Thursday, February 02, 2012

നിസാർ ഖബ്ബാനി - നീ കവിതകളെഴുതുന്നു ഞാൻ അടിയിലൊപ്പു വയ്ക്കുന്നു


പ്രണയത്തിനൊരറേബിയൻ മരുന്ന്


തൊലിപ്പുറമേ ഒരു പോറലു പോലെയേയുള്ളുFile:Nails in love 2.jpg
നിന്റെ പ്രണയമെന്നു ഞാൻ കരുതി,
വെള്ളമോ, സ്പിരിറ്റോ കൊണ്ടു കഴുകിയാലതു പോകുമെന്നും;
കാലാവസ്ഥയിൽ വന്ന മാറ്റമാണതെന്നു ഞാൻ തർക്കിച്ചു,
ഋതുപ്പകർച്ച കൊണ്ടതു ഞാൻ വിശദീകരിച്ചു,
ഉത്കണ്ഠയെ, സൂര്യാഘാതത്തെ ഞാൻ പഴിച്ചു,
മുഖത്തു വെറുമൊരു പോറലെന്നേ...

നിന്റെ പ്രണയമൊരു പോഷകനദിയെന്നു ഞാൻ കരുതി,
പുൽമേടുകൾ വളർത്തുന്നതും, പാടങ്ങളെ നനയ്ക്കുന്നതും;
അതു പക്ഷേ എന്റെ ഉൾനാടുകളിൽ കടന്നുകയറി,
ഗ്രാമങ്ങളെ മുക്കി,
ദേശങ്ങളെ വെള്ളത്തിലാഴ്ത്തി,
എന്റെ കിടക്ക ഒഴുക്കിക്കൊണ്ടുപോയി,
എന്റെ വീടിന്റെ ചുമരുകൾ ഭേദിച്ചു,
സ്തബ്ധനായി ഞാൻ നിന്നു,
എന്റെ നാടെന്നു പറയാനെവിടെയുമില്ലാതെ.

ഒരു മേഘമൊഴുകിമാറുമ്പോലെ
നിന്റെ പ്രണയം കടന്നുപൊയ്ക്കൊള്ളുമെന്നു
ഞാനാദ്യം കരുതി,
നിന്റെ പ്രണയമൊരു കടവാണെന്നും,
ഞാനവിടെ സുരക്ഷിതനാണെന്നും,
മറ്റേതുമ്പോലെ ഈ ഇടപാടും
പരിഹൃതമായിക്കോളുമെന്നും-
കണ്ണാടിയിലെഴുതിയ പോലെ
നീ മാഞ്ഞുപോകുമെന്നു ഞാൻ കരുതി,
നാമിറക്കിയ വേരുകളെ കാലം വച്ചേക്കില്ലെന്നും,
മഞ്ഞു കൊണ്ടതിന്റെ ജീവനെ മൂടുമെന്നും.

നിന്റെ കണ്ണുകളുടെ നേർക്കെന്റെ ആവേശം
വെറും സാധാരണമെന്നു ഞാൻ കരുതി,
എന്റെ പ്രണയവചനങ്ങൾ മറ്റേതു പോലെയെന്നും;
എന്റെ ഭാവന ഇടറിയതെവിടെയെന്നു
ഞാനിപ്പോളറിയുന്നു,
നിന്റെ പ്രണയമൊരു പോറലായിരുന്നില്ല,
കൊത്തമല്ലിവെള്ളം കൊണ്ടു കഴുകിയാലതു പോകുമായിരുന്നില്ല,
പച്ചിലത്തൈലം കൊണ്ടുണങ്ങുന്ന പോറലല്ലത്,
വടക്കൻ കാറ്റു വീശിയതിന്റെ തിണർപ്പുമല്ല,
എന്റെയുടലിലുറങ്ങിക്കിടന്ന ഖഡ്ഗമത്,
ആക്രമിച്ചെത്തുന്ന സൈന്യം,
ഉന്മാദത്തിലേക്കുള്ള പാതയിലെ ആദ്യഘട്ടം.


നീ കവിതകളെഴുതുന്നു ഞാൻ അടിയിലൊപ്പു വയ്ക്കുന്നു


എന്റെ വരുതിയിലല്ല നിന്നെ മാറ്റിത്തീർക്കുക
നിന്റെ വഴികളെ വിശദീകരിക്കുകയും;
സ്ത്രീയെ മാറ്റിത്തീർക്കാമെന്ന വിശ്വാസം പുരുഷനരുത്.
അവർ നാട്യക്കാർ,
തങ്ങളുടെ വാരിയെല്ലുകളിലൊന്നിൽ നിന്നു
സ്ത്രീയെ തങ്ങൾ സൃഷ്ടിക്കുകയായിരുന്നു
എന്നു കരുതുന്നവർ.
ഏതോ പുരുഷന്റെ വാരിയെല്ലിൽ നിന്നല്ല,
സ്ത്രീ പുറത്തുവന്നത്;
അവനാണ്‌ അവളുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തുവന്നത്,
കയത്തിൽ നിന്നൊരു മീനെപ്പോലെ,
പുഴയിൽ നിന്നു പിരിയുന്നൊരു ചാലു പോലെ;
അവനാണവളുടെ നേത്രസൂര്യനെ ചുറ്റി ഭ്രമണം ചെയ്യുന്നത്,
ഉറച്ചുനിൽക്കുന്നതു താനാണെന്നു കരുതുന്നതും.
*

നിന്നെ മെരുക്കാനെനിയ്ക്കു കരുത്തില്ല,
വീട്ടുമൃഗമായി നിന്നെ വളർത്താനും,
നിന്റെ ആദിമചോദനകൾക്കു ശമനം വരുത്തുവാനും.
അസാദ്ധ്യമത്രേ, ഈ ഉദ്യമം,
എന്റെ ബുദ്ധി നിന്റെ മേൽ ഞാൻ പ്രയോഗിച്ചുനോക്കിയിരിക്കുന്നു,
എന്റെ മൂഢത്വവും ഞാൻ പരീക്ഷിച്ചു,
ഒന്നും നിന്റെ മേലേശിയില്ല,
ശിക്ഷണവും പ്രലോഭനവുമൊന്നും;
പ്രാകൃതയായിത്തന്നെ നീയിരുന്നോളൂ.
*

എനിക്കാവില്ല, നിന്റെ ശീലങ്ങൾ തകർക്കാൻ,
മുപ്പതു കൊല്ലം നീ ഈവിധമായിരുന്നു,
മുന്നൂറു കൊല്ലം, മൂവായിരം കൊല്ലവും;
കുപ്പിയിൽപ്പെട്ടുപോയൊരു കൊടുങ്കാറ്റ്,
പുരുഷഗന്ധം പ്രകൃതം കൊണ്ടറിയുന്നൊരുടൽ,
പ്രകൃതം കൊണ്ടതു വന്നാക്രമിക്കുന്നു,
പ്രകൃതം കൊണ്ടു തന്നെ വിജയിക്കുന്നു.

പുരുഷൻ തന്നെക്കുറിച്ചു പറയുന്നതു വിശ്വസിച്ചുപോകരുത്,
കവിതകൾ സൃഷ്ടിക്കുന്നതു താനാണെന്ന്,
കുട്ടികളെ സൃഷ്ടിക്കുന്നതു താനാണെന്ന്.
കവിതകളെഴുതുന്നുവെങ്കിൽ അതു സ്ത്രീ തന്നെ,
പുരുഷൻ അതിനടിയിൽ തന്റെ പേരെഴുതിവയ്ക്കുന്നുവെന്നു മാത്രം,
കുട്ടികളെ ഗർഭം ധരിക്കുന്നതു സ്ത്രീ തന്നെ,
പുരുഷൻ പ്രസവാശുപത്രിയിൽ ചെന്ന്
പിതാവു താനാണെന്നൊപ്പിടുന്നതേയുള്ളു.
*

നിന്റെ പ്രകൃതം മാറ്റുക എന്റെ വരുതിയിലല്ല,
എന്റെ പുസ്തകങ്ങളെക്കൊണ്ടു നിനക്കുപയോഗമില്ല,
എന്റെ ബോധ്യങ്ങൾ നിനക്കു ബോധ്യമാകുന്നുമില്ല,
എന്റെ സദുപദേശങ്ങൾ നിന്നിൽ ഫലിക്കുന്നുമില്ല;
അരാജകത്വത്തിന്റെ റാണി നീ,
ഉന്മാദത്തിന്റെയും റാണി,
ആർക്കുമവകാശമില്ലാത്തവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ,
ഇരുളിൽ വളരുന്ന സ്ത്രൈണതയുടെ വൃക്ഷം നീ,
അതിനു വേണ്ട വെയിലും വെള്ളവും,
സകല പുരുഷന്മാരെയും പ്രേമിച്ച മത്സ്യകന്യക നീ,
ആരെയും പ്രേമിച്ചതുമില്ല നീ;
സകല പുരുഷന്മാരോടൊപ്പവും ശയിച്ചവൾ നീ...
ആരോടൊത്തും ശയിക്കാത്തവളും നീ.
സകല ഗോത്രങ്ങൾക്കുമൊപ്പം പോയ
ബെദൂയിൻ പെണ്ണു നീ,
കന്യകയായി മടങ്ങിയവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ.


link to image

Related Posts Plugin for WordPress, Blogger...