Wednesday, February 01, 2012

കാഫ്ക - വിവാഹത്തിനനുകൂലമായും പ്രതികൂലമായും

File:Franz Kafka - Brief an den Vater - Postkarte - Christian Mantey - Berlin 2009.jpg


1913 ജൂലൈ 21

എന്റെ വിവാഹത്തിനനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളെ സംഗ്രഹിക്കുമ്പോൾ:
1. താനൊറ്റയ്ക്കു ജീവിതം കഴിച്ചുകൂട്ടാനുള്ള കഴിവില്ലായ്മ; എന്നു പറഞ്ഞാൽ ജീവിക്കാനുള്ള കഴിവില്ലായ്മ എന്നു ധ്വനിക്കുന്നുമില്ല, നേരേ മറിച്ച്; മറ്റൊരാളോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് എനിക്കറിയില്ലെന്നുപോലും വരാം; എന്തായാലും ഒറ്റയ്ക്കെനിയ്ക്കു ത്രാണിയില്ല, എന്റെ സ്വന്തം ജീവിതത്തിന്റെ ആക്രമണത്തെ, എന്റെ സ്വന്തം ശരീരം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെ, കാലത്തിന്റെയും വാർദ്ധക്യത്തിന്റെയും ആക്രമണങ്ങളെ, എഴുതാനുള്ള ആഗ്രഹത്തിന്റെ അസ്പഷ്ടമായ പ്രേരണയെ, ഉറക്കമില്ലായ്മയെ, ഭ്രാന്തിന്റെ ആസന്നതയെ- ഇവയൊക്കെ ഒറ്റയ്ക്കു താങ്ങാൻ. സ്വാഭാവികമായും ഒരു ‘ഒരുപക്ഷേ’ ഇതിനോടു ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്യും. എഫ്.മായുള്ള ബന്ധം എന്റെ ചെറുത്തുനില്പിന്‌ കൂടുതൽ കരുത്തു നൽകും.
2. എന്തും പെട്ടെന്നെന്നെ അറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയാണ്‌. പത്രങ്ങളിലെ ഓരോ തമാശയും, ഫ്ളോബേറിനെയും ഗ്രില്പാഴ്സറെയും കുറിച്ച് ഞാനോർമ്മിക്കുന്നതും, എന്റെ അച്ഛനമ്മമാരുടെ കട്ടിലുകളിൽ രാത്രിയിലേക്കു വേണ്ടിയുള്ള വേഷങ്ങൾ കാണുന്നതും, മാക്സിന്റെ വിവാഹവും. ഇന്നലെ സഹോദരി പറയുകയായിരുന്നു, ‘വിവാഹം കഴിഞ്ഞവരൊക്കെ (നമ്മളറിയുന്നവർ) വളരെ സന്തോഷത്തിലാണ്‌, എനിക്കതു മനസ്സിലാവുന്നുമില്ല.’ അവളുടെ ആ അഭിപ്രായവും എനിക്കൊരു തടയായി, ഞാൻ വീണ്ടും ഭീതനായി.
3. ഏറെയേറെ ഒറ്റയ്ക്കാവണം ഞാൻ. ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതു ഞാൻ ഒറ്റയ്ക്കായതിന്റെ ഫലമായിട്ടു തന്നെയായിരുന്നു.
4. സാഹിത്യവുമായി ബന്ധപ്പെടാത്തതെന്തിനെയും ഞാൻ വെറുക്കുന്നു, സംഭാഷണങ്ങൾ എന്നെ മടുപ്പിക്കുന്നു (അവയിനി സാഹിത്യത്തെ സംബന്ധിക്കുന്നതാണെങ്കിൽക്കൂടി), ആളുകളെ ചെന്നുകാണുന്നത് എന്നെ മടുപ്പിക്കുന്നു, എന്റെ ബന്ധുക്കളുടെ സുഖദുഃഖങ്ങൾ ആത്മാവിന്റെ കടയോളം എന്നെ മടുപ്പിക്കുന്നു. ഞാൻ ചിന്തിക്കുന്നതിന്റെയൊക്കെ പ്രാധാന്യത്തെ, ഗൗരവത്തെ, യാഥാർത്ഥ്യത്തെ കവർന്നെടുക്കുകയാണ്‌ സംഭാഷണങ്ങൾ.
5. ബന്ധത്തെക്കുറിച്ചുള്ള, അപരനിലേക്കു കടക്കുന്നതിനെക്കുറിച്ചുള്ള ഭയം. പിന്നെ ഞാനൊരിക്കലും ഒറ്റയ്ക്കായിപ്പോകില്ല.
6. പണ്ടൊക്കെ പ്രത്യേകിച്ചും, അന്യരുടെ കൂട്ടത്തിൽ കാണുന്ന ഞാനായിരിക്കില്ല, എന്റെ സഹോദരിമാരുടെ കൂട്ടത്തിൽ കാണുന്ന ഞാൻ. ഭയമില്ലാത്തവനും, കരുത്തനും, അത്ഭുതപ്പെടുത്തുന്നവനും, എഴുതുമ്പോൾ മാത്രം എനിക്കു കൈവരുന്ന ആ ഹൃദയാലുത്വമുള്ളവനുമാവുകയാണു ഞാൻ. എന്റെ ഭാര്യയുടെ മാദ്ധ്യസ്ഥത്തിലൂടെ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ അങ്ങനെയൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ! അപ്പോഴതു പക്ഷേ, എന്റെ എഴുത്തിനെ കുരുതി കൊടുത്തു കൊണ്ടു വേണ്ടേ? അതു പറ്റില്ല, അതു പറ്റില്ല!
7. ഞാനൊറ്റയ്ക്കാണെങ്കിൽ എന്നെങ്കിലുമൊരുദിവസം ജോലി ഉപേക്ഷിക്കാൻ എനിക്കായെന്നു വരാം. വിവാഹം കഴിഞ്ഞാൽ അതൊരിക്കലും നടക്കാൻ പോകുന്നില്ല.


ആഗസ്റ്റ് 14

ലൈംഗികബന്ധം, ഒരുമിച്ചു കഴിയുന്നതിന്റെ ആനന്ദത്തിനുള്ള ശിക്ഷ. സാദ്ധ്യമായത്ര വൈരാഗ്യത്തോടെ ജീവിക്കുക, ഒരവിവാഹിതനെക്കാൾ വൈരാഗ്യത്തോടെ ജീവിക്കുക, വിവാഹജീവിതം കൊണ്ടുനടക്കാൻ ഏതെങ്കിലുമൊരു മാർഗ്ഗം എനിക്കുണ്ടെങ്കിൽ അതിതു മാത്രം.


 

0 comments:

Related Posts Plugin for WordPress, Blogger...