എന്ന പ്രഖ്യാപനത്തിൽ നിന്നായിരുന്നു ആ ശ്രുതിയുടെ ഉൽപത്തി; ശിക്ഷിക്കപ്പെട്ട പ്രഭുക്കന്മാരും അതിൽ പങ്കെടുക്കുന്നുണ്ടത്രെ; വഞ്ചനയ്ക്കിരയായ ഒരു രാജാവിന്റെ മഹാമനസ്കതയുടെ വ്യക്തമായ ലക്ഷണമാണതെന്ന് ചില സരളബുദ്ധികൾ പറഞ്ഞുനടക്കുകയും ചെയ്തു.
പ്രകൃതം കൊണ്ടും സ്വേച്ഛ കൊണ്ടും കിറുക്കനായ ഒരു മനുഷ്യനിൽ നിന്ന് എന്തും പ്രതീക്ഷിക്കാം, നന്മയും അനുകമ്പയും പോലും; നിനച്ചിരിക്കാത്ത ചില ആനന്ദങ്ങൾ അതിൽ നിന്നു കിട്ടുമെന്ന് അയാൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. പക്ഷേ വിലക്ഷണവും രോഗാതുരവുമായ ആ ആത്മാവിന്റെ ആഴങ്ങളിലേക്ക് അൽപ്പം കൂടി വെളിച്ചം കിട്ടിയിട്ടുള്ള എന്നെപ്പോലെ ചിലർക്ക് അതിനെക്കാളും സംഭവ്യമായിത്തോന്നിയത് മരണത്തിനു വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ അഭിനയസിദ്ധിയ്ക്കെന്തു സംഭവിക്കുന്നു എന്നറിയാനുള്ള രാജാവിന്റെ കൗതുകമാണ് അതിനു പിന്നിലെന്നായിരുന്നു. തികച്ചും മാരകമായ താൽപര്യങ്ങളുള്ള ഒരു ശരീരശാസ്ത്രപരീക്ഷണം നടത്താൻ, ഒരു കലാകാരന്റെ പ്രകൃത്യായുള്ള കഴിവുകൾ താനെത്തിപ്പെട്ടിരിക്കുന്ന അസാധാരാണമായ സന്ദർഭത്തിനനുസരിച്ച് എങ്ങനെ വ്യതിയാനപ്പെടുന്നുവെന്നറിയാൻ അയാൾ ആ അവസരം ഉപയോഗപ്പെടുത്തുകയാണ്. അതിനപ്പുറം മാപ്പുകൊടുക്കാൻ ആലോചിച്ചെടുത്ത ഒരു തീരുമാനം അയാളുടെയുള്ളിലുണ്ടായിരുന്നോ? ഇനിയും തീർപ്പുണ്ടാകാത്ത ഒരു തർക്കവിഷയമാണത്.
ഒടുവിൽ അ മഹനീയദിനം വന്നുചേർന്നു; ആ ചെറിയ രാജസദസ്സ് അതിന്റെ എല്ലാ പകിട്ടുകളും എടുത്തണിഞ്ഞു. പരിമിതമായ വരുമാനം മാത്രമുള്ള ചെറിയൊരു രാഷ്ട്രത്തിലെ വരേണ്യവർഗം ഭവ്യമായൊരു സന്ദർഭത്തിൽ നടത്തുന്ന ആഡംബരപ്രദർശനം കണ്ടാലേ നിങ്ങൾക്കു ബോധ്യം വരൂ. ഇവിടെയാകട്ടെ, രണ്ടുരീതിയിലാണ് ആ മുഹൂർത്തം ഭവ്യമായത്: ഒന്നാമത് അത്ഭുതകരമായ ആ ആഡംബരം കൊണ്ടുതന്നെ; രണ്ടാമത്, അതിനോടു ബന്ധപ്പെട്ട ധാർമികവും നിഗൂഢവുമായ പരിഗണനകൾ കൊണ്ടും.
ഫാൻസിയൂൾ തന്റെ വൈഭവം പൂർണ്ണമായും പ്രകടമാക്കിയിരുന്നത് സംഭാഷണം തന്നെയില്ലാത്ത, അഥവാ ഉണ്ടെങ്കിൽത്തന്നെ പരിമിതമായ വേഷങ്ങളിലായിരുന്നു: ജീവിതത്തിന്റെ നിഗൂഢതയെ പ്രതീകങ്ങളിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആ മാന്ത്രികനാടകങ്ങളിൽ പലപ്പോഴും കാണാവുന്ന വേഷങ്ങൾ. ചുറുചുറുക്കോടെ, ആത്മവിശ്വാസത്തോടെ അയാൾ രംഗപ്രവേശം ചെയ്യുന്നതു കണ്ടപ്പോൾ അനുകമ്പയും മാപ്പും പ്രതീക്ഷിക്കാമെന്ന സദസ്സിന്റെ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു.
'ഇതാ ഒരു മികച്ച നടൻ' എന്ന് ഒരു നടനെക്കുറിച്ചു പറയുമ്പോൾ അയാളുടെ വേഷത്തിനടിയിൽ നിന്ന് ആ നടനെ കണ്ടെടുക്കാമെന്ന ഒരു സൂത്രവാക്യമാണ് നാം പ്രയോഗിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ അയാളുടെ വൈദഗ്ധ്യം,ശ്രമം,ഇച്ഛാശക്തി ഇതൊക്കെ പ്രകടമാണെന്നർത്ഥം. പൗരാണികകാലത്തെ മഹത്തായ പ്രതിമാശിൽപ്പങ്ങൾക്ക്,സചേതനവും ഓജസ്സുറ്റതും നടക്കുന്നതും കാണുന്നതുമായ ആ അത്ഭുതങ്ങൾക്ക്, സൗന്ദര്യത്തെക്കുറിച്ചു സാമാന്യമായിട്ടുള്ള അവ്യക്തധാരണയുമായുള്ള വ്യതിരിക്തത താൻ ചെയ്യുന്ന വേഷത്തിന്റെ കാര്യത്തിൽ കൈവരിക്കാൻ ഒരു നടനു കഴിഞ്ഞാൽ അപൂർവ്വവും നവ്യവുമായ ഒരനുഭവമായിരിക്കും അതെന്നതിൽ സംശയിക്കാനില്ല. അന്നു രാത്രിയിലെ ഫാൻസിയൂൾ ഒരാദർശത്തിന്റെ തികവുറ്റ ആവിഷ്കാരമായിരുന്നു; സജീവമെന്നോ സാധ്യമെന്നോ യഥാർത്ഥമെന്നോ നിങ്ങൾക്കു സംശയിക്കാനാവാത്ത ഒരാദർശം.വിദൂഷകൻ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്തു,ചിരിക്കുകയും കരയുകയും ഞെളിപിരികൊള്ളുകയും ചെയ്തു; ആ സമയത്തൊക്കെ അയാളുടെ തലയ്ക്കു ചുറ്റും ഒരു പരിവേഷമുണ്ടായിരുന്നു; ആരുടെയും ദൃഷ്ടിയിൽപ്പെടാത്ത, ഞാൻ മാത്രം കണ്ട ഒരു പരിവേഷം; കലയുടെ രശ്മികളും ഒരു രക്തസാക്ഷിയുടെ യശസ്സും വിചിത്രമായി ഒന്നിക്കുന്ന ഒരു പരിവേഷം. തന്റെ അതിരുകടന്ന വികടത്തരങ്ങളെപ്പോലും ഫാൻസിയൂൾ, ഏതൊരു വരദാനം കൊണ്ടെന്നാർക്കറിയാം,ദിവ്യവും അലൗകികവുമാക്കിത്തീർത്തു. അവിസ്മരണീയമായ ആ രാത്രിയെക്കുറിച്ചു നിങ്ങളോടു വിവരിക്കാൻ ശ്രമിക്കുമ്പോൾ എന്റെ തൂലിക വിറകൊള്ളുന്നു, മങ്ങാത്തൊരു വികാരത്തിന്റെ കണ്ണീർ എന്റെ കണ്ണുകളിൽ ഉറപൊട്ടുകയും ചെയ്യുന്നു. നമ്മെ കാത്തിരിക്കുന്ന ആ ഗർത്തത്തെക്കുറിച്ചുള്ള നമ്മുടെ ഭീതികൾ മൂടിവയ്ക്കാൻ മറ്റെന്തിനെക്കാളും കഴിയുക കലയുടെ ലഹരിയ്ക്കാണെന്ന യാഥാർത്ഥ്യത്തിന് ഖണ്ഡിതവും അനിഷേധ്യവുമായ തെളിവു നൽകുകയായിരുന്നു ഫാൻസിയൂൾ. ഒരു പ്രതിഭാശാലിക്ക് ശവക്കുഴിയുടെ വക്കിൽ നിന്നുകൊണ്ട് ഹാസ്യനാടകം നടിക്കാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു അയാൾ; ശവക്കുഴി, നാശം എന്നീ വകയ്ക്കൊന്നിനുമിടമില്ലാത്ത ഒരു സ്വർഗ്ഗത്തിൽ സ്വയം ലയിച്ചുചേരുന്ന ഒരാൾ അനുഭവിക്കുന്ന ആനന്ദം അയാളുടെ കാഴ്ചയിൽ നിന്ന് ശവക്കുഴിയെ മറച്ചുകളയുകയാണ്.
എല്ലാം ചെടിച്ചതും ചപലവുമായ ജനം കലാകാരന്റെ സർവ്വാതിശായിയായ കോയ്മയ്ക്കധീനമായിക്കഴിഞ്ഞു. മരണം,വിലാപം,അന്ത്യവിധി എന്നിവയൊന്നും ആരുടെയും ചിന്തയിലുണ്ടായില്ല. കലയുടെ ജീവിക്കുന്ന ഒരു പ്രകൃഷ്ടമാതൃകയ്ക്കു നൽകാനാവുന്ന ആനന്ദങ്ങൾക്ക് സർവ്വരും സ്വയം വിട്ടുകൊടുക്കുകയായിരുന്നു. ആഹ്ലാദത്തിന്റെയും ആരാധനയുടെയും വിസ്ഫോടനങ്ങൾ പലതവണ ഇടിമുഴക്കത്തിന്റെ ഊറ്റത്തോടെ കൊട്ടാരത്തിന്റെ മച്ചുകൾ പിടിച്ചുലച്ചു. ആ ലഹരിക്കടിപ്പെട്ട രാജാവും സദസ്യരുടെ കരഘോഷത്തിൽ പങ്കു ചേർന്നു.
പക്ഷേ അയാളുടെ ആഹ്ലാദത്തിൽ മറ്റെന്തോ കൂടി കലർന്നിട്ടുണ്ടെന്ന് ഒരു സൂക്ഷ്മദൃക്കിനു കണ്ടെത്താമായിരുന്നു. തന്റെ ഏകശാസനത്തിനു ഭീഷണിയുണ്ടായതായി അയാൾക്കു തോന്നിയോ? മനുഷ്യരുടെ ഹൃദയങ്ങളിൽ ഭീതി നിറയ്ക്കാനും അവരുടെ മനസ്സുകളെ ജഡമാക്കാനുമുള്ള തന്റെ വൈഭവത്തിന് അപകർഷം പറ്റിയെന്നോ? തന്റെ മോഹങ്ങൾ നടക്കാതെപോകുമെന്നും പദ്ധതികൾ പിശകിയെന്നും അയാൾക്കു തോന്നലുണ്ടായിക്കാണുമോ? ഈവിധചിന്തകളാണ് -തീർത്തും ന്യായീകരിക്കാവുന്നതല്ലെങ്കിൽക്കൂടി ഒരു ന്യായീകരണവുമില്ലെന്നു തള്ളിക്കളയാനുമാവാത്ത ചിന്തകൾ- രാജാവിന്റെ മുഖം നിരീക്ഷിച്ചപ്പോൾ എന്റെ മനസ്സിൽക്കൂടി കടന്നുപോയത്; മഞ്ഞിന്മേൽ മഞ്ഞു വീഴുന്നതുപോലെ ആ മുഖത്തിനു സ്വാഭാവികമായിട്ടുണ്ടായിരുന്ന വിളർച്ചയിൽ പുതിയൊരു വിളർച്ച വന്നു നിറയുകയായിരുന്നു. മരണത്തെ കണക്കിനു കളിയാക്കുന്ന ആ വിചിത്രവിദൂഷകനെ, തന്റെ പഴയ തോഴനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്ന് പുറമേ തോന്നുമെങ്കിലും അയാളുടെ ചുണ്ടുകൾ അധികമധികം ഉള്ളിലേക്കു വലിയുകയായിരുന്നു, ഉള്ളിൽ കത്തുന്ന അസൂയയുടെയും വിദ്വേഷത്തിന്റെയും തീനാളങ്ങൾ ആ കണ്ണുകളെ തിളക്കുകയായിരുന്നു. ഒരു പ്രത്യേകനിമിഷത്തിൽ അയാൾ കുനിഞ്ഞ് തന്റെയടുത്തു നിന്നിരുന്ന ഒരു പരിചാരകബാലന്റെ ചെകിട്ടിൽ എന്തോ മന്ത്രിക്കുന്നതു ഞാൻ കണ്ടു. സുന്ദരനായ ആ കുട്ടിയുടെ കുസൃതി നിറഞ്ഞ മുഖം ഒരു പുഞ്ചിരി കൊണ്ട് പ്രകാശമാനമായി; എന്നിട്ടവൻ എന്തോ കാര്യം സാധിക്കാനുണ്ടെന്നപോലെ അവിടെ നിന്നിറങ്ങിപ്പോയി.
ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തീക്ഷ്ണവും ദീർഘവുമായ ഒരു ചൂളംവിളി ഹൃദയങ്ങളെയും കാതുകളെയും ഒരേസമയം തുളച്ചുകീറിക്കൊണ്ട് അനർഘമായൊരു മുഹൂർത്തത്തിലെത്തിനിന്ന ഫാൻസിയൂളിനെ തടസ്സപ്പെടുത്തി. അപ്രതീക്ഷിതമായ ആ നിരാകരണം പുറപ്പെട്ട ദിക്കിൽ നിന്ന് ഒരു കുട്ടി ചിരിയമർത്തിക്കൊണ്ട് പുറത്തേക്കോടുന്നതും കണ്ടു.
സ്വപ്നം ഞെട്ടിയ ഫാൻസിയൂൾ ആ ആഘാതത്തിൽ കണ്ണുകൾ കൂട്ടിയടച്ചു, പിന്നെ വല്ലാതെ വലിച്ചുതുറന്നു; ശ്വാസം മുട്ടുന്നപോലെ അയാൾ വായ പിളർന്നു; വേയ്ച്ചുകൊണ്ട് ഒരു ചുവട് അയാൾ മുന്നോട്ടു വച്ചു, പിന്നെ ഒരു ചുവട് പിന്നിലേക്കു മാറി; എന്നിട്ട് അയാൾ അരങ്ങിൽ മരിച്ചുവീണു.
വാളു പോലെ തീക്ഷ്ണമായ ആ ചൂളംവിളി ആരാച്ചാരെ പരാജയപ്പെടുത്തുകയായിരുന്നോ? തന്റെ സൂത്രത്തിന്റെ നരഹത്യാവൈഭവം രാജാവു മുൻകൂട്ടി കണ്ടിരിക്കുമോ? അങ്ങനെ സംശയിക്കാൻ അനുവാദമുണ്ട്. തന്റെ തോഴനും കിടയറ്റവനുമായ ഫാൻസിയൂളിനെയോർത്ത് രാജാവിനു നഷ്ടബോധം തോന്നിയോ? അങ്ങനെ വിശ്വസിക്കുന്നതിൽ ഔദാര്യമുണ്ട്,ന്യ്യായവുമുണ്ട്.
അപരാധികളായ പ്രഭുക്കന്മാർ തങ്ങളുടെ അവസാനത്തെ ഹാസ്യനാടകവും കണ്ടുകഴിഞ്ഞു. അതേരാത്രി തന്നെ അവർ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റപ്പെടുകയും ചെയ്തു.
അതിൽപ്പിന്നെ എത്രയോ നടന്മാർ, തങ്ങളുടെ ജന്മദേശങ്ങളിൽ അർഹമായ മതിപ്പു ലഭിച്ചവർ, ***എന്ന ഈ രാജാവിന്റെ സദസ്സിൽ തങ്ങളുടെ പ്രകടനം അവതരിപ്പിച്ചിരിക്കുന്നു; പക്ഷേ ഫാൻസിയൂളിന്റെ അത്ഭുതസിദ്ധികളെ ഓർമ്മപ്പെടുത്താൻ അവരിൽ ഒരാൾക്കു പോലും സാധ്യമായിട്ടില്ല; അത്രയും പ്രീതി പിടിച്ചുപറ്റാനും ഒരാൾക്കും കഴിഞ്ഞിട്ടില്ല.